വത്തിക്കാൻ സിറ്റി: പീഡനങ്ങളും അക്രമങ്ങളും സംഘർഷങ്ങളും മൂലം പലായനം ചെയ്യാൻ നിർബന്ധിതരായവരെ കൈവിടരുതെന്നും അവരെ സംരക്ഷിക്കണമെന്നും ലോകരാജ്യങ്ങളോടു ലെയോ പതിനാലാമൻ മാർപാപ്പ.
ഇന്നലെ ത്രിസന്ധ്യാപ്രാർഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ തീർഥാടകരെ അഭിസംബോധന ചെയ്യവേ ജൂൺ 20ന് ഐക്യരാഷ്ട്ര സഭ ആചരിച്ച ലോക അഭയാർഥി ദിനത്തെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു മാർപാപ്പ.
അഭയാർഥികളുടെ പദവി സംബന്ധിച്ച 1951ലെ കൺവൻഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, രണ്ടാം ലോകയുദ്ധത്തിനുശേഷം അഭയാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്വന്തം വീട് വിട്ടുപോകാൻ നിർബന്ധിതരായവർക്ക് നിയമപരമായ സംരക്ഷണം നൽകുന്നതിനുമായി രൂപീകരിച്ച അന്താരാഷ്ട്ര കരാറിന്റെ പ്രാധാന്യത്തെക്കുറിച്ച് മാർപാപ്പ ഓർമിപ്പിച്ചു.
“ഈ സുപ്രധാന അന്താരാഷ്ട്ര ഉടമ്പടിയുടെ രൂപീകരണത്തിനു പ്രചോദനമേകിയ വികാരം രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമുള്ളവരുടെ മനഃസാക്ഷിയെ ഇന്നും പ്രകാശിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
മനുഷ്യന്റെ കഷ്ടപ്പാടുകൾക്കുമുന്നിൽ ഉദാസീനത കാണിക്കുന്നത് ഒരു പോംവഴിയല്ല. അഭയവും സുരക്ഷിതത്വവും തേടുന്നവരിൽനിന്ന് ആർക്കും മുഖം തിരിക്കാൻ കഴിയില്ല”മാർപാപ്പാ പറഞ്ഞു.
Tags : Pope Leo XIV nations Not abandon asylum seekers