കോഴിക്കോട്: കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ നിയന്ത്രണ വിധേയം. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍നിന്ന് നിരീക്ഷണത്തിനായി ഇന്നലെ ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധിച്ച എല്ലാവരുടെയും സാമ്പിള്‍ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
രോഗബാധിതന്റെ സമ്പര്‍ക്കപട്ടികയില്‍ ഇന്നലെ പുതുതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ 104 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതിൽ നാലു പേര് വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍പ്പെട്ടവരും 14 പേര് ഉയര്‍ന്ന റിസ്ക് വിഭാഗത്തില്‍ പെട്ടവരും 86 പേര് കുറഞ്ഞ റിസ്ക് വിഭാഗത്തില്‍പ്പെട്ടവരുമാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സ തുടരുന്നു.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന് അഞ്ചിലെ 49 വീടുകളില്‍ക്കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്നലെ സന്ദര്‍ശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കണ്ട്രോള് റൂമില്‍ പൊതുജനങ്ങളില്‍ നിന്നുള്ള 91 ഫോണ്‍വിളികള്‍ എത്തിയിട്ടുണ്ട്. സമ്പര്‍പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരെയും ഇന്നലെയും ജില്ലാ കണ്ട്രോള് റൂമില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.
ഏഴു പേര്‍ക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്നലെ ഏഴു ഷിഗെല്ല രോഗബാധകൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, തിരുവനന്തപുരം -രണ്ടുവീതം, തൃശൂര്‍, മലപ്പുറം, വയനാട്- ഒന്നുവീതം എന്നിങ്ങനെയാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഈ മാസം 140 രോഗബാധയും ആറു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിനിയായ ഒരു മധ്യവയസ്കയാണു മരിച്ചത്. ഈ വര്‍ഷം ഇതുവരെ 216 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (42), വയനാട് (19), തൃശൂര്‍ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (20), തിരുവനന്തപുരം (17), കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂര്‍ (10), പാലക്കാട് (3)എന്നിവിടങ്ങളിലും ഈ മാസം ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തു.
Tags : Nipah quarantine k muraleedharan health department