പ്രതീകാത്മക ചിത്രം
കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വച്ച് വിനോദസഞ്ചാരികളുടെ വിലപിടിപ്പുള്ള രേഖകളും മൊബൈൽ ഫോണും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഫോർട്ട് കൊച്ചി കുമ്മിണിപ്പറമ്പിൽ വീട്ടിൽ മനോജ് (ആന്റണിയുടെ മകൻ) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ജൂലൈ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികൾ ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ സമയത്താണ് പ്രതി ഇവരുടെ ഹാൻഡ് ബാഗ് തട്ടിയെടുത്തത്. പിന്നീട് ഇയാൾ ഓടിരക്ഷപ്പെട്ടു.
ഒറിജിനൽ പാസ്പോർട്ട്, എസ്എസ്എൽസി സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, മൊബൈൽ ഫോൺ എന്നിവയാണ് നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തെ സിസിടിവി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പോലീസ് തിരിച്ചറിഞ്ഞത്.
ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് കെ.സി.യുടെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ അഞ്ജന, സിപിഒ മാരായ ഉമേഷ് ഉദയൻ, പ്രജീഷ്, സബീർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ തുടർന്നുള്ള നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കി.
Tags : Fort Kochi Middle Beach tourist bag theft case Accused #Arrest