പള്ളിക്കൊപ്പം പള്ളിക്കൂടവും പള്ളിയാശുപത്രിയും എന്നത് കേരള കത്തോലിക്കാ സഭയുടെ പ്രൗഢമായ സാമൂഹ്യദർശനത്തിന്റെ അടയാളപ്പെടുത്തലാണ്. ഒമ്പതു പതിറ്റാണ്ടു മുമ്പ് സാധാരണക്കാരായ ജനങ്ങളുടെ ആരോഗ്യപരിപാലനം ലക്ഷ്യമാക്കി അങ്കമാലിയിൽ ആരംഭിച്ച ലിറ്റിൽ ഫ്ളവർ ആശുപത്രി ഇന്നു നവതി ഘോഷിക്കുമ്പോൾ, അതു കേരളസഭയുടെ സാമൂഹ്യശുശ്രൂഷാ ധാരകളിൽ തിളക്കമാർന്നൊരു അധ്യായത്തിന്റെ അഭിമാനകരമായ ആഘോഷംകൂടിയാണ്.
1936ൽ വാടകക്കെട്ടിടത്തിൽ ഡിസ്പെൻസറിയായി ആരംഭിച്ച ആശുപത്രി, മുപ്പതിലധികം മള്‍ട്ടി സ്പെഷാലിറ്റി, സൂപ്പര്‍ സ്പെഷാലിറ്റി വിഭാഗങ്ങളിലേക്ക് ഇന്നു വളർന്നു. 610 കിടക്കുകളും 200ലധികം ഡോക്ടര്‍മാരും 2000ത്തോളം ജീവനക്കാരും ഇന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെ 25 ആധുനിക ഓപ്പറേഷന് തിയറ്ററുകളും 14 ഐസിയുകളും സജ്ജം. പ്രതിദിനം രണ്ടായിരത്തോളം പേർക്ക് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ സേവനം നല്കുന്നു.
90 വർഷത്തെ സേവനപുണ്യമാർന്ന പ്രയാണത്തിന്റെ അഭിമാനപഥങ്ങളെയും നവതിശോഭയിൽ ആർജിച്ച അതുല്യനേട്ടങ്ങളെയും ഭാവിപദ്ധതികളെയും സംബന്ധിച്ച്, ലിറ്റിൽ ഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി സംസാരിക്കുന്നു.
കരുതലിന്റെ 90 വർഷം
ആത്മാക്കളുടെ രക്ഷയെക്കുറിച്ചുള്ള കരുതൽ.... സഭയെയും സഭാമക്കളെയും പൊതുസമൂഹത്തെയും സംരക്ഷിക്കാനുള്ള സഭയുടെ ഔത്സുക്യം... അതാണ് അങ്കമാലിയിൽ മികച്ചൊരു ആതുരാലയമുണ്ടാകണമെന്ന കാഴ്ചപ്പാടിലേക്കു സഭാ നേതൃത്വത്തെ നയിച്ചതെന്ന് ഫാ. പാലയ്ക്കാപ്പിള്ളി പറയുന്നു.
ചുരുങ്ങിയ ചെലവിൽ ആരോഗ്യരംഗത്തെ മികച്ച സേവനം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ലഭ്യമാകണമെന്നതായിരുന്നു ആശുപത്രി സ്ഥാപിക്കുമ്പോഴുള്ള വീക്ഷണം. കത്തോലിക്കാ വിശ്വാസത്തിനു വെല്ലുവിളിയുയർത്തി പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ അങ്കമാലിയിൽ പദ്ധതിയിട്ട വിശ്വാസ, സാമൂഹ്യ ഇടപെടലുകളോടുള്ള പ്രതിരോധം കൂടിയായിരുന്നു അത്.
1936 ഫെബ്രുവരി ഒമ്പതിനു വാടകക്കെട്ടിടത്തിൽ ഡിസ്പെൻസറിയായി തുടക്കം. ഒമ്പതു പതിറ്റാണ്ടു മുമ്പ് പള്ളിക്കൊപ്പം പള്ളിയാശുപത്രിയും വേണമെന്ന വിശാലമായ മനുഷ്യദർശനത്തിന്റെ വെളിച്ചത്തിൽനിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു കീഴിൽ അങ്കമാലിയിലെ ലിറ്റിൽ ഫ്ളവർ ആശുപത്രി പിറവിയെടുത്തു, പടിപടിയായി വളർന്നു. ഇന്ന് മധ്യകേരളത്തിൽ കത്തോലിക്കാ സഭയുടെ ആതുരശുശ്രൂഷാരംഗത്തു പ്രൗഢമായ സേവനചരിത്രമാണ് ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടേത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ലിറ്റിൽ ഫ്ളവർ ആശുപത്രിക്ക് 90 വർഷങ്ങൾക്കു മുമ്പു വിത്തു പാകിയത്, ആർച്ച്ബിഷപ് മാര്‍ അഗസ്റ്റിന് കണ്ടത്തിൽ, പ്രഥമ ഡയറക്ടർ ധന്യൻ മോൺ. ജോസഫ് സി. പഞ്ഞിക്കാരൻ, മാനേജർ ഫാ. തോമസ് തളിയത്ത് എന്നിവരുടെ ദീർഘദർശനങ്ങളാണ്. തുടർന്ന് ആശുപത്രിയുടെ വളർച്ചയിൽ കൈപിടിച്ചു നയിച്ച അതിരൂപതയിലെ അഭിവന്ദ്യ പിതാക്കന്മാർ, വൈദികർ, സന്യസ്തർ, ഡോക്ടർമാർ, നഴ്സുമാർ, ജീവനക്കാർ, സ്വന്തം സ്ഥാപനമെന്നപോലെ എൽഎഫിനെ ഹൃദയത്തിലേറ്റിയ അങ്കമാലിയിലും പരിസരങ്ങളിലുമുള്ള ജനങ്ങൾ... നവതിവർഷത്തിൽ നന്ദിയോടെ ഓർക്കാൻ എത്രയോ പേർ...
ദീർഘവീക്ഷണം
അങ്കമാലിയിൽ തുടക്കമിട്ട് മധ്യകേരളവും കേരളമാകെയും വ്യാപിച്ചു രാജ്യമെങ്ങും ഇന്ന് ആതുരസേവനത്തിന്റെ മഹിതധാരകളിൽ പ്രകാശം പരത്തുകയാണ് എൽഎഫ് ആശുപത്രി. 1960ൽതന്നെ അർബുദ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ആശുപത്രിയിൽ സജ്ജമാക്കുന്നതിനു ശ്രമങ്ങളുണ്ടായി. അക്കാലത്തുതന്നെയാണ് നേത്രരോഗ ചികിത്സാരംഗത്തേക്ക് എൽഎഫ് ചുവടുവച്ചത്.
1969ൽതന്നെ നേത്രവിഭാഗത്തിൽ കോൺടാക്ട് ലെൻസിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും സേവനങ്ങൾ ഇവിടെയുണ്ടായിരുന്നു. പതിറ്റാണ്ടുകൾക്കു മുമ്പേ ഇവിടെ നടന്ന കോർണിയ ട്രാൻസ്പ്ലാന്റേഷൻ, കേരളത്തിന്റെ മെഡിക്കൽ ചരിത്രത്തിലെ ആദ്യത്തെ അവയവമാറ്റ ശസ്ത്രക്രിയ കൂടിയാണെന്നത് മറക്കരുതാത്ത നേട്ടമാണ്. ഡോ. ഈപ്പൻ, ഡോ. ടോണി ഫെർണാണ്ടസ് എന്നിവരെപ്പോലുള്ള വിദഗ്ധ ഡോക്ടർമാർ അതിനു ചുക്കാൻ പിടിച്ചു. അന്നു മുതൽ ഇന്നോളം കേരളത്തിൽ നേത്രചികിത്സയുടെ അവസാനവാക്കായി ലിറ്റിൽ ഫ്ളവർ തലയുയർത്തി നിൽക്കുന്നു.
ഗ്രാമീണ മേഖലകളിൽനിന്നുള്ളവരാണ് അന്നും ഇന്നും എൽഎഫിനെ അധികമായും ആശ്രയിക്കുന്നത്. കൃഷിയും കൃഷിയിടങ്ങളും ധാരാളമുണ്ടായിരുന്ന ഈ മേഖലയിൽ വിഷ ചികിത്സയിൽ മതിയായ സംവിധാനങ്ങൾ ഒരുക്കണമെന്ന കാഴ്ചപ്പാട് ആശുപത്രിയെ മുൻകാലങ്ങളിൽ നയിച്ചവർക്കുണ്ടായിരുന്നു. 1975ൽതന്നെ അതു സാധ്യമായി.
ഇന്ന് മധ്യകേരളത്തിലെ സുപ്രസിദ്ധ പാമ്പുവിഷചികിത്സാ കേന്ദ്രം കൂടിയാണ് എൽഎഫ് ആശുപത്രി. അതിനു ദേശീയവും അന്തർദേശീയവുമായ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
സാധാരണക്കാർക്കൊപ്പം
കേരളത്തിലെ ആരോഗ്യപരിപാലന രംഗത്തു കത്തോലിക്കാ സഭയുടേതുൾപ്പടെയുള്ള ആശുപത്രികൾ നൽകിയ സംഭാവനകൾ വലുതാണ്. സമൂഹത്തിന്റെ വിശ്വാസവും സ്നേഹവും ആർജിച്ച ഇത്തരം സ്ഥാപനങ്ങൾ എന്നും നിലനിൽക്കണം. പക്ഷേ വൻകിട ആശുപത്രികളുടെ കടന്നുവരവിൽ ഇത്തരം സ്ഥാപനങ്ങളുടെ നിലനില്പിനുണ്ടായ വെല്ലുവിളി അതിജീവിക്കേണ്ടതായുണ്ട്. മതസ്ഥാപനങ്ങളുടെ ഉൾപ്പടെയുള്ള ട്രസ്റ്റ് ആശുപത്രികളിൽ സമരങ്ങൾ നടക്കുന്നതിലും വൻകിട ആശുപത്രികളുടെ ഇടപെടൽ പലരും സംശയിക്കുന്നുമുണ്ട്.
എൽഎഫിലെ ചികിത്സാച്ചെലവ് എന്നും സാധാരണക്കാർക്കു താങ്ങാവുന്ന രീതിയിൽ മാത്രമാണ്. കാലത്തിനൊത്ത മാറ്റങ്ങളും ആധുനികീകരണവും നടത്താൻ സജ്ജമാണ്. അതേസമയം, ഇതുപോലുള്ള ട്രസ്റ്റ് ആശുപത്രികളെ ഞെരുക്കുന്ന കോർപറേറ്റ് ആശുപത്രികളുടെ ഭീമമായ ചികിത്സാ ബില്ലുകൾക്ക് അറുതിയുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ ക്രിയാത്മക ഇടപെടലും ഉണ്ടാകണം.
നവതിയിൽ പുതുകുതിപ്പ്
നവതി ആഘോഷങ്ങളുടെ നിറവിൽ നവീനമായ പദ്ധതികളാണ് എൽഎഫ് ആശുപത്രി ആവിഷ്കരിച്ചു നടപ്പാക്കുന്നത്. ഹൃദയചികിത്സാ രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കിയ ഇവിടെ കാർഡിയാക് തൊറാസിക് വിഭാഗത്തിൽ കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ സജ്ജമാണ്.
നിലവിൽ ആശുപത്രിയോടനുബന്ധിച്ചുള്ള കെട്ടിടത്തിലെ നഴ്സിംഗ് കോളജും അനുബന്ധ സൗകര്യങ്ങളും കുന്നപ്പിള്ളിശേരിയിലെ ഏഴര ഏക്കറിൽ നിർമിക്കുന്ന വിശാലമായ കെട്ടിടങ്ങളിലേക്കു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിക്കുകയാണ്.
കൂനമ്മാവിലുള്ള എൽഎഫ് അനക്സ് 200 ബെഡുകളുള്ള മിനി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാക്കും. മുന്നൂർപ്പിള്ളിയിൽ ആയുർവേദവും നാച്ചുറോപ്പതിയും ചേർന്നുള്ള വെൽനെസ് സെന്റർ സ്ഥാപിക്കും. കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഏർലി ഡിറ്റക്ഷൻ സെന്ററും ട്രോമ കെയർ യൂണിറ്റും നവതി സമ്മേളനത്തിൽ ഉദ്ഘാടനം ചെയ്യുമെന്നും ഫാ. പാലയ്ക്കാപ്പിള്ളി പറഞ്ഞു.
ആതുരസേവന മേഖലയിൽ ഇന്നോളം സഞ്ചരിച്ച വഴികളുടെ സ്പന്ദനങ്ങൾ ഉൾക്കൊണ്ട് വർത്തമാനകാലത്തിന്റെ ചുവരെഴുത്തുകളെ വായിച്ച്, പ്രത്യാശയോടെ നല്ല നാളെകളിലേക്കുള്ള പ്രയാണത്തിലാണ് ലിറ്റിൽ ഫ്ളവർ ആശുപത്രി.
നവതി സമാപന സമ്മേളനം ഇന്ന്
അങ്കമാലി: ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുടെ നവതി ആഘോഷങ്ങളുടെ സമാപനം ഇന്നു നടക്കും. രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്യും. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ് ഡോ. അലക്സ് വടക്കുംതല, മന്ത്രിമാരായ റോജി എം. ജോണ്‍, വി.എ. അബ്ദുള്‍ ഗഫൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, വൈദികര്‍, പൊതുമണ്ഡലത്തിലെ പ്രതിഭകള്‍ എന്നിവര്‍ പങ്കെടുക്കും.
നവതിയോടനുബന്ധിച്ച് ആരംഭിക്കുന്ന ഏർലി ഡിറ്റക്ഷൻ സെന്ററും ട്രോമ കെയർ യൂണിറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുതിർന്ന ഡോക്ടർമാരെ ആദരിക്കും.
Tags : Angamaly LFHospital ArogyaKerala Navati Celebrations