റായ്പൂർ: ആഫ്രിക്കൻ രാജ്യങ്ങളിൽ പടരുന്ന എബോള വൈറസ് സംശയത്തെ തുടർന്ന് ആഫ്രിക്കൻ പൗരന്മാരെ ഛത്തീസ്ഗഡിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെയാണ് മുൻകരുതൽ നടപടികളുമായി ഭാഗമായി 21 ദിവസത്തേക്ക് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
രോഗം റിപ്പോർട്ട് ചെയ്താൽ അത് കൈകാര്യം ചെയ്യാനായി സംസ്ഥാനം പൂർണമായും സജ്ജമാണെന്ന് ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാൾ അറിയിച്ചു. ആശുപത്രികളും ക്വാറന്റൈൻ സൗകര്യങ്ങളും ജാഗ്രതയിലാണെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഇവരെ നിരീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ദുർഗിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് മൂവരെയും പ്രവേശിപ്പിച്ചത്. ഇതുവരെ എബോള വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. ആർക്കും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.