Kerala
തിരുവനന്തപുരം: നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന അഞ്ചു പേരിൽ ഒരാളെകൂടി രോഗ ലക്ഷണങ്ങൾ കുറഞ്ഞതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.
ഇതോടെ സമ്പർക്കപ്പട്ടികയിൽനിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 5 പേർ ആശുപത്രി വിട്ടു. നാലു പേർ നിരീക്ഷണത്തിൽ തുടരുന്നു.
നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന ആരോഗ്യപ്രവർത്തകയുടെയും കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന രോഗിയുടെ ബന്ധുവിന്റെയും പരിശോധന ഫലം നെഗറ്റീവ് ആണ്.
രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഇന്നലെ പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.
ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന റിസ്ക് ഉയർന്ന ഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും നിലവിൽ ക്വാറന്റൈനിൽ ആണ്.
Kerala
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യമന്ത്രി കെ. മുരളീധരന് അറിയിച്ചു.
രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി അറിയിച്ചു.
നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഏഴ് പേരില്‍ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു.
അതിനിടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആറ് പേര് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിള്‍ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയില്‍ പുതിയ നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യുകയോ സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആരെയും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 103 പേരാണുള്ളത്. ഇതില്‍ നാല് പേര് വളരെ ഉയര്‍ന്ന റിസ്ക് വിഭാഗത്തില്പെട്ടവരും 14 പേര് ഉയര്‍ന്ന റിസ്ക് വിഭാഗത്തില്പെട്ടവരും 85 പേര് കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്ക പട്ടികയില്‍ 45 പേര് ആരോഗ്യപ്രവര്‍ത്തകരാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Kerala
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. എൻഐവി, ഐസിഎംആർ സംഘമാണ് എത്തിയത്.
ആരോഗ്യ വകുപ്പ് ജീവനക്കാരുമായി ഇന്നലെ ചർച്ച നടത്തി. നിപ അവലോകന യോഗത്തിലും കേന്ദ്ര സംഘം പങ്കെടുത്തു.
ആരോഗ്യമന്ത്രി ഇന്ന് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
അതേസമയം, രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. മെഡിക്കൽ കോളജിലാണ് പരിശോധന നടത്തിയത്.
District News
ഏറ്റുമാനൂർ: നീണ്ടൂർ പ്രാവട്ടം ജംഗ്ഷനിൽ നിർമാണം നിലച്ച കെട്ടിടം വവ്വാലുകൾ താവളമാക്കി. പത്തു വർഷത്തിലേറെയായി പെറ്റുപെരുകി ഇപ്പോൾ ആയിരക്കണക്കിന് വവ്വാലുകൾ ഇവിടെ ഉണ്ട്. സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആശങ്കയിലാണ് നാട്ടുകാർ. പ്രാവട്ടം ജംഗ്ഷനോടു ചേർന്നുള്ള സ്ഥലത്ത് സെല്ലാർ നിർമാണത്തിനു ശേഷം പണി നിലച്ച കെട്ടിടത്തിലാണ് വവ്വാലുകൾ താവളമടിച്ചിരിക്കുന്നത്.
സെല്ലാറിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. ഈ വെള്ളത്തിലേക്കാണ് വവ്വാലുകളുടെ വിസർജ്യം വീഴുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. മഴ രൂക്ഷമാകുന്നതോടെ ഈ വെള്ളം പുറത്തേക്ക് കവിഞ്ഞൊഴുകിയാൽ സമീപ പ്രദേശങ്ങളാകെ രോഗാതുരമാകും.
പ്രദേശവാസികൾ നിരന്തരം ആശങ്ക അറിയിച്ചിട്ടും പഞ്ചായത്ത് അധികൃതരോ ആരോഗ്യ വകുപ്പ് അധികൃതരോ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പ്രതിരോധ പ്രവർത്തനങ്ങൾക്കു പോലും അധികൃതർ തയാറാകുന്നില്ലെന്നാണ് അവർ പറയുന്നത്.
മുമ്പൊരിക്കൽ ആരോഗ്യ വകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് ഇവയെ തുരത്തിയശേഷം കെട്ടിടത്തിന്റെ പ്രവേശനമാർഗം വല ഉപയോഗിച്ച് അടച്ചിരുന്നു. എന്നാൽ ഈ വവ്വാലുകളത്രയും പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും എത്തിയതോടെ വല നീക്കം ചെയ്യുകയും ഇവ വീണ്ടും കെട്ടിടം താവളമാക്കുകയുമായിരുന്നു.
സെല്ലാറിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അവിടേക്ക് പ്രവേശിക്കാനാകില്ല. വെള്ളം പുറത്തേക്ക് പമ്പു ചെയ്തു കളയാനുമാകുന്നില്ല. വവ്വാലുകളുടെ വിസർജ്യം നിറഞ്ഞ വെള്ളം പുറത്തേക്ക് ഒഴുക്കിയാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ.
Kerala
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ല, എന്നാൽ ക്വാറന്റൈനിലുള്ള മൂന്നു പേരെ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്രവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വ്യക്തിക്ക് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം ഐസിഎംആർ മാനദണ്ഡങ്ങൾ പാലിച്ച് മോണോ ക്ലോണൽ ആന്റിബോഡി ആദ്യത്തെ ഡോസ് നൽകിയിട്ടുണ്ട്.
പുതിയതായി 10 പേരെ കൂടി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽ നാലുപേരും ഉയർന്ന റിസ്ക് 16 പേരും കുറഞ്ഞ റിസ്ക് വിഭാഗത്തിൽ 67 പേരും ഉൾപ്പെടെ നിലവിൽ 87 പേരാണ് പട്ടികയിൽ ഉള്ളത്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ള എല്ലാവരെയും ദിവസം രണ്ടു നേരം കണ്ട്രോൾ റൂമിൽ നിന്ന് വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോർട്ട് ചെയ്യപ്പെട്ട രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 286 വീടുകളിൽ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുന്നതിനായി ആരോഗ്യ പ്രവർത്തകർ സർവേ നടത്തി. സർവേയിൽ പനിയുള്ള 12 പേരെ കണ്ടെത്തി.
എന്നാൽ നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇവരിൽ കണ്ടെത്തിയിട്ടില്ല. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ ഇന്നും ആർആർടി യോഗം ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.നാഷണൽ ഡിസീസ് കണ്ട്രോൾ സെന്ററിൽ (എൻസിഡിസി) നിന്നുള്ള വിദഗ്ധർ 13ന് ജില്ലയിൽ സന്ദർശനം നടത്തും
District News
ആലപ്പുഴ: നിപ വൈറസിനെതിരേ ഭയം വേണ്ടെന്നും ജാഗ്രതയും പ്രതിരോധവുമാണ് ആവശ്യമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ. നിപ വൈറസിന്റെ പകർച്ചാ സാധ്യതയും മരണസാധ്യതയും പരിഗണിച്ച് നിപ്പക്കെതിരേ അതീവ ജാഗ്രത പാലിക്കണം. നിപ വ്യാപന സാധ്യത കണക്കിലെടുത്ത് സെപ്റ്റംബർ വരെ അതിജാഗ്രത ഉറപ്പാക്കേണ്ടതുണ്ട്.
നിപ വൈറസ് സഹജമായി വവ്വാലുകളിൽ നിലനിൽക്കുന്നുണ്ട്. പ്രജനനകാലത്തും കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന സമയത്തും കൂടുതൽ വവ്വാലുകൾ കൂട്ടമായി താമസിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഉമിനീര്, വിസർജ്യങ്ങൾ എന്നിവയിലൂടെ വൈറസ് പുറന്തള്ളാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങളുടെ കൂടുതലായുള്ള ലഭ്യത, വവ്വാലും മനുഷ്യനും തമ്മിൽ സമ്പർക്കത്തിലാകാനുള്ള സാഹചര്യങ്ങൾ എന്നിവ നിപ രോഗസാധ്യതയ്ക്ക് ഇടയാക്കുന്നു.
വവ്വാലുകൾ ചേക്കേറുന്ന മരങ്ങളുടെ പരിസരത്തെ സമ്പർക്കം ഒഴിവാക്കുക.
വവ്വാലുകൾ കൂടുതലുള്ള മരച്ചുവടുകളിൽ വിശ്രമിക്കുക, വസ്ത്രങ്ങൾ ഉണക്കുക എന്നിവ ഒഴിവാക്കുക. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങൾക്ക് കീഴിൽ വളർത്തുമൃഗങ്ങളെ മേയാൻ അനുവദിക്കരുത്. വവ്വാലോ മറ്റേതെങ്കിലും ജീവികളോ കടിച്ചുകളഞ്ഞ/കടിച്ചിട്ട പഴങ്ങൾ കഴിക്കരുത്. താഴെ വീണുകിടക്കുന്ന പഴങ്ങളും കഴിക്കരുത്.
പഴങ്ങൾ നന്നായി ഉപ്പ്/മഞ്ഞൾ ലായനിയിൽ കഴുകി, തൊലി കളഞ്ഞ ശേഷം ഉപയോഗിക്കുക. പക്ഷിമൃഗാദികളുടെ ശരീര സ്രവങ്ങൾ, വിസർജ്യം എന്നിവയുമായി സമ്പർക്കമുണ്ടായാൽ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
പക്ഷിമൃഗാദികളുടെ ശരീരസ്രവങ്ങൾ, വിസർജ്യം എന്നിവ കലരാത്ത വിധം ഭക്ഷണപദാർഥങ്ങളും കുടിവെള്ളവും നന്നായി അടച്ച് സുരക്ഷിതമായി സൂക്ഷിക്കുക.
താഴെ വീണു കിടക്കുന്ന അടയ്ക്ക, പുളി, കശുവണ്ടി തുടങ്ങിയവ ശേഖരിക്കുമ്പോൾ കൈയുറ ധരിക്കുക. ശേഷം കൈകാലുകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വളർത്തുമൃഗങ്ങളെ പരിപാലിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതിനുശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ശീലമാക്കുക.
തെങ്ങ്, പന എന്നിവയിൽ പാത്രങ്ങൾ തുറന്നുവച്ച് ശേഖരിക്കുന്ന നീര/ കള്ള് എന്നിവ കുടിക്കരുത്. ഇത്തരത്തിൽ തുറന്നിരിക്കുന്ന പാനീയങ്ങൾ വവ്വാലുകൾ കുടിക്കാനും ഇവയിൽ ഉമിനീരും വിസർജ്യവും കലരാനും സാധ്യതയുണ്ട്. ചത്തുകിടക്കുന്ന പക്ഷികളെയോ മൃഗങ്ങളെയോ സ്പർശിക്കരുത്. പനി, പരസ്പര ബന്ധമില്ലാതെ സംസാരിക്കുക, ജന്നി, കഠിനമായ തലവേദന, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയച്ചു.
Kerala
കോഴിക്കോട്: ജില്ലയില്‍ പുതിയ നിപ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. എന്നാല്‍, ക്വാറന്റൈനിലുള്ള മൂന്നുപേരെ നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവങ്ങള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളയാള്‍ക്ക് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം ഐഎംസിആര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് മോണോ ക്ലോണല്‍ ആന്റിബോഡി ആദ്യത്തെ ഡോസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതുതായി 10 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍ നാലു പേരും ഹൈ റിസ്കില്‍ 16 പേരും ലോ റിസ്കില്‍ 67 പേരും ഉള്‍പ്പെടെ നിലവില്‍ 87 പേരാണ് പട്ടികയിലുള്ളത്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും ദിവസം രണ്ടുനേരം കണ്ട്രോള് റൂമില്‍നിന്ന് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലുള്ള 286 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി. പനിയുള്ള 12 പേരെ കണ്ടെത്തി. എന്നാല്‍, നിപയുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങള്‍ ഇവരില്‍ കണ്ടെത്തിയിട്ടില്ല.
Kerala
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് നിപ, ഷിഗെല്ല രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 41കാരന് നിപ സ്ഥിരീകരിച്ചു. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തിമ പരിശോധനാഫലത്തിൽ രോഗം സ്ഥിരീകരിച്ചതായി വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 77 പേരാണുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചു പേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്.
ജനങ്ങളുടെ സംശയനിവാരണത്തിനായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം (ഫോൺ നമ്പർ: 0495 2373901, 9072007767) പ്രവർത്തനമാരംഭിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഷിഗെല്ല പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ആകെ 514 പേരെ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി രോഗബാധിതർ ചികിത്സയിൽ തുടരുകയാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.നിപ, ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
രാമനാട്ടുകര സ്വദേശിക്ക് നിപ ബാധിച്ചത് വവ്വാലുകളില്‍ നിന്നു തന്നെയാണെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. രോഗബാധിതന് ഫറോക്കിലെ പഴയ കെട്ടിടം വൃത്തിയാക്കിയിരുന്നു.
കെട്ടിടത്തില്‍ തമ്പടിച്ചിരുന്ന വവ്വാലുകളാകാം രോഗബാധയ്ക്ക് കാരണമെന്നു കരുതുന്നതിനിടെ, വീട്ടുമുറ്റത്തെ സപ്പോട്ട പഴം ഇയാള്‍ കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകള്‍ കടിച്ച സപ്പോട്ട പഴങ്ങളില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നും സംശയിക്കുന്നുണ്ട്.
Kerala
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കി. രോഗബാധയുമായി ബന്ധപ്പെട്ട് നിലവിൽ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ രോഗിയുടെ കുടുംബാംഗങ്ങളുമാണ്.
സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ ഹൈയസ്റ്റ് റിസ്ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്ക് വിഭാഗത്തിലും, 63 പേർ ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഹൈ റിസ്ക് പട്ടികയിലുള്ള 11 പേരോട് നിലവിൽ കർശനമായ ഹോം ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ മാത്രമായിരിക്കും ഇനി സാമ്പിൾ പരിശോധന നടത്തുക. രോഗബാധിതനായ വ്യക്തി സഞ്ചരിച്ച വഴികൾ വ്യക്തമാക്കുന്ന റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് ഉടൻ തന്നെ പുറത്തുവിടും.
അതേസമയം രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് സാധ്യതകളാണ് അധികൃതർ പരിശോധിക്കുന്നത്. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഗോഡൗണിൽ നിന്ന് രോഗം പകരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ പ്രാഥമിക വിലയിരുത്തൽ.
Kerala
കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. രോഗബാധ സ്ഥിരീകരിച്ച രാമനാട്ടുകര സ്വദേശിയായ 43കാരന് നിരവധി ആളുകളുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് ഉടൻ തന്നെ തയാറാക്കി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.
ചെറുകിട വ്യാപാരിയായ ഇയാൾ അടുത്തിടെ ഒരു ഗോഡൗൺ വാടകയ്ക്കെടുത്ത് സ്വന്തമായി വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന് അധികൃതർ സംശയിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ പനി വന്ന് മാറിയ ശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഇയാൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
രോഗി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സമയത്ത് വിപുലമായ സമ്പർക്കമുണ്ടായതായാണ് റിപ്പോർട്ടുകൾ. ഒപി വിഭാഗത്തിൽ ചികിത്സ തേടിയതിന് പുറമെ, രോഗി എംആർഐ സ്കാനിംഗ്, എക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകൾക്കും വിധേയനായിരുന്നു.
സമ്പർക്ക സാധ്യത കണക്കിലെടുത്ത് ഇയാളെ പരിചരിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരോടും മറ്റ് ജീവനക്കാരോടും കർശനമായി ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് രോഗിയെ മെഡിക്കൽ കോളജിലെ നിപ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. നിലവിൽ പേ വാർഡിന് പരിസരത്തും മെഡിക്കൽ കോളജ് ക്യാമ്പസിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ആരോഗ്യവകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ജാഗ്രതാ നിർദേശങ്ങൾ പൂർണമായും പാലിക്കാൻ എല്ലാവരും തയാറാകണം.
Health
സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണം. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
എന്‍ 95 മാസ്ക് നിപ്പ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്ക് ധരിക്കണം.
നിപ്പ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ്പ വൈറസ് പാരാമിക്സോ റിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം.
പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം.
രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാനും സാധ്യതയുണ്ട്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്.ടി.പി.സി.ആര്. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
പകരാതിരിക്കാന്‍
· കൃത്യമായി മാസ്ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് നന്നായി കഴുകുക. · ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.
ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്
· രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന വ്യക്തി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സുരക്ഷാ രീതികള്‍
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക.
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.
സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം
· മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കൻഡെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്സിഡൈന് അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്ലോണ് പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്.
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ.
Kerala
കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അർധരാത്രി 12 ഓടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. വാർഡിന് സമീപം കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
സാവിത്രി ദേവി സാബു വാർഡിലേക്കുള്ള പ്രവേശനം പൂർണമായി നിരോധിച്ചു. പ്രത്യേക വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. പരിസരത്തെ പാർക്കിംഗും പൂർണമായി നിരോധിച്ചു. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെ ആശുപത്രിയുടെ പ്രധാന ഗേറ്റ് ഉപയോഗിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്. നിപ ഐസൊലേഷൻ വാർഡ് പ്രവർത്തിക്കുന്നതിനാൽ പേ വാർഡ് മേഖലയിലും പരിസര പ്രദേശങ്ങളിലും രോഗനിയന്ത്രണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി കർശനമായ നിയന്ത്രണങ്ങളും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗികളുടെ സുരക്ഷയും രോഗവ്യാപനം തടയുന്നതും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും സഹകരണവും പിന്തുണയും അഭ്യർഥിക്കുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.
Kerala
കോഴിക്കോട്: കോഴിക്കോട് നിപ രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. സ്രവം പിസിആർ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഇദ്ദേഹത്തെ ഐസൊലേഷനിലാക്കി.
ഇദ്ദേഹത്തിന് വിദഗ്ധ ചികിത്സ നൽകി വരികയാണ് നാളെ വൈകിട്ടോടെയാകും ഇദ്ദേഹത്തിന്റെ സ്രവ സാന്പിളിന്റെ പരിശോധന ഫലം വരിക. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് അആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് അറിയിച്ചു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ റിപ്പോർട്ട് ചെയ്ത നിപ കേസുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചില മാധ്യമങ്ങൾ തെറ്റായ കണക്കുകളാണ് പ്രചരിപ്പിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡിസംബർ മുതൽ രണ്ട് കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സമ്പർക്കത്തിൽ വന്ന 196 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
പരിശോധനകളും നിരീക്ഷണവും തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട് നഴ്സുമാർക്കാണ് പശ്ചിമ ബംഗാളിൽ നിപ സ്ഥിരീകരിച്ചത്.
ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ആരോഗ്യപ്രവർത്തകരാണ് നഴ്സുമാരുടെ സമ്പർക്ക പട്ടികയിലെ ഭൂരിഭാഗവും. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരാണ് നിപ ബാധിച്ച് ചികിത്സയിലുള്ളത്.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പശ്ചിമ ബംഗാൾ സർക്കാരും അറിയിക്കുന്നത്. കേന്ദ്രം പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. നിപയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായില്ല.
നഴ്സുമാരുടെ സമ്പർക്ക പട്ടികയിൽ 120 പേർ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടുതലും ആരോഗ്യപ്രവർത്തകരാണ്. ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നഴ്സുമാർക്കാണ് നിപ സ്ഥിരീകരിച്ചത്.
അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബംഗാൾ സർക്കാർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Kerala
രാജന് വര്‍ക്കി
നിപ്പ എന്നു കേള്‍ക്കുമ്പോള്‍ തന്നെ പേരാമ്പ്രക്കാരുടെ മനസില്‍ ആദ്യം നിറയുക സിസ്റ്റര്‍ ലിനിയുടെ മുഖമാണ്. ഏഴു വര്‍ഷം മുമ്പ് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കട ഭാഗത്ത് ഒരു കുടുംബത്തിലെ നിപ്പ ബാധിതരെ രോഗം തിരിച്ചറിയുന്നതിനു മുമ്പ് ആശുപത്രിയില്‍ ശുശ്രൂഷിച്ചത് ലിനിയായിരുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നഴ്സ് ആയിരുന്നു ലിനി. ദിവസങ്ങള്‍ക്കുള്ളില്‍ ലിനിയും രോഗബാധിതയായി. ഒടുവില്‍ ശുശ്രൂഷ ഏറ്റു വാങ്ങിയവരോടൊപ്പം അകാലമരണത്തിന് ആ മാലാഖയും കീഴടങ്ങി. പിന്നീട് കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങളൊന്നാകെ പോരാടി നിപ്പയെ കീഴടക്കിയെങ്കിലും ഇന്നും നിതാന്ത ജാഗ്രതയിലാണ് ചങ്ങരോത്ത്. ഇനിയൊരു ജീവനും നിപ്പയില്‍ പൊലിയാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സിസ്റ്റര്‍ ലിനിയുടെ വിയോഗത്തിലൂടെ പ്രദേശവാസികള്‍ വ്യക്തമായി മനസിലാക്കിയിട്ടുണ്ട്.
നിപ്പ ബാധിതയായ ലിനി 2018 മേയ് 21ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പഠനത്തിനായെടുത്ത ലോണിന്റെ ബാധ്യത പോലും തീര്‍ക്കുന്നതിനു മുന്‍പാണ് ലിനിയെ നിപ്പ തട്ടിയെടുത്തത്. തുച്ഛമായ ശമ്പളത്തിന് വിവിധ സ്വകാര്യ ആശുപത്രികളില്‍ വര്‍ഷങ്ങളായി ജോലി നോക്കിയിരുന്ന ലിനി രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള വരുമാനം പോലും ലഭിച്ചിരുന്നില്ലെങ്കിലും തന്റെ ജോലിയില്‍ എല്ലായ്പ്പോഴും കര്‍മനിരതയായിരുന്നു.
വൈറസ് ബാധ തടയാനായി ലിനിയെ അടുത്ത ബന്ധുക്കളെ മാത്രം കാണിച്ച് ആശുപത്രി അധികൃതര്‍തന്നെ വൈദ്യുത ശ്മശാനത്തില്‍ സംസ്കരിച്ചപ്പോള്‍ ബാക്കിയായത് ഇവരുടെ പറക്കമുറ്റാത്ത രണ്ട് പിഞ്ചുകുട്ടികളായിരുന്നു. ഈ സമയം ലിനിയുടെ ഭര്‍ത്താവ് സജീഷ് ബഹ്റിനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. 2018ല്‍ ലിനിയുടെ മരണശേഷം വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സജീഷിന് ഇപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ട്. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശിനി പ്രതിഭയെ വിവാഹം ചെയ്യുകയും ചെയ്തു. ലിനിയുടെ മക്കള്‍ റിതുലും സിദ്ധാര്‍ഥും ഇവര്‍ക്കൊപ്പമുണ്ട്. ഇനിയൊരു നിപ്പയും മനുഷ്യജീവനെടുക്കാതിരിക്കാന് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ തുടര്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. സുനില്‍ എന്നിവര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമീളയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ആശാവര്‍ക്കമാരും ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുന്നുണ്ട്.
Kerala
2018 മേയ് മാസത്തില്‍ കോഴിക്കോടാണ് സംസ്ഥാനത്ത് ആദ്യമായി നിപ്പ റിപ്പോര്‍ട്ട് ചെയ്തത്. ഇരുപതോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവുകയും അതില്‍ 18 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയുമുണ്ടായി. പിന്നീട് 2019 ജൂണില്‍ എറണാകുളത്ത് നിപ്പ സ്ഥിരീകരിച്ചു. 2021 സപ്റ്റംബറില് കോഴിക്കോട് ചാത്തമംഗലത്ത് വൈറസ് ബാധയുണ്ടായി. 12 വയസുകാരന് ജീവന് നഷ്ടമായി.
2023 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി കോഴിക്കോട് മരുതോങ്കര, ആയഞ്ചേരിയിലും നിപ്പ സ്ഥിരീകരിച്ചു. രണ്ടുപേര്‍ രോഗബാധയെ തുടര്‍ന്ന് മരിച്ചു.
2024 ജൂലൈ 21ന് മലപ്പുറം പാണ്ടിക്കാട് 14 വയസുകാരനും നിപ്പയിലൂടെ ജീവന് നഷ്ടമായി. 2025ല്‍ ജൂലൈ ഒന്നിന് മലപ്പുറം മങ്കട സ്വദേശിനിയായ 18കാരി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരിച്ചു. 2025 ജൂലൈ 12ന് മണ്ണാർക്കാട് സ്വദേശി നിപ്പ ബാധിച്ച് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിൽ
മരിച്ചു.
Kerala
ചെറിയ പനിവന്നാൽപ്പോലും മണ്ണാർക്കാട് മേഖലയിലുള്ളവർ ഭീതിയിലാണ്. നിപ്പ ആശങ്ക വിട്ടൊഴിഞ്ഞെന്നു ആരോഗ്യവകുപ്പ് അധികൃതർ പറയുംവരെ ഇതു തുടരും. രണ്ടാമത്തെയാഴ്ചയും കടക്കുകയാണ് മേഖലയിലെ നിപ്പ രോഗവ്യാപന ഭീതി. അധികൃതർ ജാഗ്രതയോടെ രംഗത്തുണ്ടെങ്കിലും ഓരോ കുടുംബത്തിലും നിറയുന്നത് ആശങ്ക. ശനിയാഴ്ച പനി ബാധിച്ച അന്പത്തിയെട്ടുകാരന്റെ മരണം നിപ്പ മൂലമാണെന്നു സ്ഥിരീകരിച്ചതോടെ മേഖലയിലെന്പാടും അശാന്തി പടരുകയാണ്.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ അന്പത്തിയെട്ടുകാരൻ മരിച്ചത്. നിപ്പയുടെ ലക്ഷണങ്ങൾ കണ്ടതിനാൽ സ്രവ സാംപിൾ മഞ്ചേരി മെഡിക്കൽ കോളജ് ലാബിൽ പരിശോധിച്ചിരുന്നു. പോസിറ്റീവാണെന്നു സ്ഥിരീകരണവും വന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. മരിച്ചയാളുടെ സ്രവം വിദഗ്ധ പരിശോധനക്കായി പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് ഇയാൾ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതാണ് അധികൃതരെ വെട്ടിലാക്കിയിരിക്കുന്നത്. ഇയാളുടെ റൂട്ട്മാപ്പും മറ്റും തയാറാക്കുന്ന തിരക്കിലാണ് ആരോഗ്യവകുപ്പ്.
കുമരംപുത്തൂർ ചങ്ങലീരിയിൽ മരിച്ചയാളുടെ വീടിനു മൂന്നു കിലോമീറ്റർ ചുറ്റളവിൽ ക്വാറന്റൈൻ പ്രഖ്യാപിച്ചു. സമ്പർക്കപ്പട്ടികയിലുള്ളവർ ഹോം ക്വാറന്റൈൻ ചെയ്യണമെന്നും പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പരിശോധനയുമായി ആരോഗ്യവകുപ്പ്
കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട എല്ലാ വീടുകളിലും ഇന്നലെ ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. പനിയോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോ എന്നാണ് പരിശോധിച്ചത്. കണ്ടെയ്ൻമെന്റ് സോൺ ഏരിയ ഉൾപ്പെടെയുള്ള കാര്യങ്ങളും തുടർനടപടികളും ഇന്നു പ്രഖ്യാപിക്കും.
കഴിഞ്ഞയാഴ്ച തച്ചനാട്ടുകരയിൽ മുപ്പത്തിയെട്ടുകാരിക്കു നിപ്പ സ്ഥിരീകരിച്ചിരുന്നു. എന്നാൽ, സമ്പർക്കപ്പട്ടികയിലുള്ളവർക്കെല്ലാം നിപ്പ നെഗറ്റീവ് ആയതിനാൽ ആശ്വാസത്തിലായിരുന്നു ജനങ്ങൾ. ഇതിനിടെയാണ് കഴിഞ്ഞദിവസം വീണ്ടും നിപ്പ സ്ഥിരീകരിച്ചതായി റിപ്പോർട്ടു വന്നത്. തച്ചനാട്ടുകരയിൽനിന്ന് എട്ടു കിലോമീറ്റർ അകലെയാണ് ചങ്ങലീരി. തച്ചനാട്ടുകരയിൽ നിപ്പ സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ടയാളുമല്ല ചങ്ങലീരിയിൽ നിപ്പ ബാധിച്ച് മരിച്ചയാൾ. ആരോഗ്യവകുപ്പിനും ആശയക്കുഴപ്പം നിലനിൽക്കുന്പോൾ നിപ്പരോഗം മണ്ണാർക്കാട്ട് വ്യാപകമാവുമോയെന്ന ആശങ്കയാണു ജനങ്ങൾ പങ്കുവയ്ക്കുന്നത്.
Kerala
വി. മനോജ്
നിപ്പ രോഗബാധയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് നാല് കേസുകൾ. പാണ്ടിക്കാട്, വണ്ടൂർ നടുവത്ത്, വളാഞ്ചേരി, മക്കരപ്പറന്പ് എന്നിവിടങ്ങളിലാണ് നിപ്പ സ്ഥിരീകരിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈയിൽ പാണ്ടിക്കാട് ചെന്പ്രശേരി സ്വദേശിയായ 14 വയസുകാരൻ നിപ്പ ബാധിച്ചു മരിച്ചിരുന്നു. ചെന്പ്രശേരിയിൽനിന്ന് ഏകദേശം 10 കിലോമീറ്റർ അകലെ തിരുവാലി നടുവത്ത് സെപ്റ്റംബറിൽ 24 വയസുകാരൻ നിപ്പ ബാധിച്ചു മരിച്ചു. വണ്ടൂരിനടുത്ത് തിരുവാലി നടുവത്ത് യുവാവ് മരിച്ചത് നിപ്പ ബാധയെ ത്തുടർന്നാണെന്ന് സ്ഥിരീകരിച്ചത് പൂന വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ്. ബംഗളൂരുവിൽ എംഎസ്സിക്കു പഠിച്ചിരുന്ന 24കാരൻ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലാണ് മരിച്ചത്. പനി ബാധിച്ച് ദിവസങ്ങൾക്കുള്ളിലാണ് യുവാവിന്റെ മരണം സംഭവിച്ചത്. ബംഗളൂരുവിലെ കോളജിൽ പന്തുകളിക്കുന്നതിനിടെ കാലിനു പരിക്കേറ്റാണ് യുവാവ് നടുവത്തെ വീട്ടിലെത്തുന്നത്. പിന്നാലെ പനി ബാധിച്ചു. നടുവത്തെ സ്വകാര്യക്ലിനിക്കിലും വണ്ടൂർ കാളികാവ് റോഡിലെ സ്വകാര്യ ക്ലിനിക്കിലും ചികിത്സ തേടി. രോഗം കൂടിയതോടെ പെരിന്തൽമണ്ണയിലേക്ക് മാറ്റേണ്ടിവന്നു.
എംഇഎസ് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരണം. മരണശേഷമുള്ള പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവ് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ ത്തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ്പ വൈറസ് സംശയിച്ചത്. ഉടൻ ജില്ലാ മെഡിക്കൽ ഓഫീസർ വഴി ലഭ്യമായ സാന്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വളാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്കാണ് നിപ്പ സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായി ഇവർ വെന്റിലേറ്ററിലായിരുന്നു. പനിയെത്തുടർന്ന് വളാഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭേദമാകാത്തതിനാൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ അഡ്മിറ്റായി. പനിയും തലവേദനയും ചുമയും ശ്വാസതടസവുമാണ് അനുഭവപ്പെട്ടത്. ഡെങ്കിപ്പനി, മഞ്ഞപ്പിത്ത പരിശോധനകൾ നടത്തി. സംശയത്തെത്തുടർന്നാണു സ്രവ സാംപിൾ പരിശോധനയ്ക്കയച്ചത്. പതുക്കെ ആരോഗ്യനില വീണ്ടെടുത്തതോടെ ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
അതേസമയം, പാണ്ടിക്കാട് ചെന്പ്രശേരിയിൽ പതിനാലുകാരനായ വിദ്യാർഥിക്ക് ഏങ്ങനെയാണ് രോഗം പകർന്നതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. കുട്ടിയുടെ യാത്രകളെയും കഴിച്ച ഭക്ഷണങ്ങളെയുംകുറിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിനിടെ കുട്ടി സമീപത്തെ പറന്പിൽനിന്ന് അന്പഴങ്ങ കഴിച്ചതായി കൂട്ടുകാർ പറഞ്ഞിരുന്നു. അവിടെ വവ്വാലുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വവ്വാലുകളിൽനിന്നു സാന്പിൾ ശേഖരിക്കുന്നതിനായി പൂന എൻഐവിയിൽനിന്നുള്ള വിദഗ്ധ സംഘമെത്തി നിപ്പ ബാധിത മേഖലകൾ സന്ദർശിച്ച് വൈറസിന്റെ ജീനോമിക് സർവേ നടത്തി.
ഏറ്റവുമൊടുവിൽ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന മക്കരപ്പറന്പ് സ്വദേശിനി മരിച്ചത് നിപ്പ മൂലമെന്ന് വ്യക്തമായി. പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ ക്വാറന്റൈനിലായി. ജൂണ്‍ 28നാണ് 18കാരിയെ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജൂലൈ ഒന്നിന് മരണം സംഭവിച്ചു. സാന്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ്പ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. യുവതി മരിച്ചതിനെത്തുടർന്ന് മക്കരപ്പറന്പിലും സമീപ പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
പ്രതിരോധം
ഏകോപിപ്പിക്കാൻ
കേന്ദ്രസംഘമെത്തി
നിപ്പ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി കേന്ദ്ര സംഘം മലപ്പുറത്തെത്തി. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച നാഷണൽ ജോയിന്റ് ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് കഴിഞ്ഞദിവസം മലപ്പുറത്തെത്തിയത്. നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിലെ (എൻസിഡിസി) ജോയിന്റ് ഡയറക്ടറും പൊതുജനാരോഗ്യ സ്പെഷലിസ്റ്റുമായ ഡോ. പ്രണായ് വർമയുടെ നേതൃത്വത്തിലുള്ള 10 പേരാണ് സംഘത്തിലുള്ളത്. ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോജി പൂനയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, വന്യജീവി സ്പെഷലിസ്റ്റ്, വെറ്ററിനറി കണ്‍സൾട്ടന്റ്, മൃഗസംരക്ഷ വകുപ്പിലെ വിദഗ്ധർ തുടങ്ങിയവരും സംഘത്തിലുണ്ട്. സംഘം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുകയുമായി കൂടിക്കാഴ്ച നടത്തി.
വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോ. ഇ. ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ട് പേരടങ്ങുന്ന മറ്റൊരു എൻഐവി സംഘവും ഉടൻ മലപ്പുറത്തെത്തും. നിലവിൽ പാലക്കാടാണ് ഈ സംഘമുള്ളത്.
Kerala
ഇ. അനീഷ്
നിപ്പയെന്ന മഹാമാരിയുടെ നീരാളിപ്പിടുത്തത്തില്‍ കുടുങ്ങിയിരിക്കുകയാണ് ആരോഗ്യമേഖല. കനത്ത ജാഗ്രതക്കിടയിലും വര്‍ഷംതോറും "മുടങ്ങാതെ' എത്തുന്ന നിപ്പയെ പിടിച്ചുകെട്ടാന്‍ കയ്യും മെയ്യും മറന്ന് നാടൊന്നാകെ ശ്രമിക്കുകയാണ്. നമ്പര്‍ വണ്‍ ആരോഗ്യ കേരളത്തില്‍ പിടിതരാതെ നമ്പര്‍ വണ്‍ മഹാമാരിയായി നില്‍ക്കുകയാണ് നിപ്പ. 70 ശതമാനം മരണ നിരക്ക് എന്നതുതന്നെയാണ് നിപ്പയെ ഭീതിജനകമാക്കുന്നത്. കേരളത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ നിപ്പ കേസുകളും മേയ് മാസം മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണെന്ന് ആരോഗ്യ വകുപ്പ് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നമ്മുടെ നാട്ടില്‍ എല്ലാ പഴവര്‍ഗങ്ങളും പാകമാകുന്നത് ഏതാണ്ട് ഈ സമയത്താണ്. മാത്രമല്ല വവ്വാലുകളുടെ ഇണചേരലും പ്രജനനവും നടക്കുന്ന സമയമാണ് ഇത്. പ്രജനനകാലത്ത് വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം വളരെ കൂടുതലാവുകയും അത് നേരിട്ടോ വവ്വാലുകള്‍ കടിച്ച് ഉപേക്ഷിക്കുന്ന പഴങ്ങള്‍ വഴിയോ, അവയുടെ വിസര്‍ജ്യം വഴിയോ, വാഴക്കൂമ്പുകളിലെ തേന്‍ പോലെയുള്ള വസ്തുക്കള്‍ വഴിയോ, ഇടനിലക്കാരായി നില്ക്കുന്ന മൃഗങ്ങള്‍ വഴിയോ മനുഷ്യരിലേക്ക് എത്തിച്ചേരുകയുമാണ് ചെയ്യുന്നത്. എന്താണ് ഇതിനൊരു പ്രതിവിധി. കേരളത്തില്‍ ആദ്യമായി രോഗിയില്‍ നിപ്പ രോഗലക്ഷണം കണ്ടെത്തുകയും നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിലെ മുന്‍ നിര പോരാളിയുമായ ഡോ. എ.എസ്. അനൂപ് കുമാര്‍ "ദീപിക' യോട് സംസാരിക്കുന്നു.
നിപ്പ വീണ്ടുമെത്തുമ്പോള്‍
ഞാന്‍ മുന്‍പ് ജോലി ചെയ്ത ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന് വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നിപ്പ വൈറസ് അണുബാധ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് ഒരേസമയം ഒരേ ലക്ഷണത്തോടെ എത്തിയ രോഗികളില്‍ നിന്നാണ് നിപ്പ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ തോന്നിയ സംശയം മണിപ്പാല്‍ വേറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ അരുണുമായി സംസാരിക്കുകയും നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.
ഒരു രോഗി മാത്രമായിരുന്നു അന്ന് എന്റെ അടുത്ത് ചികിത്സതേടി എത്തിയിരുന്നതെങ്കില്‍ ഒരുപക്ഷേ നിപ്പയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. ഒരു കൂട്ടം രോഗികള്‍ ഒരുമിച്ച് ആശുപത്രിയില്‍ ചികിത്സതേടിയെത്തി എന്നതാണ് പ്രാഥമികമായി നിപ്പയിലേക്ക് എത്തുന്നതിനു ചവിട്ടുപടിയായത്. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം രോഗലക്ഷണങ്ങള്‍ മാറുകയാണ്. മസ്തിഷ്ക വ്യതിയാനങ്ങള്‍ക്കപ്പുറം ശ്വാസം മുട്ടല്‍, ശ്വാസ തടസം, ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളും രോഗബാധിതര്‍ പ്രകടിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ക്കും ജാഗ്രത വേണം.
മേയ് മുതല്‍ സെപ്റ്റംബര്‍
വരെ സൂക്ഷിക്കണം
വവ്വാലുകളുടെ പ്രജനനസമയമായ മേയ് മാസം മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള കാലയളവിലാണ്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പ വൈറസ് ബാധകളെല്ലാം ഉണ്ടായത്. നിപ്പ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമയത്തുതന്നെ തുടക്കത്തിലേ പറഞ്ഞതാണ്. പഴം തീനിവവ്വാലുകളില് മനുഷ്യനില്‍ രോഗമുണ്ടാക്കുന്ന ജനിതക ഘടനയുള്ളവ കാഷ്മീരിന്റെ ചില ഭാഗങ്ങളില്‍ ഒഴിച്ച് രാജ്യത്ത് എല്ലായിടത്തും ഉണ്ട്. ചില പാരിസ്ഥിതിക മാറ്റങ്ങള്‍ വരുമ്പോള്‍ അതിന്റെ അളവ് വര്‍ധിക്കുകയും അത് മനുഷ്യരിലേക്ക് പല വഴി എത്തപ്പെടാനുള്ള സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു. ഇത് നിശ്ചിത കാലയളവിലാണ് സംഭവിക്കുന്നത്. ആ കാലയളവിലാണ് നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
മൂലസ്രോതസുകള്
വവ്വാലുകള്‍ തന്നെ
ആരോഗ്യ വകുപ്പ് നടത്തിയ വിവിധ പഠനങ്ങളില്‍ നിപ്പയുടെ മൂലകാരണം പഴംതീനി വവ്വാലുകളാണെന്ന് വ്യക്തമാണ്. എന്നാല്‍ മനസിലാകാത്തതും ഏറെ പഠനങ്ങള്‍ വേണ്ടതുമായ കാര്യം ആവാസ വ്യവസ്ഥയിലെ ഏത് മാറ്റങ്ങളിലാണ് വൈറസ് കൂടുതല്‍ അപകടകാരിയാകുന്നത് എന്നതാണ്. ഏതെല്ലാം ഘടകങ്ങളാണ് വവ്വാലുകളിലെ വൈറസിനെ കൂടുതല്‍ മാരകമാക്കുന്നതും മനുഷ്യ ജീവനെ അപകടത്തിലേക്ക് എത്തിക്കുന്നതുമെന്നതാണ് ഇപ്പോഴും പഠനവിധേയമാക്കിക്കൊണ്ടിരിക്കുന്നത്. മാരക വൈറസ് പുറത്തെത്തിയാല്‍ അത് അടയ്ക്ക, പഴങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്നതുവഴി മനുഷ്യരിലേക്ക് എത്തും എന്ന് പറയാമെങ്കിലും മനുഷ്യനെയും വൈറസിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സോഴ്സ്’ എതാണെന്ന് കൃത്യമായി നമുക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. അത് പഠനം നടത്താത്തതുകൊണ്ടല്ല. നമുക്ക് പരിമിതികളുണ്ട്.
ഹോട്ട്സ്പോട്ടുകള്‍ കണ്ടുപിടിക്കണം
വവ്വാലുകളില്‍ വൈറസ് സാധ്യത കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അതിനെ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കണം. ഇങ്ങനെ വ്യാപന സാധ്യതയുള്ള സ്ഥലങ്ങളില്‍ നമ്മള് ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത്തരം സ്ഥലങ്ങളില്‍നിന്നും രോഗികള്‍ എത്തുമ്പോള്‍ അവരെ കാര്യമായി നീരിക്ഷിക്കാന്‍ കഴിയണം. അതുവഴി നേരത്തേ രോഗം കണ്ടു പിടിക്കാന്‍ സാധിക്കും. അത് വളരെ പ്രധാനമാണ്.
കഴിഞ്ഞ
ദിവസങ്ങളിൽ...
ഒരേസമയം പോസറ്റീവായതും നെഗറ്റീവായതുമായ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടുണ്ടായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ യുവതി ഒരാഴ്ചയിലധികം ചികിത്സയില്‍ കഴിഞ്ഞിട്ടും രോഗം കാണ്ടെത്താനായില്ലെന്നത് വീഴ്ചയാണ്.
നിപ്പ ഇതുവരെ സ്ഥിരീകരിച്ചതെല്ലാം സ്വകാര്യ ആശുപ്രതികളിലാണ് എന്നത് പ്രത്യേകം ഓര്‍ക്കണം. എന്നാല്‍ ഇത്തവണ സ്വകാര്യ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായി. അതേസമയം മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് ഇത് കണ്ടെത്താന്‍ കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. കേരളത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കാകെ ഊര്‍ജം പകരുന്നതാണിത്. പോസ്റ്റ്മോര്‍ട്ടത്തില്‍ തലച്ചോറിലെ ചില വ്യതിയാനങ്ങള്‍ കണ്ടതുകൊണ്ടാണ് അദ്ദേഹത്തിന് നിപ്പ സംശയമുണ്ടായത്. ഒരു ഫോറന്‍സിക് സര്ജന് ഇത്തരമൊരു സംശയമുണ്ടാകുന്നതുതന്നെ അപൂര്‍വമാണ്. ഇത്തരമൊരു സംശയം ഉണ്ടായിരുന്നില്ലെങ്കില്‍ സാധാരണ മരണമായി ഇത് കണക്കാക്കപ്പെട്ടേനെ.
വാക്സിനേഷന്
നിപ്പരോഗികളുടെ എണ്ണം വളരെ കുറവുമാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരിലും വാക്സിനേഷന് എന്നത് അപ്രായോഗികമാണ്. 2018 മുതല്‍ കേരളത്തില്‍ നിപ്പ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിന് പ്രതിരോധവും ആവശ്യമാണ്. വാക്സിനുകളെക്കുറിച്ച് വളരെ പോസറ്റീവായ പഠനങ്ങളാണ് നടക്കുന്നത്. രണ്ട് വാക്സിനുകള്‍ ഇതിനകം വികസിപ്പിച്ചുകഴിഞ്ഞു. ഒന്നാം ഘട്ട പഠനം കഴിഞ്ഞു. രണ്ടാം ഘട്ടം നടന്നുകൊണ്ടിരിക്കുകയാണ്. വലിയ രീതിയിലുള്ള വ്യാപനമുണ്ടാകുമ്പോള്‍ മാത്രമേ വാക്സിനെ ആശ്രയിക്കാന്‍ കഴിയൂ. വവ്വാലുകളില്‍ ഈ വൈറസ് ഉള്ളിടത്തോളംകാലം നിപ്പയെ നമുക്ക് പൂര്‍ണമായും തുടച്ചുനീക്കാന്‍ പറ്റില്ല.
ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം വേണം
നിപ്പ രോഗനിര്‍ണയത്തിന് ഡോക്ടര്‍മാര്‍ക്കും ബോധവത്കരണം ആവശ്യമാണ്. സാധാരണ പനി, ന്യൂമോണിയ, ഒപ്പം മസ്തിഷ്ക വ്യതിയാനങ്ങള്‍, ശ്വാസം മുട്ടല്‍, ചുമ തുടങ്ങിയവ കണ്ടാല്‍ നിപ്പ സാധ്യതകൂടി മുന്‍കൂട്ടി കാണാന്‍ കഴിയണം. അതിന് ക്ലാസുകള്‍ ഉള്‍പ്പെടെ നല്കി ഡോക്ടര്‍മാരെ ആരോഗ്യ വകുപ്പ് പ്രാപ്തരാക്കണം. നിലവില്‍ മഹാമാരി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണ്. അത് കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുക എന്നതായിരിക്കണം ലക്ഷ്യം.
വെല്ലുവിളി
നിപ്പ വൈറസുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണവുമില്ലാത്ത പഠനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയില്ല. ബയോ ടെററിസത്തിന് സാധ്യതയുള്ള ഒരു വൈറസാണിത്. ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേന്ദ്രം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുള്ള പഠനമേ നടത്താനാകൂ. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കൂടുതല്‍ ഫലപ്രദമായ പഠനങ്ങള്‍ നടത്തുക എന്നതാണ് പോംവഴി. സംസ്ഥാനത്തിന് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമല്ല ഇത്. വിപരീത ഫലുമുണ്ടാകും എന്നതുതന്നെയാണ് ഇതിന് കാരണം.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് ആശങ്ക ഒഴിഞ്ഞു. ജില്ലയിൽ നിപ രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരുടെയെല്ലാം പരിശോധനാ ഫലങ്ങൾ നെഗറ്റീവായതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ജാഗ്രതയിലായിരുന്ന ജില്ലയ്ക്ക് ഇത് വലിയ ആശ്വാസമാണ് നൽകുന്നത്. ആരോഗ്യവകുപ്പിന്റെ കനത്ത നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലം കണ്ടു എന്നതാണ് ഈ ഘട്ടത്തിൽ ശ്രദ്ധേയം.
ജില്ലയിൽ നിപ സംശയിച്ച് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 203 പേരിൽ 46 പേരുടെയും സാമ്പിളുകൾ ഇതിനോടകം നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ഐസിയുവിൽ ചികിത്സയിലായിരുന്ന രണ്ട് പേരുൾപ്പെടെ 11 പേർ നിലവിൽ മലപ്പുറത്ത് ചികിത്സയിലുണ്ട്. ഇവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. തുടർച്ചയായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.
പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മലപ്പുറം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിപ വ്യാപനം തടയാനുള്ള നടപടികൾ സെപ്റ്റംബർ വരെ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. വവ്വാലുകളിലെ വൈറസ് സാന്നിധ്യം പഠിക്കുന്നതിനായി മറ്റൊരു സംഘം ഉടൻ മലപ്പുറത്ത് എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി. മലപ്പുറം അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. സംശയകരമായ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ പരിശോധന നടത്താനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വവ്വാലുകൾ ഭക്ഷിച്ച പഴങ്ങൾ ഒഴിവാക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ ആശുപത്രികളിൽ നിപ സംശയമുള്ള കേസുകൾക്കായി പ്രത്യേക വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
District News
മലപ്പുറം ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ്. ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും സംശയകരമായ സാഹചര്യങ്ങളിൽ അടിയന്തര ഇടപെടലിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്.
പ്രധാനമായും പഴം കഴിക്കുന്ന മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും, വീടുകളിൽ പഴങ്ങൾ തുറന്നിടരുതെന്നും നിർദ്ദേശം നൽകി. പനി, ചുമ, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻതന്നെ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. രോഗ വ്യാപനം തടയുന്നതിനുള്ള ബോധവൽക്കരണ പരിപാടികൾ വിവിധ പഞ്ചായത്തുകളിൽ ആരംഭിച്ചു.
ആശുപത്രികളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സംഘം 24 മണിക്കൂറും സജ്ജമാണ്. നിപ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർത്ഥിച്ചു.