തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് നിപ, ഷിഗെല്ല രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 41കാരന് നിപ സ്ഥിരീകരിച്ചു. പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അന്തിമ പരിശോധനാഫലത്തിൽ രോഗം സ്ഥിരീകരിച്ചതായി വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗിയുടെ സമ്പർക്കപ്പട്ടികയിൽ 77 പേരാണുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളും അഞ്ചു പേർ സുഹൃത്തുക്കളും സഹപ്രവർത്തകരുമാണ്.
ജനങ്ങളുടെ സംശയനിവാരണത്തിനായി കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം (ഫോൺ നമ്പർ: 0495 2373901, 9072007767) പ്രവർത്തനമാരംഭിച്ചതായും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഷിഗെല്ല പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ആകെ 514 പേരെ രോഗലക്ഷണങ്ങളെ തുടർന്ന് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. വിവിധ ജില്ലകളിലായി രോഗബാധിതർ ചികിത്സയിൽ തുടരുകയാണ്.
ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കാൻ നിർദേശം നൽകിയതായും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നതായും മന്ത്രി അറിയിച്ചു.നിപ, ഷിഗെല്ല രോഗബാധയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ കൂടുതൽ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
രാമനാട്ടുകര സ്വദേശിക്ക് നിപ ബാധിച്ചത് വവ്വാലുകളില്‍ നിന്നു തന്നെയാണെന്ന നിഗമനത്തില്‍ ആരോഗ്യവകുപ്പ്. രോഗബാധിതന് ഫറോക്കിലെ പഴയ കെട്ടിടം വൃത്തിയാക്കിയിരുന്നു.
കെട്ടിടത്തില്‍ തമ്പടിച്ചിരുന്ന വവ്വാലുകളാകാം രോഗബാധയ്ക്ക് കാരണമെന്നു കരുതുന്നതിനിടെ, വീട്ടുമുറ്റത്തെ സപ്പോട്ട പഴം ഇയാള്‍ കഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വവ്വാലുകള്‍ കടിച്ച സപ്പോട്ട പഴങ്ങളില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നും സംശയിക്കുന്നുണ്ട്.
Tags : Nipah Shigella Situations under control K. Muraleedharan