തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ നടത്തിയിട്ടില്ലെന്നും ക്രമക്കേടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. വിജിലൻസ് അന്വേഷണം വേണമെന്ന് 2020ൽ നിയമസഭയിൽ താനാണ് ആവശ്യപ്പെട്ടത്. ഒരു അന്വേഷണത്തിലും കുറ്റമെന്തെന്ന് കണ്ടെത്താനായില്ല.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഒരു ക്രമക്കേടും നടന്നിട്ടില്ലെന്ന റിപ്പോർട്ട് കഴിഞ്ഞ സർക്കാർ അംഗീകരിച്ചു. അതിനു ശേഷമുണ്ടായ പരാതികൾ ഹൈക്കോടതി സിംഗിൾ ബഞ്ചും ഡിവിഷൻ ബഞ്ചും തള്ളി. പിന്നീടാണ് താൻ പ്രതിപക്ഷ നേതാവായത്. അതിനു ശേഷം 2023ൽ വീണ്ടും പരാതി എഴുതി വാങ്ങി അന്വേഷണം പ്രഖ്യാപിച്ചു.
2023 ജൂണ്‍ 14ന് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് അടക്കം ആരോപണങ്ങൾക്ക് തെളിവില്ലെന്നും ആരോപണങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. രണ്ട് വിജിലൻസ് ഡയറക്ടർമാരാണ് റിപ്പോർട്ടുകൾ നൽകിയത്. മുഖ്യമന്ത്രിയായ ശേഷമല്ല ഇവ നൽകിയത്. അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന് ഒരു ഡയറക്ടറും വിദേശനാണ്യ വിനിമയ ചട്ടലംഘനമില്ലെന്ന് രണ്ടാമത്തെ ഡയറക്ടറും റിപ്പോർട്ട് നൽകി.
പിന്നാലെയാണ് സിബിഐ അന്വേഷണമെന്ന വാർത്ത അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടത്. വിജിലൻസിന് കേസ് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത കേസിൽ സിബിഐ അന്വേഷണം അസാധ്യമെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചു. ഈ റിപ്പോർട്ടുകളെല്ലാം കിട്ടിയിട്ടും കേസ് തീർപ്പാക്കാതെ കൈയിൽവച്ച് പുകമറയുണ്ടാക്കാൻ ശ്രമിച്ചു. രാഷ്ട്രീയ വേട്ടയാടൽ ആണ് ഇതെന്ന് ഉറപ്പല്ലേ.
പുനർജനിയിൽ എത്ര പേർക്ക് വീട് വച്ചു നൽകി, എത്ര ധനസഹായം നൽകി തുടങ്ങിയ വിവരങ്ങൾ വിജിലൻസിന് നൽകിയിട്ടുണ്ട്. തയ്യൽമെഷീനുകളും ലാപ്ടോപ്പുകളും കാലിത്തീറ്റയുമെല്ലാം നൽകി. വണ്‍ കേരള മിഷൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചാരിറ്റി രംഗത്തുള്ളവരുടെ പരിചയ സമ്പത്തും ഇതിനായി ഉപയോഗിക്കും.
Tags : Punarjani Project V.D. Satheesan Pinarayi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash