Kerala
തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി കെഎസ്ഇബി ഏറ്റെടുക്കില്ല. ചീഫ് സെക്രട്ടറിയാണ് നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്. വ്യവസായ വകുപ്പാണ് ഏറ്റെടുക്കാൻ ഉള്ള നീക്കം തടഞ്ഞത്.
കാലാവധി കഴിഞ്ഞതോടെ പദ്ധതി ഏറ്റെടുക്കാൻ കെഎസ്ഇബി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. പദ്ധതി പ്രദേശത്ത് എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരെ കാർബൊറാണ്ടം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ ഏറ്റെടുക്കാൻ ഒരുങ്ങുന്നതിനിടെ ആണ് നിർത്തി വയാക്കൽ.
ഏറ്റെടുക്കൽ പഠിക്കാൻ വെച്ച ഉപസമിതി റിപ്പോർട്ട് വരും മുൻപ് നടപടി പാടില്ലെന്നാണ് വ്യവസായ വകുപ്പിന്റെ നിർദേശം. ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ കെഎസ്ഇബി നടപടിയെ മന്ത്രി പി. രാജീവ് വിമർശിച്ചു.
പിന്നാലെയാണ് പദ്ധതി നിർത്തിവെക്കാൻ ചീഫ് സെക്രട്ടറി കെഎസ്ഇബി എംഡിക്ക് നിർദേശം നൽകിയത്. കെഎസ്ഇബി തീരുമാനത്തിനെതിരെ കമ്പനി ഹൈക്കൊടതിയെ സമീപിച്ചിരിക്കെ ആണ് സർക്കാർ പിന്മാറ്റം.
Education
കൊച്ചി : സംസ്ഥാനത്തെ നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ എച്ച്ആര്‍ഡി) ഇന്റേണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു.
ഐഎച്ച്ആര്‍ഡിക്കു കീഴിലുള്ള 44 കോളജുകള്ക്കുപുറമെ സംസ്ഥാനത്തെ മറ്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കും അവര്‍ താത്പര്യപ്പെടുന്ന വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
നിര്‍മിത ബുദ്ധി, മെഷീന് ലേണിംഗ്, ഐടി , കണ്ടന്റ് റൈറ്റിംഗ്, കമ്യൂണിക്കേഷന്‍ സ്കില്‍സ് തുടങ്ങി 117 വ്യത്യസ്ത വിഷയങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ലഭ്യമാണ്.
District News
സുൽത്താൻ ബത്തേരി: നബാർഡിന്റെ ഉറവ അധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി തേൻ ഉത്പാദക സഹകരണ സംഘം നടപ്പാക്കുന്ന "തേൻ ഗ്രാമം’ പദ്ധതിയിൽ തേൻ വിളവെടുപ്പ് ഉദ്ഘാടനം നടത്തി.
ചെപ്പോട്ടുകുന്ന് നിർത്തടം വില്ലേജ് വാട്ടർഷെഡ് കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കർഷകർക്ക് വിതരണം ചെയ്ത തേനീച്ചക്കൂടുകളിലാണ് ആദ്യഘട്ട വിളവെടുപ്പ് നടന്നത്. ജില്ലാ പ്രോജക്ട് ഓഫീസർ വിനോദ് കരിമന്തി ഉദ്ഘാടനം നിർവഹിച്ചു.
സഹകരണ സംഘം സെക്രട്ടറി ബാബു വാളവയൽ അധ്യക്ഷത വഹിച്ചു. എം. അനിത, ഷൈജു ഏബ്രഹാം, പി.ബി. ജിബിൻ, കെ.ബി. ലിജോ എന്നിവർ പ്രസംഗിച്ചു. കർഷകരിൽ നിന്ന് തേൻ ശേഖരണം തുടരുന്നതായി സെക്രട്ടറി അറിയിച്ചു.
District News
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി സജി ചെറിയാൻ. കോഴിക്കോട് വെള്ളയിൽ നിർമിക്കുന്ന മത്സ്യഭവൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. വെസ്റ്റ്ഹിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.
സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് മത്സ്യഭവൻ നിർമിക്കുന്നത്. സംസ്ഥാന സർക്കാറിന്റെ മത്സ്യത്തൊഴിലാളികൾക്കുള്ള എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് മത്സ്യ ഭവൻ നിർമിക്കുന്നത്. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും മത്സ്യഫെഡ് ഓഫീസുകളുടെയും സേവനം ഇതിൽ ലഭ്യമാകും.
ആധുനിക രീതിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ റൂം, കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ശുചിമുറികൾ മത്സ്യത്തൊഴിലാളികൾക്ക് ബോധവത്കരണം നൽകുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയവയും ഒരുക്കും.
ചടങ്ങിൽ പിഡബ്ല്യുഡി ബിൽഡിംഗ് എക്സിക്യൂട്ടീവ് എൻജിനീയർ പി. ഉമൈബ റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി.കെ. സുധീർ കിഷൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അനീഷ്, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജൂണിയർ എക്സിക്യൂട്ടീവ് സി. ആദർശ്, മത്സ്യഫെഡ് ജില്ലാ മാനേജർ മനോജ്, വെള്ളയിൽ മത്സ്യ ഭവൻ ഓഫീസർ ശ്യാംചന്ദ്, മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയൻ നേതാക്കളായ പീതാംബരൻ പൊന്നത്ത്, എ. കരുണാകരൻ, സി. സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala
കൊച്ചി: ശ്രവണ പരിമിതിയുള്ളവരെ കേള്‍വിയുടെ ലോകത്തേക്കു കൈപിടിച്ചുയര്‍ത്താൻ നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യസംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷൻ.
കേള്‍വി പരിമിതിയുള്ള നിര്‍ധനര്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ ലഭ്യമാക്കുന്ന ഫൗണ്ടേഷന്റെ കാതോട് കാതോരം പദ്ധതിക്ക് കൊച്ചിയില്‍ തുടക്കമായി. മമ്മൂട്ടി പദ്ധതിയുടെ പ്രഖ്യാപനം നടത്തി. കേള്‍വി എന്നത് ഒരു അനുഗ്രഹമാണെന്നും അതു ലഭിക്കാതെ പോയ ധാരാളം പേരുണ്ടെന്നും അവര്‍ക്കുവേണ്ടിയാണ് ഈ പദ്ധതിയെന്നും മമ്മൂട്ടി പറഞ്ഞു. നന്മ ചെയ്യുക, നന്മ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക, തിന്മയെ എതിര്‍ക്കുക.
ഇതാണ് ഭൂമിയില്‍ നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫൗണ്ടേഷന്റെ 16ാം വാര്‍ഷികത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.
മമ്മൂട്ടിയുമായി ചേര്‍ന്നു വീണ്ടും ഒരു മഹത്തായ സംരംഭത്തില്‍ പങ്കാളികളാകുന്നതില്‍ വലിയ ആത്മസംതൃപ്തിയുണ്ടെന്ന് രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി പറഞ്ഞു. ഫൗണ്ടേഷൻ ചെയര്മാന് കെ. മുരളീധരന് അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖര്‍ മുഖ്യാതിഥിയായിരുന്നു.
കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാളിരാജ് മഹേഷ് കുമാര്‍, വിജു ജേക്കബ്, റോയ് എം. മാത്യു, റോബര്‍ട്ട് കുര്യാക്കോസ്, സി. പി. സാലിഹ് , എ. മോഹനന്, ഡോ. രാജേഷ് രാജു ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. വിവരങ്ങൾക്ക്: ഫോണ്‍ 75590 22111.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളെ വേഗത്തിൽ ബന്ധിപ്പിക്കാനുള്ള അതിവേഗ റെയിൽ പദ്ധതി കേന്ദ്രബജറ്റിൽ പ്രഖ്യാപിക്കാത്തതിനെച്ചൊല്ലി തർക്കം രൂക്ഷം. അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം വിശദ പഠനറിപ്പോർട്ട് സമർപ്പിക്കാതിരുന്നതും ബജറ്റ് പ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടാതിരിക്കാൻ കാരണമായതായുള്ള വിമർശനവും ഉയർന്നുകഴിഞ്ഞു.
കേന്ദ്രസർക്കാർ മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ പഠന റിപ്പോർട്ട് തയാറാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഇ. ശ്രീധരനും കഴിഞ്ഞ ദിവസം മാത്രമാണ് അതിവേഗ പാത റിപ്പോർട്ട് കേന്ദ്രത്തിനു സമർപ്പിച്ചത്.
ഏറെ വിവാദമായ കെ-റെയിലിനു (സിൽവർ ലൈൻപദ്ധതി) ബദലായുള്ള റീജണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിസി) കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ അർധ അതിവേഗ പാതയായാണ് വിഭാവനം ചെയ്യുന്നത്. നേരത്തേയുള്ള കെ-റെയിൽ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കി കേന്ദ്രസർക്കാരിനു സമർപ്പിച്ചിട്ടില്ല. മണിക്കൂറിൽ 160-180 കിലോമീറ്റർ വേഗത്തിലാണ് ആർആർടിസി വിഭവനം ചെയ്യുന്നത്. കെ-റെയിലിനെ വിടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഭൂമി ഏറ്റെടുക്കൽ കൂടുതൽ ആവശ്യമില്ലാത്ത അതിവേഗ പദ്ധതിയാണ് ഇ. ശ്രീധരൻ തയാറാക്കിയത്. സർക്കാർ നിർദേശിച്ച പദ്ധതിയുമായി ഒരു യോജിപ്പുമില്ലാത്ത പദ്ധതി. രണ്ടു പദ്ധതിയും ബജറ്റ് പ്രഖ്യാപനത്തിനു മുന്‍പ് കേന്ദ്രസർക്കാരിനു മുന്നിലെത്തിയിരുന്നില്ല. ഇനി ഇവയിൽ ഏതു പദ്ധതി കേന്ദ്രം തെരഞ്ഞെടുക്കും എന്നതും നിർണായകമാണ്.
Kerala
കോഴിക്കോട്: ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും കെ റെയിലിന് സ്ഥാപിച്ച മഞ്ഞക്കുറ്റികൾ ഊരി മാറ്റി ജനങ്ങളെ രക്ഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിവേഗ റെയിൽപാതക്കെതിരെയും കെ റെയിലിനെ പരിഹസിച്ചും പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നാട്ടിൽ മുഴുവൻ മഞ്ഞക്കുറ്റികൾ ഇട്ടിരിക്കുകയാണ്. ജനങ്ങൾക്ക് ഭൂമി വിൽക്കാൻ പറ്റുന്നില്ല, അവിടെ ക്രയവിക്രയങ്ങൾ പറ്റുന്നില്ല. ശ്രീധരനാണെങ്കിലും പിണറായി ആണെങ്കിലും മഞ്ഞക്കുറ്റി ഊരി ജനങ്ങളെ രക്ഷിക്കണം. ഏതായാലും ഈ സർക്കാറിന്റെ കാലത്ത് ഒരു റെയിലും വരാൻ പോകുന്നില്ല. തെരഞ്ഞെടുപ്പാകുമ്പോൾ ഇങ്ങനെയുള്ള പല അഭ്യാസങ്ങളും കാണേണ്ടിവരും. ഇതൊന്നും നടക്കാൻ പോകുന്നില്ല.’ -ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിലെ യുവതീയുവാക്കളുടെ തൊഴിൽ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
തൊഴിൽ നൈപുണ്യ വികസനത്തിനായി പരിശീലനം നേടുന്നവർക്കും വിവിധ മത്സരപരീക്ഷകൾക്കായി തയാറെടുക്കുന്നവർക്കുമുള്ള സാമ്പത്തിക കൈത്താങ്ങാണിത്. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് പ്രതിമാസം 1000 രൂപ വീതം ഒരു വർഷക്കാലം ധനസഹായമായി ലഭിക്കും. പ്ലസ് ടു/വിഎച്ച്എസ്ഇ/ഐടിഐ/ഡിപ്ലോമ/ബിരുദം വിജയകരമായി പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കുമാണ് ആനുകൂല്യത്തിന് അർഹത.
പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരും വാർഷിക കുടുംബ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ eemploy ment.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകർക്ക് സംശയനിവാരണത്തിനായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാം. ഉദ്ഘാടന ചടങ്ങിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ചുലക്ഷം രൂപയായി ഉയർത്തി.
കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വിഎച്ച്എസ്ഇ/ ഐടിഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, UPSC, PSC, SSB, RRB തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ 18 വയസ് പൂർത്തിയായവരും 30 കവിയാത്തവരും ആയിരിക്കണം. യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. താത്പര്യമുള്ളവർക്ക് https://www.eem ployment.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.
National
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തുമെന്ന വാർത്ത സജീവമായി നിൽക്കെ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ(എന്‍എഫ്ഡിബി) പ്രാദേശിക കേന്ദ്രം തിരുവനന്തപുരത്തു തുടങ്ങാനുള്ള നീക്കം ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തില്‍ വലിയ പ്രതീക്ഷയിലാണ് തീരദേശജനതയും മത്സ്യത്തൊഴിലാളികളും. ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നവർ ഉള്‍പ്പെടെ സംസ്ഥാനത്ത് 10 ലക്ഷത്തില്‍പരം തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്.
ലക്ഷ്യമിടുന്നത്
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക പദ്ധതികള്‍ തയാറാക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ദീര്‍ഘകാലമായ ആവശ്യങ്ങളില്‍ ഒന്നാണ് പുതിയ സംരംഭം. മത്സ്യഉത്പാദനം വര്‍ധിപ്പിക്കുക, മത്സ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുക, മത്സ്യമേഖലയില്‍ കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം വഴി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതോടെ പ്രത്യക്ഷമായും പരോക്ഷമായും മത്സ്യമേഖലയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളുടെ ജീവിത നിലവാരം ഉയരുമെന്നാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നത്. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്റെ ആവശ്യപ്രകാരം കേന്ദ്രമന്ത്രി രാജീവ് രഞ്ജന്‍ ലല്ലന്‍സിംഗാണ് തിരുവനന്തപുരത്ത് എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം തുടങ്ങുമെന്നു കഴിഞ്ഞ ദിവസം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി എന്‍എഫ്ഡിബിയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്.
കൂടുതൽ പ്രയോജനം
എന്‍എഫ്ഡിബി കേന്ദ്രത്തിന്റെ കൂടുതല്‍ പ്രയോജനം ലഭിക്കുന്നതു തിരുവനന്തപുരം ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ ജില്ലകളിലെ പതിനായിരക്കണക്കിനു മത്സ്യത്തൊഴിലാളികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. വിഴിഞ്ഞം, വലിയതുറ, കൊച്ചുവേളി എന്നീ സ്ഥലങ്ങളാണ് എന്‍എഫ്ഡിബി പ്രാദേശിക കേന്ദ്രത്തിനായി പരിഗണനയിലുള്ളത്.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്‍പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.