പ്രതീകാത്മക ചിത്രം
ന്യൂഡൽഹി/ഭോപ്പാൽ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ‘വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാംജി)’ പദ്ധതിയുടെ ആദ്യ ഗഡുവായി 25,863 കോടി രൂപ സംസ്ഥാനങ്ങൾക്കായി കേന്ദ്രസർക്കാർ അനുവദിച്ചു.
കേന്ദ്ര ഗ്രാമവികസന-കാർഷിക വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഭോപ്പാലിൽനിന്നു വീഡിയോ കോൺഫറൻസിലൂടെയാണ് ഫണ്ട് റിലീസ് ചെയ്തത്.
സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്; 3,210.76 കോടി രൂപ. ആന്ധ്രാപ്രദേശ് (2,545.5 കോടി), രാജസ്ഥാൻ (2,274.37 കോടി), തമിഴ്നാട് (2,176.84 കോടി) എന്നിവയാണ് ഉയർന്ന വിഹിതം കൈപ്പറ്റിയ മറ്റു സംസ്ഥാനങ്ങൾ.
കേരളത്തിന് 925.33 കോടി രൂപയുടെ താരതമ്യേന കുറഞ്ഞ വിഹിതമാണ് ആദ്യഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. കേന്ദ്രീകൃത ആസൂത്രണവും കടുത്ത സാങ്കേതിക നിബന്ധനകളും പദ്ധതിനടത്തിപ്പിൽ ചില ആശങ്കകൾ ഉയർത്തുന്നുണ്ടെങ്കിലും, മുന്‍പത്തെ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽനിന്നും പുതിയ പദ്ധതിയേക്കുള്ള മാറ്റം വളരെ സുഗമമായാണു നടന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.