പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടത്തിയ പർച്ചേസുകളിൽ വകുപ്പുതല അന്വേഷണം. മെഡിക്കൽ കോളജുകളിലും മറ്റു വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കാതെ നശിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ആശുപത്രികളിൽ മതിയായ ജീവനക്കാരെ നിയോഗിക്കാനും മരുന്നുകൾ വാങ്ങാനും സാന്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്ത് ഇത്രയധികം ഉപകരണങ്ങൾ എന്തിന് വാങ്ങിക്കൂട്ടിയെന്നതാണ് അന്വേഷിക്കുന്നത്. കമ്മീഷൻ ലക്ഷ്യമിട്ടുള്ള പർച്ചേസുകളാണ് നടന്നതെന്നാണ് നിഗമനം.
തകർന്ന സിസ്റ്റത്തെ ശരിയാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. മൊബൈൽ മോർച്ചറികൾ, ഓട്ടോക്ലേവ് മെഷീൻ, ഓക്സിജൻ കോണ്സൻട്രേറ്റർ മെഷീൻ തുടങ്ങി കോടികൾ വിലയുള്ള നിരവധി ഉപകരണങ്ങളാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. പ്ലാൻ ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ പർച്ചേസുകളും അന്വേഷിക്കും.
കൂടാതെ കേന്ദ്രപദ്ധതിയായ പിഎംഎസ്എസ്വൈ ഫണ്ട് ഉപയോഗിച്ചുള്ള പർച്ചേസുകളും കോവിഡ് കാലത്ത് കേന്ദ്രസർക്കാർ വിതരണം ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതെ കൂട്ടിയിട്ടിരിക്കുന്നതും അന്വേഷണപരിധിയിൽ പെടുത്തും. ഇത് സംബന്ധിച്ച പരാതികൾ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം വിവിധ ഇടങ്ങളിൽനിന്ന് ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം വയനാട് മെഡിക്കൽ കോളജ് സന്ദർശനത്തിനിടെ ഇക്കാര്യം മന്ത്രി നേരിൽകണ്ട് ബോധ്യപ്പെട്ടിരുന്നു. മൊബൈൽ മോർച്ചറികൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇവിടെ ഗോഡൗണിൽ തള്ളിയ നിലയിലായിരുന്നു. കാലപ്പഴക്കം ചെന്നതിനാൽ പല ഉപകരണങ്ങളും ഇനി ഉപയോഗിക്കാൻ കഴിയുമോയെന്നു സംശയമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് മുന്നിൽ ഓട്ടോക്ലേവ് മെഷീൻ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് കാലത്ത് ലഭിച്ച രണ്ട് ഓക്സിജൻ കോണ്സൻട്രേറ്റർ മെഷീൻ പ്രവർത്തനസജ്ജമല്ല. ലക്ഷങ്ങൾ മുടക്കി ഓക്സിജൻ വാങ്ങിക്കുന്പോഴാണ് ഉപകരണം നശിപ്പിക്കുന്നത്.
പേരൂർക്കട ജില്ലാ മാതൃക ആശുപത്രിയിൽ 100 കെവി സോളാർ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ഗ്രിഡിൽ ഘടിപ്പിച്ചില്ല. ജനറേറ്റർ വാങ്ങിയിട്ടുണ്ടെങ്കിലും പ്രവർത്തന സജ്ജമല്ല.
വകുപ്പുതല അന്വേഷണത്തിനുശേഷം സാന്പത്തിക കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ധനകാര്യ വകുപ്പും പരിശോധിക്കും. ക്രമക്കേടുകൾ കണ്ടെത്തിയാൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
Tags : Equipment worth health department destroyed crores