x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒരടിയില്‍ ലെ ബ്ലൂസ്

വെബ്ഡെസ്ക്
Published: July 6, 2026 02:00 AM IST | Updated: July 6, 2026 02:00 AM IST

കിലിയന്‍ എംബപ്പെ ഗോൾ നേടുന്നു.

പെന്‍സില്‍വാനിയ: 76 ശതമാനം പന്ത് നിയന്ത്രണം. 15 ഷോട്ടില്‍ അഞ്ച് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. പൂര്‍ത്തിയാക്കിയ പാസ് 553. പാസ് കൃത്യത 90 ശതമാനം. എന്നിട്ടും ഫിഫ ലോകകപ്പില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സിന്, പരാഗ്വെയ്ക്ക് എതിരായ പ്രീക്വാര്‍ട്ടറില്‍ ഒരു ഫീല്‍ഡ് ഗോള്‍ നേടാന്‍ സാധിച്ചില്ല.

അതേസമയം, സമനിലയിലൂടെ മത്സരം നീട്ടി ഷൂട്ടൗട്ട്‌വരെ എത്തിക്കാമെന്ന പരാഗ്വെന്‍ മോഹം നിശ്ചിത സമയത്തെ ഒരൊറ്റ പെനാല്‍റ്റിയില്‍ അവസാനിച്ചു. 2026 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോളിലൂടെ 1-0നു പരാഗ്വെയെ കീഴടക്കി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. 70-ാം മിനിറ്റിലായിരുന്നു മത്സരത്തിന്‍റെ വിധിനിര്‍ണയിച്ച, കിലിയന്‍ എംബപ്പെയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.

പൊള്ളിക്കുന്ന ചൂടേറ്റ്

അന്തരീക്ഷ ഊഷ്മാവ് 38 ഡിഗ്രി സെല്‍ഷസില്‍ എത്തിനില്‍ക്കുമ്പോഴായിരുന്നു ഫ്രാന്‍സ് x പരാഗ്വെ പോരാട്ടം അരങ്ങേറിയത്. പൊള്ളിക്കുന്ന ചൂടേറ്റ് താരങ്ങള്‍ വിയര്‍ത്തു. അന്തരീക്ഷത്തിലേതുപോലെ കളത്തിലും പോരാട്ടച്ചൂട് വര്‍ധിച്ചു. ഉസ്മാന്‍ ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്‌ലി ബര്‍ക്കോള, കിലിയന്‍ എംബപ്പെ തുടങ്ങിയവര്‍ അണിനിരന്ന ഫ്രാന്‍സിന്‍റെ പേരുകേട്ട ആക്രമണനിരയെ പരാഗ്വെന്‍ പ്രതിരോധവും ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍റൊ ഗില്ലും തടഞ്ഞുനിര്‍ത്തി.

ഫ്രാന്‍സിന്‍റെ ആദ്യ ആക്രമണം ഏഴാം മിനിറ്റില്‍ കോര്‍ണര്‍ വഴങ്ങി പരാഗ്വെ തടഞ്ഞു. എന്നാല്‍, പെരുവെള്ളപാച്ചില്‍ പോലായിരുന്നു ഫ്രാന്‍സ്. ആദ്യ 10 മിനിറ്റിനുള്ളില്‍ പരാഗ്വെയുടെ ഫൈനല്‍ തേര്‍ഡില്‍ ഫ്രാന്‍സ് പൂര്‍ത്തിയാക്കിയത് 56 പാസുകള്‍. പരാഗ്വെയ്ക്ക് ഒരിക്കല്‍പോലും ഫ്രാന്‍സിന്‍റെ ഫൈനല്‍ തേര്‍ഡിലേക്ക് പ്രവേശനം ലഭിച്ചതുമില്ല.

16-ാം മിനിറ്റില്‍ ഫ്രാന്‍സിന്‍റെ ബര്‍കോള നടത്തിയ ക്രോസ് പരാഗ്വെ ഗോള്‍ കീപ്പറിന്‍റെ കൈകളില്‍ ഭദ്രം. 31-ാം മിനിറ്റില്‍ എംബപ്പെ ഗോളിന്‍റെ വക്കില്‍വരെ എത്തി. ഡെംബെലെയുടെ ക്രോസില്‍ തലവച്ച എംബപ്പെയ്ക്കു ലക്ഷ്യം നേടാന്‍ സാധിച്ചില്ല. പന്ത് പുറത്തേക്ക്. 38-ാം മിനിറ്റില്‍ ഡെംബെലെ-എംബപ്പെ മുന്നേറ്റം. എംബപ്പെ നല്‍കിയ പാസില്‍ ഡെംബെലെ തൊടുത്ത ഷോട്ട് പരാഗ്വെന്‍ പ്രതിരോധതാരമായ ജൂനിയര്‍ അലോണ്‍സോ ക്ലിയര്‍ ചെയ്തു.

എംബപ്പെ പെനാൽറ്റി 

55-ാം മിനിറ്റില്‍ ബര്‍കോളയുടെ മിന്നും ലോംഗ് റേഞ്ച്. പന്ത് പരാഗ്വെയുടെ ഗോള്‍പോസ്റ്റിന്‍റെ മേല്‍ത്തട്ടില്‍ വിശ്രമിക്കുമെന്നു തോന്നിപ്പിച്ചു. എന്നാല്‍, ഉജ്വല സേവുമായി ഒര്‍ലാന്‍റൊ ഗില്‍ രക്ഷകനായി. 61-ാം മിനിറ്റില്‍ ബ്രാഡ്‌ലി ബര്‍കോളയെ പിന്‍വലിച്ച് ഫ്രഞ്ച് കോച്ച് ദിദിയെ ദേഷാംപ്, ഡെസിറെ ഡൂവേയെ ഇറക്കി.

65-ാം മിനിറ്റില്‍ ഡൂവേ പരാഗ്വെന്‍ ഗോള്‍ പോസ്റ്റില്‍ വീണു. പരാഗ്വെന്‍ പ്രതിരോധക്കാരെ മറികടന്ന് മുന്നേറിയ ഡൂവേയെ പരാഗ്വെയുടെ ഗുസ്താവൊ ഗോമസ് വീഴ്ത്തിയതായി വിഎആറില്‍ തെളിഞ്ഞു. അതോടെ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് ചൂണ്ടി വിസില്‍ ഊതി. 70-ാം മിനിറ്റിൽ കിക്കെടുത്ത സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പിഴച്ചില്ല. നിലംപറ്റെയുള്ള ഷോട്ടിലൂടെ എംബപ്പെയുടെ ക്ലിനിക്കല്‍ പെനാല്‍റ്റി. 1-0നു ഫ്രാന്‍സ് മുന്നില്‍.

പിന്നീടും പരാഗ്വെ ഗോള്‍മുഖം വിറപ്പിക്കാന്‍ ഫ്രാന്‍സിനു സാധിച്ചെങ്കിലും വലകുലുക്കാന്‍ സാധിച്ചില്ല. 90+6-ാം മിനിറ്റില്‍ എംബപ്പെയുടെ ഇരട്ടഷോട്ട് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍റൊ ഗില്‍ അദ്ഭുതകരമായി തടഞ്ഞു. അതോടെ 1-0ന്‍റെ ജയവുമായി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ മൊറോക്കോയാണ് ഫ്രാന്‍സിന്‍റെ എതിരാളികള്‍. സഹആതിഥേയരായ കാനഡയെ മറുപടിയില്ലാത്ത മൂന്നു ഗോളിനു കീഴടക്കിയാണ് മൊറോക്കോയുടെ ക്വാര്‍ട്ടര്‍ പ്രവേശം.

01

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ മൂന്ന് എഡിഷനില്‍ മൂന്നോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഫ്രാന്‍സിന്‍റെ കിലിയന്‍ എംബപ്പെയ്ക്കു സ്വന്തം. 2018, 2022, 2026 ലോകകപ്പുകളിലാണ് എംബപ്പെയുടെ ഈ നേട്ടം. ബ്രസീലിന്‍റെ റൊണാള്‍ഡോ നസാരിയൊ, വാവ, ഇംഗ്ലണ്ടിന്‍റെ ഗാരി ലിനേക്കര്‍ എന്നിവര്‍ രണ്ട് എഡിഷനില്‍ 3+ ഗോള്‍ നേടിയിട്ടുണ്ട്.

 

 

എംബപ്പെ @ 19

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ നേട്ടം 19ല്‍ എത്തി. അര്‍ജന്‍റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഒന്നാം സ്ഥാനത്ത്, 20 ഗോള്‍. 19 മത്സരങ്ങളില്‍നിന്നാണ് എംബപ്പെയുടെ 19 ഗോള്‍ എന്നതും ശ്രദ്ധേയം.

2026 ലോകകപ്പില്‍ മെസിക്കും എംബപ്പെയ്ക്കും ഏഴ് ഗോള്‍ വീതമായി എന്നതും ശ്രദ്ധേയം. രണ്ട് അസിസ്റ്റും ഏഴ് ഗോളുമുള്ള എംബപ്പെയാണ് 2026 ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. മെസി ഇതുവരെ ഒരു അസിസ്റ്റുപോലും നടത്തിയിട്ടില്ല.

അതേസമയം, പ്രീക്വാര്‍ട്ടറില്‍ മെസിയുടെ അര്‍ജന്‍റീന ഇറങ്ങുന്നതേയുള്ളൂ. ഏഴിന് ഇന്ത്യന്‍ സമയം രാത്രി 9.30ന് ഈജിപ്തുമായാണ് അര്‍ജന്‍റീനയുടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം.

Tags : FIFA World Cup Football France Paraguay Kylian Mbappe

Recent News

Corehub Up