International
ജക്കാർത്ത: ഫ്രാൻസിലെ ദസോ ഏവിയേഷൻ കന്പനി നിർമിക്കുന്ന അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഇന്തോനേഷ്യയും സ്വന്തമാക്കി.
ഫ്രാൻസിൽനിന്നെത്തിച്ച ആറ് വിമാനങ്ങൾ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഇന്നലെ വ്യോമസേനയ്ക്കു കൈമാറി.
പ്രബോവോ ആഭ്യന്തര മന്ത്രിയായിരുന്ന 2022ൽ 810 കോടി ഡോളറിന് 42 റഫാലുകൾ വാങ്ങാനാണു കരാറൊപ്പിട്ടത്.
International
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ സെപ്റ്റംബർ 25 മുതൽ 28 വരെ ഫ്രാൻസ് സന്ദർശിക്കും.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോണിന്റെയും അവിടുത്തെ സഭാ നേതൃത്വത്തിന്റെയും യുനെസ്കോ ഡയറക്ടർ ജനറലിന്റെയും ക്ഷണം സ്വീകരിച്ചാണു സന്ദർശനമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാരീസിലെ യുനെസ്കോ ആസ്ഥാനവും മാർപാപ്പ സന്ദർശിക്കും.
2008ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഫ്രാൻസിൽ സന്ദർശനം നടത്തിയിരുന്നു. പാരീസിലും ലൂർദിലുമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
Sports
പാരീസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ഫ്രഞ്ച് ടീമില്‍ റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ എഡ്വേര്‍ഡോ കാമവിംഗയ്ക്ക് ഇടമില്ല.
ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്ന്റെ ഗോള്‍കീപ്പര്‍ ലൂകാസ് ഷെവലിയര്‍, ടോട്ടനത്തിന്റെ ഫോര്‍വേഡ് റാന്‍ഡല്‍ കൊളോമുവാനി തുടങ്ങിയവരെയും 26 അംഗ ടീമില്‍ കോച്ച് ദിദിയെ ദേഷാംപ്സ് ഉള്‍പ്പെടുത്തിയില്ല. 2024 യൂറോ പോരാട്ടത്തിനു പിന്നാലെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ആന്ത്വാന് ഗ്രീസ്മാനെ ടീമിലേക്കു പരിഗണിച്ചില്ലെന്നതും ശ്രദ്ധേയം.
കളത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുത്തതെന്ന് ദേഷാംപ്സ് പറഞ്ഞു. യുവതാരങ്ങള്‍ക്കു മുന്‍തൂക്കം നല്‍കിയുള്ളതാണ് ഫ്രഞ്ച് ടീം. ബ്രാഡ്ലി ബാര്‍കോള, റയാന് ചെര്‍ക്കി, ഉസ്മാന് ഡെംബെലെ, ഡെസിരെ ഡൗ, കിലിയന്‍ എംബപ്പെ, മൈക്കല്‍ ഒലിസ്, മാര്‍ക്കസ് ടുറാം എന്നിങ്ങനെ വമ്പന്‍ ആക്രമണനിരയാണ് ഫ്രാന്‍സിനുള്ളത്.
എന്‍ഗോളൊ കാന്റെ, അഡ്രിഡന് റാബിയോട്ട്, ഔറേലിയന്‍ ചൗമേനി തുടങ്ങിയവരാണ് മധ്യനിരയിലെ താരങ്ങള്‍. തിയോ ഹെര്‍ണാണ്ടസ്, ദയോത് ഉപമെക്കാനോ തുടങ്ങിയവര്‍ പ്രതിരോധത്തിലുണ്ട്.
മൂന്നാം ഫിഫ ലോകകപ്പ് കിരീടം പ്രതീക്ഷിക്കുന്ന ലേ ബ്ലൂസ്, 2026 ടൂര്‍ണമെന്റിലെ ഫേവറിറ്റുകളുമാണ്. 2018ല്‍ കിരീടം സ്വന്തമാക്കിയ ഫ്രാന്‍സ്, 2022ല്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ഗ്രൂപ്പ് ഐയില്‍ നോര്‍വെ, സെനഗല്‍, ഇറാക്ക് ടീമുകള്‍ക്കൊപ്പമാണ് ഫ്രാന്‍സ്. സാദിയൊ മാനെയുടെ സെനഗലിന് എതിരേ ജൂണ്‍ 17നാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം.
International
പാരീസ്: ഫ്രാൻസിൽ ബസ് നദിയിലേക്കു പതിച്ചു. തലസ്ഥാനമായ പാരീസിനടുത്ത് സെൻ നദിയിലേക്കാണു ബസ് വീണത്. ഡ്രൈവർ അടക്കം നാലു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തി.
മെക്കാനിക്കൽ തകരാറോ പ്രതികൂല കാലാവസ്ഥയോ ആയിരിക്കം അപകടത്തിനു കാരണമെന്നു കരുതുന്നു.
International
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആശ്വാസകരമായ തീരുമാനവുമായി ഫ്രാൻസ്. ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വീസ ഒഴിവാക്കുന്നതാണ് ഫ്രാൻസിന്റെ സുപ്രധാന തീരുമാനം. ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്ര നടത്തുന്ന ഇന്ത്യക്കാർക്ക് ഇനി മുതൽ ട്രാൻസിറ്റ് ആവശ്യമില്ല.
നേരത്തെ ഇന്ത്യ സന്ദർശന വേളയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ ഫ്രാൻസ് നടപ്പാക്കിയിരിക്കുന്നത്. ഫ്രഞ്ച് വിമാനത്താവളങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യക്കാർക്ക് വീസ രഹിത യാത്രാ സൗകര്യമാണ് ഇതിലൂടെ ലഭ്യമാകുക.
ഫ്രാൻസിന്റെ സുപ്രധാന തീരുമാനത്തിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. ഇന്ത്യൻ യാത്രക്കാർക്ക് വലിയ ഗുണമാകുന്നതാണ് തീരുമാനമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു.
International
പാരീസ്: ഫ്രാൻസിലെ പാരീസിൽ വരുംദിവസങ്ങളിൽ മുസ്ലീങ്ങൾ ഒത്തുചേരുന്നതിന് നിരോധനം. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
ആഭ്യന്തര മന്ത്രി ലോറന്റ് നുനെസിന്റെ നിർദേശപ്രകാരം, ഏപ്രിൽ മൂന്ന് മുതൽ ആറ് വരെ പാരീസിലെ ബർഗെറ്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഫ്രഞ്ച് മുസ്ലീങ്ങളുടെ 40-ാമത് വാർഷിക യോഗം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയാണെന്ന് പാരീസ് പോലീസ് മേധാവി പാട്രിസ് ഫൗർ പറഞ്ഞു.
തീരുമാനത്തിനെതിരെ സംഘടന നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടനയുടെ മേധാവി മഖ്ലൂഫ് മാമെച്ചെ പറഞ്ഞു.
Sports
മേരിലാന്‍ഡ് (യുഎസ്എ): ഫിഫ ലോകകപ്പ് ഫുട്ബോളിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനു തുടര്‍ച്ചയായ രണ്ടാം ജയം.
കഴിഞ്ഞ മത്സരത്തില്‍ ബ്രസീലിനെ 1-2നു കീഴടക്കിയ ഫ്രാന്‍സ്, കൊളംബിയയെ 1-3നു മറികടന്നു. ഡെസിരെ ഡൗവിന്റെ (29, 56) ഇരട്ടഗോളാണ് ഫ്രാന്‍സിനു ജയമൊരുക്കിയത്.
മാര്‍കസ് ടുറാമിന്റെ (41) വകയായിരുന്നു മറ്റൊരു ഗോള്‍. ജാമിന്റണ്‍ കാമ്പസ് കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടി.
ഫിഫ ലോകകപ്പിന് ഒരുങ്ങുന്ന ന്യൂസിലന്‍ഡിന് അപൂര്‍വനേട്ടം. ലാറ്റിനമേരിക്കന്‍ ടീമായ ചിലിയെ 1-4ന് ന്യൂസിലന്‍ഡ് തകര്‍ത്തു. ഒരു ലാറ്റിനമേരിക്കന്‍ ടീമിനെതിരേ ന്യൂസിലന്‍ഡിന്റെ ആദ്യ ജയമാണ്.
Sports
പാരീസ്: ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ തകർത്ത് ഫ്രാൻസ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ 2-1 നാണ് ഫ്രഞ്ച് നിരയുടെ ജയം.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫ്രാൻസ് പത്തുപേരായി ചുരുങ്ങിയിട്ടും ബ്രസീലിന് ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. കിലിയൻ എംബാപ്പെയും ഹ്യൂഗോ എക്കിറ്റിഗെയുമാണ് ഫ്രാൻസിനായി വല കുലുക്കിയത്. ഗ്ലെയ്സൺ ബ്രെമറാണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. എന്നാൽ പത്തുപേരുമായി കളിച്ചിട്ടും തളരാത്ത ഫ്രഞ്ച് പട 65-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മൈക്കൽ ഒലീസ് ഒരുക്കിയ അവസരത്തിൽ നിന്ന് ഹ്യൂഗോ എക്കിറ്റികെയാണ് ഇത്തവണ വല കുലുക്കിയത്.
രണ്ടാം ഗോളും പിറന്നതോടെ ബ്രസീൽ തങ്ങളുടെ സർവസന്നാഹങ്ങളും ഉപയോഗിച്ച് പൊരുതിയെങ്കിലും വിജയം മാത്രം അകന്നു നിന്നു. തോൽവി നേരിട്ടെങ്കിലും മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയത്. 46 ശതമാനം സമയം പന്ത് കൈവശം വെച്ച ബ്രസീൽ 17 ഷോട്ടുകളും പായിച്ചു.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുമെന്ന സൂചന നൽകി ഇറാൻ. ഒരു തരത്തിലുള്ള കീഴടങ്ങലിനും തയാറല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
തങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനായി മേഖലയിലെ അയൽരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച പോലും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ട്. ഹോർമുസ് കടലിടുക്ക് അടയ്ക്കും. അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങൾക്കെതിരെയും പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി.
International
പാഫോസ് (സൈപ്രസ്): ഇറാൻ അടച്ചിട്ടിരിക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ഇന്ധനനീക്കം പുനരാരംഭിക്കാൻ ഫ്രാൻസും സഖ്യകക്ഷികളും പ്രതിരോധ ദൗത്യം തയാറാക്കി വരുന്നതായി ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ.
സൈപ്രസിനെതിരായ ഇറേനിയൻ ആക്രമണം യൂറോപ്പിനും ഫ്രാൻസിനും എതിരായ ആക്രമണമാണെന്നും മക്രോൺ വ്യക്തമാക്കി. സൈപ്രസിലെ തെക്കുപടിഞ്ഞാറൻ തീരദേശനഗരമായ പാഫോസിൽ പ്രാദേശിക സുരക്ഷയുമായി ബന്ധപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര വ്യാപാരത്തിനു മാത്രമല്ല വാതകത്തിന്റെയും എണ്ണയുടെയും നീക്കത്തിനും അത്യന്താപേക്ഷിതമാണ്. പാതയിലൂടെ ഗതാഗതം പുനരാരംഭിക്കാൻ യൂറോപ്യൻ, യൂറോപ്യൻ ഇതര രാജ്യങ്ങൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ടെന്നും മക്രോൺ വ്യക്തമാക്കി.
സമ്മേളനത്തിൽ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്, ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോട്ടാകിസ് എന്നിവരും പങ്കെടുത്തു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷാവസ്ഥ പരിഹരിക്കാനും സമാധാനത്തിനായും സംയുക്തമായി നീങ്ങാനാണ് ഇരു നേതാക്കളുടെയും തീരുമാനം.
ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ആശയവിനിമയത്തെ കുറിച്ച് മോദി തന്നെയാണ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫോണിലൂടെയാണ് ഇരുനേതാക്കളും തമ്മിൽ സംസാരിച്ചത്.
മേഖലയിലെ സംഘർഷ സാഹചര്യങ്ങളിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും മടങ്ങേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും വരും ദിവസങ്ങളിൽ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.
International
പാരീസ്: അമേരിക്കൻ അംബാഡർ ചാൾസ് കുഷ്നറിനു ഫ്രഞ്ച് സർക്കാരിന്റെ വിലക്ക്. ഫ്രഞ്ച് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ഉണ്ടാവില്ല.
ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് ക്വന്റിൻ ഡെറാൻക്യൂ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കൻ എംബസി പുറപ്പെടുവിച്ച വിവാദ പ്രസ്താവനയിൽ വിശദീകരണം നല്കാൻ ചാൾസ് കുഷ്നർ എത്താതിരുന്നതാണു കാരണം.
കഴിഞ്ഞയാഴ്ച തീവ്ര ഇടതുപക്ഷ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ മർദനമേറ്റാണ് ഡെറാൻക്യൂ മരിച്ചത്. അമേരിക്കയിലെ തീവ്ര വലതുപക്ഷ നേതാവ് ചാർളി കിർക്ക് കൊല്ലപ്പെട്ട സംഭവത്തിനു തുല്യമാണിതെന്ന വാദങ്ങളുണ്ടായി.
അക്രമാസക്ത മൗലിക ഇടതുപക്ഷ വാദങ്ങൾ ഫ്രാൻസിൽ ഉയരുന്നുണ്ടെന്നും പൊതുജന സുരക്ഷയെക്കരുതി ഇതിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നുമാണ് അമേരിക്കൻ എംബസി പ്രതികരിച്ചത്. ഇതേത്തുടർന്ന്, ഫ്രാൻസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നതിൽ അമേരിക്കൻ അംബാസഡർ നേരിട്ടു ഹാജരായി വിശദീകരണം നല്കാൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു.
ഫ്രാൻസിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ നടപടിഎടുക്കുന്നില്ല എന്ന പ്രസ്താവനയുടെ പേരിൽ 2025 ഓഗസ്റ്റിലും വിദേശകാര്യ മന്ത്രാലയം കുഷ്നറിനോട് വിശദീകരണം തേടിയിരുന്നു. അന്നും അദ്ദേഹം ഹാജരാകാൻ കൂട്ടാക്കിയില്ല.
International
പാരീസ്: ഫ്രാൻസിലെ തീവ്ര വലതുപക്ഷ നേതാവ് മാരീൻ ലെ പെന്നിന് ജൂലൈ ഏഴ് വിധിദിനം. മാരീൻ ലെ പെന്നിനെതിരായ അഴിമതിക്കേസിൽ പാരീസ് അപ്പീൽ കോടതി ജൂലൈ ഏഴിന് വിധിപറയും.
വിധി പ്രതികൂലമായാൽ പ്രതിപക്ഷ നേതാവായ അവർക്ക് അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.
യൂറോപ്യന്‍ യൂണിയൻ പാര്‍ലമെന്റിന്റെ പണം ദുരുപയോഗം ചെയ്തെന്ന കേസിൽ വിചാരണക്കോടതി നേരത്തേ പെന്നിനെ ശിക്ഷിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് പെൻ അപ്പീൽ കോടതിയെ സമീപിച്ചത്. കുറ്റക്കാരിയെന്ന് കണ്ടെത്തിയാൽ, തെരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നതിൽനിന്ന് വിലക്ക് ലഭിച്ചേക്കാം.
International
പാരീസ്: വരുമാനം കുറഞ്ഞതിലും യൂറോപ്യൻ യൂണിയൻ തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി വ്യാപാരക്കരാർ ഉണ്ടാക്കുന്നതിലും പ്രതിഷേധിച്ച് ഫ്രാൻസിലെ കർഷകർ 350 ട്രാക്ടറുകളുമായി പാരീസിലെ പാർലമെന്റ് മന്ദിരത്തിലേക്കു പ്രകടനം നടത്തി. വന്പൻ ട്രാക്ടർ റാലി ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിച്ചു.
യൂറോപ്യൻ രാജ്യങ്ങളിലെ കർഷകപ്രക്ഷോഭങ്ങളുടെ തുടർച്ചയാണു ഫ്രാൻസിൽ നടന്നത്. ബ്രസീൽ, അർജന്റീന, ബോളീവിയ, പരാഗ്വെ, ഉറുഗ്വെ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട മെർക്കോസർ ഗ്രൂപ്പുമായി യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാർ ഉണ്ടാക്കുന്നതു കർഷകർക്കു സ്വീകാര്യമല്ല.
ഇന്ധനം, വളം മുതലായവയുടെ വില വർധിച്ചതും കടുത്ത പരിസ്ഥിതി നിയമങ്ങളും കാർഷികവരുമാനത്തെ ബാധിക്കുന്നതായി ഫ്രാൻസിലെ കർഷക പ്രതിനിധികൾ പറഞ്ഞു. മെർക്കോസർ ഉടന്പടി യാഥാർഥ്യമായാൽ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് വിലകുറഞ്ഞ ബീഫ്, ചിക്കൻ, മറ്റ് കാർഷികോത്പന്നങ്ങൾ എന്നിവ യൂറോപ്യൻ വിപണിയിലെത്തും. ഇത് കർഷകരുടെ വരുമാനം കൂടുതൽ ഇടിയാൻ ഇടയാക്കുമെന്നു പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ശനിയാഴ്ച പരാഗ്വെയിൽവച്ച് മെർക്കോസർ ഉടന്പടി ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഫ്രാൻസിലെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും അദ്ദേഹത്തിന്റെ സർക്കാരും ഉടന്പടിക്ക് എതിരാണ്.
Business
കൊച്ചി: ആഗോള നിലവാരമുള്ള ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അഡ്മിഷൻ സാധ്യമാക്കാൻ ഉദ്ദേശിച്ച് സാന്റാമോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ഫ്രാൻസ് അഡ്മിഷൻ ഡേ 29ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ എറണാകുളം രവിപുരം മേഴ്സി എസ്റ്റേറ്റിലുള്ള സാന്റാ മോണിക്ക ഓഫീസിൽ നടക്കും.
കാമ്പസ് ഫ്രാൻസിന്റെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഐടി, ബിസിനസ്, ആർട്സ് , ഡിസൈൻ, ലൈഫ് സയൻസ്, ഹ്യുമാനിറ്റീസ്, ഫാഷൻ, എൻജിനിയറിംഗ് എന്നിവയ്ക്ക് ഉയർന്ന ഡിമാൻഡുള്ള പ്രോഗ്രാമുകൾക് ട്യൂഷൻ ഫീസ് കുറഞ്ഞത് 25,000 രൂപയിൽ തുടങ്ങി പഠനം, ആറു മാസം വരെ (500 യൂറോ മുതൽ 650 യൂറോ വരെ ശമ്പളത്തോടെയുള്ള ഇന്റേൺഷിപ്പ്.
താമസം, ഗതാഗതം, ഭക്ഷണം എന്നിവയിൽ സബ്സിഡി, അന്താരാഷ്ട്ര വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി സഹായത്തോടെ ആറു മാസത്തെ ഇന്റേൺഷിപ്പ്, പഠനത്തിനു ശേഷം രണ്ടു വർഷത്തെ ഓപ്പൺ വർക്ക്, ആഴ്ചയിൽ 20 മണിക്കൂർ പാർട്ട് ടൈം ജോലി എന്നിവയാണ് പ്രത്യേകത.
ഇന്ത്യൻ വിദ്യാർഥികൾക്ക് മാത്രമായി മാസ്റ്റേഴ്സിന് രണ്ടു വർഷത്തെ സ്റ്റേബാക്ക്, മികച്ച ട്രിപ്പിൾ അക്രഡിറ്റഡ് ബിസിനസ് സ്കൂളുകൾ, അഡ്മിഷൻ പ്രക്രിയ, വീസ അപേക്ഷ, പഠനാനന്തര ജോലി സാധ്യതകൾ എന്നിങ്ങനെ വിദഗ്ധ മാർഗനിർദേശങ്ങൾ ഇവർ നൽകും.
സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 04844150999, 9645222999, www.santamonicaedu.in.
Sports
വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പിന്റെ ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ നറുക്കെടുപ്പ് നടന്നു. വാഷിംഗ്ടണിലെ കെന്നഡി സെന്ററിൽ നടന്ന ചടങ്ങിലാണ് നറുക്കെടുപ്പ് നടന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഫിഫയുടെ സമാധാന സമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചു.
ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവർ പങ്കെടുത്തു.
ആതിഥേയരായ മെക്സിക്കോ ഗ്രൂപ്പ് എയിലും സഹആതിഥേയരായ കാനഡ ഗ്രൂപ്പ് ബിയിലും അമേരിക്ക ഗ്രൂപ്പ് ഡിയിലും ഇടംനേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഗ്രൂപ്പ് ജെയിലാണുള്ളത്.
ബ്രസീൽ ഗ്രൂപ്പ് സിയിലും സ്പെയിൻ ഗ്രൂപ്പ് എച്ചിലും ഫ്രാൻസ് ഗ്രൂപ്പ് ഐയിലും ഇടംപിടിച്ചു. 2026 ജൂൺ 11 മുതൽ ജൂലൈ 19വരെ അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.
12 ഗ്രൂപ്പുകളിലായി 48 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ജൂൺ 11ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും.
ഗ്രൂപ്പ് എ
മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, പ്ലേ ഓഫ് ഡി വിജയി.
ഗ്രൂപ്പ് ബി
കാനഡ, പ്ലേ ഓഫ് എ വിജയി, ഖത്തർ, സ്വിറ്റ്സർലൻഡ്.
ഗ്രൂപ്പ് സി
ബ്രസീൽ, മൊറോക്കോ, ഹെയ്ത്തി, സ്കോട്ട്ലൻഡ്.
ഗ്രൂപ്പ് ഡി
അമേരിക്ക, പരാഗ്വേ, ഓസ്ട്രേലിയ, പ്ലേ ഓഫ് സി വിജയി.
ഗ്രൂപ്പ് ഇ
ജർമനി, കുരാകാവോ, ഐവറി കോസ്റ്റ്, ഇക്വഡോർ.
ഗ്രൂപ്പ് എഫ്
നെതർലൻഡ്സ്, ജപ്പാൻ, പ്ലേ ഓഫ് ബി വിജയി, ടുണീഷ്യ.
ഗ്രൂപ്പ് ജി
ബെൽജിയം, ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ്.
ഗ്രൂപ്പ് എച്ച്
സ്പെയ്ൻ, കേപ് വെർഡെ, സൗദി അറേബ്യ, യുറുഗ്വേ.
ഗ്രൂപ്പ് ഐ
ഫ്രാൻസ്, സെനഗൽ, നോർവെ, പ്ലേ ഓഫ് രണ്ട് വിജയി.
ഗ്രൂപ്പ് ജെ
അർജന്റീന, അൽജീരിയ, ഓസ്ട്രിയ, ജോർദാൻ.
ഗ്രൂപ്പ് കെ
പോർച്ചുഗൽ, പ്ലേ ഓഫ് ഒന്ന് വിജയി, ഉസ്ബെക്കിസ്ഥാൻ, കൊളംബിയ.
ഗ്രൂപ്പ് എൽ
ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന, പനാമ.
International
പാരീസ്: ഫ്രാൻസിലെ ആമിയെൻസ് പട്ടണത്തിൽ 30 വർഷമായി പ്രവർത്തിക്കുന്ന ക്രിസ്മസ് ചന്തയിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട്ടിലെ തിരുരൂപങ്ങൾ തകർത്തുകൊണ്ട് അക്രമികളുടെ വിളയാട്ടം. പുൽക്കൂട്ടിന്റെ മുന്പിൽ സ്ഥാപിച്ചിരുന്ന ചില്ലുജാലകം തകർത്താണ് അക്രമി അകത്ത് കയറിയത്.
ഉണ്ണീശോയുടെ പ്രതിമയ്ക്കാണു കൂടുതൽ കേടുപാടുകൾ പറ്റിയത്. 30 വർഷമായി ആദ്യമായാണ് ഈ പുൽക്കൂട് ആക്രമിക്കപ്പെടുന്നതെന്ന് ല്‍ പരീസിയൻ ദിനപത്രം റിപ്പോർട്ടുചെയ്തു.
നവീകരിച്ചതിനുശേഷം പുൽക്കൂട് പുനഃസ്ഥാപിക്കുമെന്ന് ആമിയെൻസ് നഗരസഭാധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്നു കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.
തെക്കൻ ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ ഷോൺദോർഫ് ഗ്രാമത്തിലെ ക്രിസ്മസ് ചന്തയിലെ കച്ചവടസ്ഥാപനങ്ങൾ തീവച്ചുനശിപ്പിക്കാൻ ശ്രമം. ഞായറാഴ്ച രാവിലെ അഞ്ചുമണിക്ക് നടക്കാനിറങ്ങിയ ഒരു സ്ത്രീയാണ് തീവയ്ക്കുന്നത് കണ്ടത്. ചന്തയിലെ 14 കടകളിൽ എട്ടെണ്ണത്തിലും തീവച്ചിരുന്നു.
സ്ത്രീയുടെ ദൃഷ്ടിയിൽപ്പെട്ട അക്രമി ഓടി രക്ഷപ്പെട്ടു. ദൃക്സാക്ഷിയായ സ്ത്രീ ഉടൻ ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയും അവർ കടകളിലേക്കു വ്യാപിച്ച തീ അണയ്ക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണെങ്കിലും പ്രതിയെ കണ്ടെത്താമെന്നു പോലീസ് കരുതുന്നു.
Kerala
പാരിസ്: പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഐക്യരാഷ്ട്രസഭയിൽ നടന്ന ഉച്ചകോടിയിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപനം നടത്തിയത്.
സമാധാനവും സുരക്ഷയും കൈകോർത്ത് നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളായി ഇസ്രയേലും പലസ്തീനും മാറണമെന്നും പ്രഖ്യാപനത്തിന് പിന്നാലെ മാക്രോൺ പറഞ്ഞു. ഇസ്രയേലിന് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുള്ള ഏകപരിഹാരം പലസ്തീൻ രാഷ്ട്രത്തിന്റെ അംഗീകാരമാണെന്നും പലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിർത്താൻ തങ്ങളാലാവുന്നതെല്ലാം ചെയ്യും. പലസ്തീൻ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേൽ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോൺ പറഞ്ഞു.
പലസ്തീൻ- ഇസ്രയേൽ പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന അജൻഡയിൽ ന്യൂയോർക്കിൽ നടക്കുന്ന വാർഷിക യുഎൻ പൊതുസഭയ്ക്ക് മുന്നോടിയായാണ് ഫ്രാൻസ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയ, ബ്രിട്ടൻ, കാനഡ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതായി ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫ്രാൻസും പിന്തുണയുമായി രംഗത്ത് എത്തിയത്.
NRI
പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതിന് വിലക്ക്. സിഗരറ്റ് പുകയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം നടപ്പിലാക്കുന്നത്.
ഇനി മുതൽ ഫ്രാൻസിലെ ബീച്ചുകൾ, പൊതു പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, ലൈബ്രറികൾ, നീന്തൽ കുളങ്ങൾ, സ്കൂൾ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുകവലിക്കുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർ 700 യൂറോ പിഴയൊടുക്കണം.
സിഗരറ്റ് പുകയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഫ്രാൻസിൽ സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതിന് ഒരു ആഴ്ച മുമ്പ് ഈ നിയമം ഏർപ്പെടുത്തുന്നത്.
എന്നിരുന്നാലും ബാറുകളുടെയും റസ്റ്റോറന്റുകളുടെയും ടെറസുകളിലും മറ്റും പുകവലിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
NRI
പാരീസ്: ഫ്രാൻസിൽ സംഗീതപരിപാടിക്കിടെ വ്യാപകമായി സിറിഞ്ച് ആക്രമണം. പാരീസ് അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാതയോരങ്ങളിൽ ശനിയാഴ്ച രാത്രിയിൽ നടന്ന പ്രസിദ്ധമായ ലോക സംഗീതദിന (ഫെത് ദെ ലാ മ്യൂസിക്ക്) പരിപാടിക്കിടെയായിരുന്നു ആക്രമണം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൗമാരക്കാരായ പെൺകുട്ടികളുൾപ്പെടെ 145 പേർക്കുനേരേയാണ് അക്രമികൾ സിറിഞ്ചുകൊണ്ട് കുത്തിവച്ചത്. കുത്തിവച്ചത് മയക്കുമരുന്നാണോ അതോ ഭയപ്പെടുത്താൻ ആക്രമണം നടത്തിയതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുത്തേറ്റവരിൽ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 13 പേർക്ക് കാര്യമായ അസ്വസ്ഥതയുണ്ടെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.
പാരീസിൽ നടന്ന സംഗീതപരിപാടിക്കിടെ 13 പേർക്കുനേരേ സിറിഞ്ച് ആക്രമണം ഉണ്ടായതായി പോലീസ് അറിയിച്ചു. അക്രമികളെത്തി കൈകളിൽ സിറിഞ്ചുകൊണ്ട് കുത്തി രക്ഷപ്പെടുകയായിരുന്നു.