പാരീസ്: ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ബ്രസീലിനെ തകർത്ത് ഫ്രാൻസ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തിൽ 2-1 നാണ് ഫ്രഞ്ച് നിരയുടെ ജയം.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഫ്രാൻസ് പത്തുപേരായി ചുരുങ്ങിയിട്ടും ബ്രസീലിന് ആധിപത്യം സ്ഥാപിക്കാൻ കഴിയാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. കിലിയൻ എംബാപ്പെയും ഹ്യൂഗോ എക്കിറ്റിഗെയുമാണ് ഫ്രാൻസിനായി വല കുലുക്കിയത്. ഗ്ലെയ്സൺ ബ്രെമറാണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്.
മത്സരത്തിന്റെ 55-ാം മിനിറ്റിൽ ദയോട്ട് ഉപമെക്കാനോ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഫ്രാൻസ് പ്രതിരോധത്തിലായി. എന്നാൽ പത്തുപേരുമായി കളിച്ചിട്ടും തളരാത്ത ഫ്രഞ്ച് പട 65-ാം മിനിറ്റിൽ രണ്ടാം ഗോളും നേടി. മൈക്കൽ ഒലീസ് ഒരുക്കിയ അവസരത്തിൽ നിന്ന് ഹ്യൂഗോ എക്കിറ്റികെയാണ് ഇത്തവണ വല കുലുക്കിയത്.
രണ്ടാം ഗോളും പിറന്നതോടെ ബ്രസീൽ തങ്ങളുടെ സർവസന്നാഹങ്ങളും ഉപയോഗിച്ച് പൊരുതിയെങ്കിലും വിജയം മാത്രം അകന്നു നിന്നു. തോൽവി നേരിട്ടെങ്കിലും മികച്ച പ്രകടനമാണ് ബ്രസീൽ നടത്തിയത്. 46 ശതമാനം സമയം പന്ത് കൈവശം വെച്ച ബ്രസീൽ 17 ഷോട്ടുകളും പായിച്ചു.
Tags : friendly match Brazil france Mbappe