Sports
മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയ്ക്കു പരിക്ക്. ടീം പരിശീലനത്തിനിടെ താരത്തിന്റെ കാല്‍മുട്ടിനു പരിക്കേറ്റതായി ക്ലബ് അറിയിച്ചു. 2025-26 സീസണില്‍ റയല്‍ മാഡ്രിഡിനായി മികച്ച പ്രകടനമായിരുന്നു എംബപ്പെ കാഴ്ചവച്ചത്.
വിവിധ കോമ്പറ്റീഷനുകളിലായി 24 മത്സരങ്ങളില്‍നിന്ന് 29 ഗോള്‍ നേടുകയും അഞ്ച് അസിസ്റ്റ് നടത്തുകയും ചെയ്തിരുന്നു. 27കാരനായ താരം ഈ സീസണ് ലാ ലിഗയില്‍ 18 മത്സരങ്ങളില്‍നിന്ന് 18 ഗോള്‍ സ്വന്തമാക്കി. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും എംബപ്പെയ്ക്കു വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
സ്പാനിഷ് ലാ ലിഗയിൽ റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ഞായറാഴ്ച റയൽ ബെറ്റിസിന് എതിരേയാണ്. ഇന്ത്യൻ സമയം രാത്രി 8.45നാണ് മത്സരത്തിന്റെ കിക്കോഫ്. ലീഗിൽ 18 മത്സരങ്ങൾ പൂർത്തിയായപ്പോൾ 42 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 46 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മുന്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളടി റിക്കാര്‍ഡിനൊപ്പം കിലിയന്‍ എംബപ്പെ. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ റയല്‍ മാഡ്രിഡിനായി ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന സിആര്‍7ന്റെ റിക്കാര്‍ഡിനൊപ്പം എംബപ്പെ എത്തി.
ലാ ലിഗ ഫുട്ബോളില്‍ സെവിയ്യയ്ക്ക് എതിരായ ഹോം മത്സരത്തില്‍ 86-ാം മിനിറ്റിലെ പെനാല്‍റ്റി ഗോളാക്കിയാണ് ഫ്രഞ്ച് സൂപ്പര്‍ താരം പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ഒപ്പമെത്തിയത്. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 2-0ന്റെ ജയം സ്വന്തമാക്കി. 38-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിന്റെ ഗോളിലൂടെ റയല്‍ മാഡ്രിഡ് ലീഡ് നേടിയിരുന്നു. 68-ാം മിനിറ്റില്‍ മാര്‍കസ് ഡൊ നാസിമെന്റോ ചുവപ്പ് കാര്‍ഡ് കണ്ടതോടെ സെവിയ്യയുടെ അംഗബലം 10ലേക്കു ചുരുങ്ങി.
59 ഗോള്‍; സ്യൂ...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളാഘോഷമായ ‘സ്യൂ’ നടത്തിയാണ് അദ്ദേഹത്തിന്റെ റയല്‍ മാഡ്രിഡ് റിക്കാര്ഡിനൊപ്പമെത്തിയത് കിലിയന്‍ എംബപ്പെ ആഘോഷിച്ചത്. ലോക ഫുട്ബോളിലെ ഗോട്ടായി (ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം) ഹൃദയത്തില്‍ സൂക്ഷിക്കുന്ന, തന്റെ ആരാധ്യതാരമായ റൊണാള്‍ഡോയുടെ റിക്കാര്ഡിനൊപ്പമെത്തിയതില് അതിയായ സന്തോഷവും കിലിയന്‍ എംബപ്പെ പങ്കുവച്ചു.
റയല്‍ മാഡ്രിഡിന്റെ ഇതിഹാസവും ലോകത്തിനു മുന്നിലെ റോള്‍ മോഡലുമായ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്താനായത് അതുല്യനേട്ടമാണെന്ന് എംബപ്പെ പറഞ്ഞു. സ്യൂ ആഘോഷം റൊണാള്‍ഡോയ്ക്കായി സമര്‍പ്പിക്കുന്നതായും ഫ്രഞ്ച് താരം വ്യക്തമാക്കി.
2025 കലണ്ടര്‍വര്‍ഷത്തില്‍ റയല്‍ മാഡ്രിഡിനായി 59 ഗോളുകള്‍ എംബപ്പെ നേടി; 2013 കലണ്ടര്‍ വര്‍ഷത്തില്‍ 59 ഗോളുമായി റൊണാള്‍ഡോ കുറിച്ച റിക്കാര്‍ഡിനൊപ്പം. ഈ വര്‍ഷം റയലിന്റെ അവസാന മത്സരമായിരുന്നു സെവിയ്യയ്ക്ക് എതിരേ സാന്റിയാഗോ ബര്‍ണബ്യൂവില്‍ നടന്നത്. ലാ ലിഗ 2025-26 സീസണില്‍ 17 മത്സരങ്ങളില്‍നിന്ന് 18 ഗോള്‍ എംബപ്പെ നേടിക്കഴിഞ്ഞു.
ഹാപ്പി ബെര്‍ത്ത് ഡേ
27-ാം ജന്മദിനത്തിലാണ് എംബപ്പെ റൊണാള്‍ഡോയുടെ മാഡ്രിഡ് ഗോള്‍ റിക്കാര്‍ഡിനൊപ്പം എത്തിയതെന്നതും ശ്രദ്ധേയം. 1998 ഡിസംബര്‍ 20നാണ് എംബപ്പെയുടെ ജനനം. 2025-26 സീസണില്‍ വിവിധ കോമ്പറ്റീഷനുകളില്നിന്നായി 29 ഗോള്‍ എംബപ്പെയ്ക്കുണ്ട്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍നിന്ന് 2024 ജൂലൈയിലാണ് എംബപ്പെ റയല്‍ മാഡ്രിഡില്‍ എത്തിയത്. റയലിന്റെ ജഴ്സിയില്‍ ഇതുവരെ 83 മത്സരങ്ങളില്‍നിന്ന് 73 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ലാ ലിഗയില്‍ 18 മത്സരങ്ങളില്‍നിന്ന് 42 പോയിന്റുമായി റയല്‍ രണ്ടാമതാണ്. 17 മത്സരങ്ങളില്‍ 43 പോയിന്റുമായി ബാഴ്സയാണ് ഒന്നാം സ്ഥാനത്ത്.
Sports
ഏഥൻസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കുകളില്‍ രണ്ടാം സ്ഥാനം കുറിച്ച് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ. ആറ് മിനിറ്റ് 42 സെക്കന്‍ഡിനിടെ മൂന്നു ഗോള്‍ എതിര് പോസ്റ്റില്‍ നിക്ഷേപിച്ചാണ് എംബപ്പെ ചരിത്രത്താളില്‍ ഇടംനേടിയത്.
22, 24, 29 മിനിറ്റുകളിലായിരുന്നു റിക്കാര്‍ഡ് ബുക്കിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ ഹാട്രിക്. ഗ്രീക്ക് ക്ലബ്ബായ ഒളിമ്പ്യാകസായിരുന്നു എതിരാളികള്‍. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 4-3നു ജയം സ്വന്തമാക്കി. റയലിന്റെ നാലാം ഗോളും (59-ാം മിനിറ്റ്) എംബപ്പെയുടെ വകയായിരുന്നു എന്നതും ശ്രദ്ധേയം.
എംബപ്പെ = റൊണാള്‍ഡോ
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ റയല്‍ മാഡ്രിഡിനായി ഒരു മത്സരത്തില്‍ നാല് ഗോള്‍ നേടുന്ന രണ്ടാമതു മാത്രം കളിക്കാരനായി എംബപ്പെ. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുമ്പ് (2015ല്‍ മാള്മോയ്ക്ക് എതിരേ) ഈ നേട്ടത്തിലെത്തിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ അതിവേഗ ഹാട്രിക്കില്‍ ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയാണ് ഒന്നാമത്; ആറ് മിനിറ്റ് 12 സെക്കന്‍ഡ്.
പീരങ്കി ശബ്ദിച്ചു...
ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി തങ്ങളുടെ ആധികാരികത തുടരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഹോം ഗ്രൗണ്ടില്‍വച്ച് പീരങ്കിപ്പട 3-1ന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ കീഴടക്കി. ഇതോടെ 2025-26 സീസണില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ തോല്‍വി ഇല്ലാത്ത ഏകടീമായി ആഴ്സണല്‍ മാറി. 2005-06 സീസണിനുശേഷം ആദ്യമായാണ് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ അഞ്ച് മത്സരങ്ങളും ആഴ്സണല്‍ ജയിക്കുന്നതെന്നതും ശ്രദ്ധേയം.
ചാമ്പ്യന്‍സ് ജയം
പാരീസ്: വിറ്റിഞ്ഞയുടെ ഹാട്രിക്കിലൂടെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ഹോം മത്സരത്തില്‍ 5-3ന് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സുപുറിനെ കീഴടക്കി. നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന് എവേ പോരാട്ടത്തില്‍ സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനോട് 2-1നു പരാജയപ്പെട്ടു. സീസണില്‍ ഇന്ററിന്റെ ആദ്യ തോല്‍വിയാണ്.
15 പോയിന്റുമായി ആഴ്സണല്‍ ഒന്നാമതുണ്ട്. 12 പോയിന്റ് വീതമുള്ള പിഎസ്ജി, ബയേണ്‍ മ്യൂണിക്, ഇന്റര്‍ മിലാന്, റയല്‍ മാഡ്രിഡ് ടീമുകളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.