സ്പെയിന്
ഭൂഗോളത്തെ മുഴുവനായി ഞെട്ടിച്ച്, ഫ്രാന്‍സിന്റെ പോരാളികളെ നിഷ്പ്രഭമാക്കി സ്പെയിന് 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. സൂപ്പര്‍ ത്രില്ലര്‍ സെമിയില്‍ ഫസ്റ്റ് ഹാഫിന്റെ വിസില്‍ മുഴങ്ങിയപ്പോഴായിരുന്നു സമയം കടന്നുപോയതുപോലും ആരാധകര്‍ അറിഞ്ഞത്. അത്രയ്ക്കും ത്രില്ലര്‍ പാക്ക്.
ടെക്സസിലെ അര്‍ലിംഗ്ടണ്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 70,176 കാണികള്‍ക്ക് മനോഹര ഫുട്ബോള്‍ സമ്മാനിച്ച സ്പെയിന് ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ് അടക്കമുള്ള ഫ്രാന്‍സിന്റെ പേരുകേട്ട സംഘത്തെ വരിഞ്ഞുമുറുക്കിയ സ്പെയിന് 2-0ന്റെ ജയമാണ് സെമിയില്‍ കുറിച്ചത്.
ഫ്രഞ്ചുകാര്പോലും സമ്മതിച്ചു
ഫ്രഞ്ച് ആരാധകര്‍ തിങ്ങിനിറഞ്ഞ, ഫ്രാന്‍സിന്റെ സ്റ്റാന്‍ഡില്‍ ഇരുന്നായിരുന്നു ഞാന്‍ സെമിക്കു സാക്ഷ്യംവഹിച്ചത്. കളത്തില്‍ ഫ്രഞ്ച് ടീം നിഷ്പ്രഭമായപ്പോള്‍ ഗാലറിയിലും അതിന്റെ അനുരണനങ്ങള്‍. ഫ്രാന്‍സിന്റെ നീലജഴ്സിയാല് എനിക്കു ചുറ്റും നീലത്തരംഗം. കാല്‍പ്പന്ത് കളിയുടെ ഭാവനയും സൗന്ദര്യവും ടാക്റ്റിക്കല്‍ തികവുമെല്ലാം സമന്വയിപ്പിച്ച കളിയായിരുന്നു ലാമിന് യമാല്‍, ഡാനി ഓള്‍മോ, മൈക്കല്‍ ഒയര്‍സബാല്‍, മാര്‍ക്ക് കുക്കുറെയ്യ തുടങ്ങിയവര്‍ അണിനിരന്ന സ്പെയിന് കാഴ്ചവച്ചത്.
സ്പെയിനിന്റെ ഓരോ കളിക്കാരും കോ ഓർഡിനേഷനിലും കൃത്യതയിലും ടാക്ലിംഗിലും ഫൈനല്‍ തേര്‍ഡിലെ നീക്കങ്ങളിലുമെല്ലാം താളവും കൃത്യമായ പദ്ധതിയും നടപ്പിലാക്കിയ മത്സരം. 22-ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിന്റെ പെനാല്‍റ്റിയിലൂടെയും 58-ാം മിനിറ്റില്‍ പെഡ്രൊ പൊറോയുടെ ഉജ്വല ഫിനിഷിംഗിലൂടെയും 2-0ന്റെ ലീഡ് നേടിയശേഷവും കളിയുടെ ടെംബോ നിലനിര്‍ത്താന്‍ സ്പെയിന് ടീം പ്രത്യേകം ശ്രദ്ധിച്ചെന്നതും സുപ്രധാനം. ഗാലറിയില്‍ ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്ന ഫ്രഞ്ച് ആരാധകര്‍പോലും മനോഹര ഗെയിം (ബ്യൂട്ടിഫുള്‍ ഗെയിം) എന്നാണ് സ്പെയിനിന്റെ കളിയെ വിശേഷിപ്പിച്ചെന്നതും ശ്രദ്ധേയം.
സ്പെയിന് ജയിച്ച കാരണങ്ങള്‍
ഫ്രാന്‍സിനെ കീഴടക്കാന്‍ സ്പെയിനെ സഹായിച്ച പ്രധാന കാരണം ലാമിന് യമാലും കിലിയന്‍ എംബപ്പെയും തമ്മിലുള്ള പോരാട്ടമായിരുന്നു. എംബപ്പെയ്ക്ക് ഓണ്‍ ടാര്‍ഗറ്റായി ഒരു ഷോട്ട് പോലും നേടാന്‍ സാധിച്ചില്ല. അതേസമയം, ആദ്യ ഗോളിനു വഴിവച്ച പെനാല്‍റ്റിയും, 62-ാം മിനിറ്റില്‍ ഓഫ് സൈഡിലൂടെ തള്ളിയെങ്കിലും വലകുലുക്കാനും യമാലിനു സാധിച്ചു. വലത് വിംഗില്‍ ഇടിമുഴക്കമായി യമാല്‍.
മൈതാനത്തിന്റെ മിഡില്‍ തേര്‍ഡ് പൂര്‍ണമായി സ്പെയിനിന്റെ വരുതിയിലായിരുന്നു. റോഡ്രിയും ഫാബിയന്‍ റൂയിസുമായിന്നു മധ്യനിര നിയന്ത്രിച്ചത്. മറുവശത്ത് ഫ്രാന്‍സിന്റെ അഡ്രിയന്‍ റാബിയോട്ടും ഓറേലിയന്‍ ചൗമേനിയും വെറും കാഴ്ചക്കാര്‍ മാത്രമായി. സെന്‍ട്രല്‍ ബാക്കായ വില്യം സാലിബ പരിക്കിനെത്തുടര്‍ന്ന് മൈതാനം വിട്ടതും ഫ്രാന്‍സിനു തിരിച്ചടിയായി.
പെഡ്രൊ പൊറോയിലൂടെ സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ ടാക്റ്റിക്കല്‍ നീക്കം. ഡാനി ഓള്‍മോയ്ക്ക് ഒപ്പമുള്ള ഓവര്‍ലാപ്പിംഗ് ഓട്ടം ഫ്രാന്‍സിന്റെ സന്തുലിതാവസ്ഥ തകര്‍ത്തു. ഏറ്റവും ഒടുവിലായി സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ സ്വീപ്പറായി ബോക്സിനു പുറത്തേക്ക് എത്തി. മൈക്കല്‍ ഒലിസിനെ പിന്‍വലിക്കാന്‍ ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപ് നിര്‍ബന്ധിതനായി. പകരമിറക്കിയ റയാന് ചെര്ക്കിക്കും ഓഫ് ദ ബോള്‍ നീക്കത്തില്‍ ആധിപത്യം കണ്ടെത്താന്‍ സാധിച്ചില്ല.
ഫ്രഞ്ച് പടയെ വീഴ്ത്തിയ സ്പാനിഷ് അര്‍മാഡ...
ഒരു ഞെട്ടല്‍, അതില്‍നിന്ന് ഇപ്പോഴും ഫുട്ബോള്‍ ലോകം പൂര്‍ണമായി മുക്തമായിട്ടില്ല. ഫ്രാന്‍സിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് സെമിയില്‍ കീഴടക്കി സ്പെയിന് ഫിഫ 2026 ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയതായിരുന്നു ഞെട്ടലിനു കാരണം.
ഈ ലോകകപ്പില്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റും നടത്തിയ കിലിയന്‍ എംബപ്പെയും അഞ്ച് ഗോളും രണ്ട് അസിസ്റ്റുമുള്ള ഉസ്മന്‍ ഡെംബെലെയും അഞ്ച് അസിസ്റ്റുള്ള മൈക്കല്‍ ഒലിസും എല്ലാം ദിക്കറിയാതെ കളത്തില്‍ വട്ടംകറങ്ങി, ഒരു മാജിക്കല്‍ ഇഫക്ടിനുള്ളില് അകപ്പെട്ടതുപോലെ.
1588ല്‍ സ്പാനിഷ് രാജാവായ ഫിലിപ്പ് രണ്ടാമന് ഇംഗ്ലണ്ട് കീഴടക്കാനായി അയച്ച നാവികസേനയായ സ്പാനിഷ് അര്മാഡപോലൊരു സംഘമായിരുന്നു ഫ്രാന്‍സിനെതിരേ ലാമിന് യമാലും ടീമും.
യമാല്‍ 6-0 എംബപ്പെ
ലാമിന് യമാലും (എഫ്സി ബാഴ്സലണ) കിലിയന്‍ എംബപ്പെയും (റയല്‍ മാഡ്രിഡ്) തമ്മില്‍ രാജ്യത്തിനും ക്ലബ്ബിനുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത് ഇത് ആറാം തവണ. ആറ് തവണയും യമാലിനാണ് ജയം; മൂന്നു തവണ ബാഴ്സയ്ക്കൊപ്പവും മൂന്നു തവണ സ്പെയിനിനൊപ്പവും.
Tags : Spain France FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights SemiFinal