ലാമിൻ യമാൽ
“സെയ്യറത് മട്ടുംതാന്‍ സൊല്‍വേന്‍... സൊന്നത് മട്ടും താന്‍ സെയ്വേ''... എന്ന തമിഴ് സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫിഫ 2026 ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിന് എതിരേ സ്പെയിനും ലാമിന് യമാലും നടത്തിയ പ്രകടനം. ക്വാര്‍ട്ടര്‍വരെ ബുള്ളറ്റ് ട്രെയിനിന്റെ കുതിപ്പ് നടത്തിയെത്തിയ ഫ്രാന്‍സ്, സെമിയില്‍ സ്പെയിനിന്റെ മാന്ത്രിതകയ്ക്കു മുന്നില്‍ മയങ്ങിവീണു.
“ഫ്രാന്‍സ് ടീം ആരെയെങ്കിലും പേടിക്കേണ്ടതുണ്ടെങ്കില് അത് ഞങ്ങളെ (സ്പെയിന്) ആയിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളാണ് അവരെ നോക്കൗട്ടില്‍ പുറത്താക്കിയിട്ടുള്ളത്. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല”- ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയത്തിനുശേഷം ലാമിന് യമാല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതെ, പറഞ്ഞതുപോലെ യമാലും സംഘവും ചെയ്തു. 2025 യുവേഫ നേഷന്‍സ് ലീഗ് സെമി, 2024 യൂറോ സെമി എന്നീ ജയങ്ങള്‍ക്കുശേഷം 2026 ലോകകപ്പ് സെമിയിലും ഫ്രാന്‍സിനെ സ്പെയിന് വീഴ്ത്തി. തുടരെ മൂന്ന് സെമിയില്‍ ഫ്രാന്‍സിനുമേല്‍ സ്പാനിഷ് അര്‍മാഡ ജയം.
യമാലിന്റെ പെനാല്‍റ്റി ജയം
20-ാം മിനിറ്റില്‍ ലാമിന് യമാലിനെ ഫൗള്‍ ചെയ്തിനു ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. ഫ്രഞ്ച് ഡിഫെന്‍ഡര്‍ ലൂക്കാസ് ഡിഗ്നെ പന്ത് നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിനിടെ, അയാളുടെ കാലിന്റെ കീഴിലേക്ക് പറന്നിറങ്ങുകയായിരുന്നു യമാല്‍ എന്നതാണ് വാസ്തവം.
പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഡിഗ്നെ, യമാല്‍ വരുന്നത് കണ്ടില്ലെന്നതും യാഥാര്‍ഥ്യം. എന്നാല്‍, യമാലിന്റെ ഇടത് തുടയില്‍ ഡിഗ്നെയുടെ തൊഴി ഏറ്റു. നിലത്തുവീണ യമാല്‍ വേദനയാല്‍ പുളഞ്ഞു. പെനാല്‍റ്റി വിധിക്കാന്‍ റഫറിക്ക് അതുമതിയായിരുന്നു.
19-ാം ജന്മദിനത്തിന്റെ (ജൂലൈ 13) പിന്നാലെയാണ് യമാല്‍ സെമി കളിച്ചത്. ഫൈനല്‍ പ്രവേശത്തോടെ ജന്മദിനമാഘോഷിക്കാന് യമാലിനു സാധിച്ചു.
Tags : Spain Lamin Yamal FIFAWorldCup Football Soccer WorldCup2026 Sports SportsNews Highlights