കൂടംകുളം ആണവനിലയം
ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം നിലയത്തിനു നേരേ ഗുരുതരമായ റാൻസംവെയർ സൈബർ ആക്രമണം. ആണവനിലയത്തിന്റെ ബ്ലൂ പ്രിന്റ്, വിതരണക്കാരുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ഡാർക് വെബിൽ പ്രത്യക്ഷപ്പെട്ടു.
ആയിരക്കണക്കിനു ഫയലുകളാണ് വേൾഡ് ലീക്സ് എന്ന റാൻസംവെയർ സംഘം ഡാർക് വെബിൽ അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആണവനിലയത്തിലെ കരാർ കമ്പനിയായ റിലയൻസ് ഗ്രൂപ്പിന്റെ സെർവറിൽനിന്നാണു വിവരങ്ങൾ ചോർന്നിരിക്കുന്നത്. ഭാഗികമായ വിവരചോർച്ചയുണ്ടായതായി റിലയൻസ് മേധാവി അനിൽ അംബാനി സ്ഥിരീകരിച്ചു.
ക്ലൗഡ് ദാതാക്കളായ യോട്ട ഡേറ്റ സർവീസസ് കമ്പനിയുടെ സെർവറിൽനിന്നാണു വിവരചോർച്ചയുണ്ടായതെന്നും സംഭവത്തെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അനിൽ അംബാനി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഏതൊക്കെ ഡാറ്റയാണു ചോർന്നതെന്നു റിലയൻസ് വെളിപ്പെടുത്തിയിട്ടില്ല. വിവരചോർച്ച ആണവനിലയത്തിന്റെ സുരക്ഷയെ ഗുരുതരമായി ബാധിച്ചേക്കാമെന്നു ന്യൂക്ലിയർ ത്രെട്ട് ഇനിഷ്യേറ്റീവ് സീനിയർ ഡയറക്ടർ നിക്കോളാസ് റോത്ത് പറഞ്ഞു. ഇന്ത്യയിൽ ഹാക്കിംഗ് സാധാരണമായെന്നതിന്റെ തെളിവാണിത്.
പല കമ്പനികളും ഇത്തരം ഭീഷണികളെ നേരിടാൻ വേണ്ടത്ര സജ്ജമല്ല. നിർമാണത്തിലിരിക്കുന്ന മൂന്ന്, നാല് യൂണിറ്റുകളിലെ വെന്റിലേഷൻ, കൂളിംഗ് സിസ്റ്റങ്ങളുടെ രൂപരേഖകൾ, കൺട്രോൾ റൂമിന്റെ ലേഔട്ട്, വിതരണക്കാരുടെ വിവരങ്ങൾ, ഇൻഷ്വറൻസ് പോളിസികൾ എന്നിവയുൾപ്പെടെയുള്ള 19,000ത്തോളം ഫയലുകളാണു ചോർന്നത്.
എന്നാൽ, റിയാക്ടറുകളുടെ പ്രധാന സുരക്ഷാസംവിധാനങ്ങളെ ബാധിക്കുന്ന വിവരങ്ങൾ ഇതിലില്ലെന്നാണു പ്രാഥമിക നിഗമനം. വേൾഡ് ലീക്സ് വെബ്സൈറ്റിൽ റിലയൻസുമായി ബന്ധപ്പെട്ട 8,58,000 ഫയലുകളാണു വന്നത്. ഇതിൽ ആണവനിലയവുമായി ബന്ധപ്പെട്ട 19,000 ഫയലുകളാണുള്ളത്.
2016 മുതൽ 2025 വരെയുള്ള കാലയളവിലെ രേഖകളാണു ഹാക്കർമാർ പുറത്തുവിട്ടത്. നിലയത്തിന്റെ മൂന്ന്, നാല് യൂണിറ്റുകളുടെ രൂപരേഖ, നിർമാണം എന്നിവയുടെ കരാർ 2018ൽ റിലയൻസ് നേടിയിരുന്നു. ഈ രണ്ടു യൂണിറ്റുകളുടെയും നിർമാണപ്രവൃത്തികൾ നടന്നുവരികയാണ്. ഇവ അടുത്ത വർഷം പ്രവർത്തനക്ഷമമാകുമെന്നാണു കരുതുന്നത്.
റിലയൻസിൽനിന്നു ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ, ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങൾ തേടി. സൈബർ സുരക്ഷാ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സിഇആർടി-ഇൻ) സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
Tags : CyberAttack Koodamkulam NuclearPowerPlant confidential information leaked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews