National
ഡെറാഡൂൺ: പാക് ഭീകരർക്ക് സർക്കാർ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഡെറാഡൂണിലെ സർക്കാർ, പ്രതിരോധ സ്ഥാപനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ചോർത്തി നൽകിയെന്നു കണ്ടെത്തിയതിനെത്തുടർന്ന് വിക്രാന്ത് കശ്യപ് (29)നെയാണ് അറസ്റ്റ്ചെയ്തത്.
ഉത്തരാഖണ്ഡ് പോലീസിന്റെ പ്രത്യേകദൗത്യസംഘമാണ് വെള്ളിയാഴ്ച ഇയാളെ പിടികൂടിയത്. പാക് രഹസ്യാന്വേഷണവിഭാഗവുമായി സഹകരിച്ചുപ്രവർത്തിക്കുന്ന ഷെഹ്സാദ് ഭട്ടി എന്ന ഭീകരന്റെ നിർദേശപ്രകാരമാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു ദൗത്യസംഘം തലവൻ എസ്എസ്പി അജയ് സിംഗ് പറഞ്ഞു.
പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റുചില ഭീകരരുമായും ഇയാൾ ബന്ധം പുലർത്തുന്നുണ്ട്. വാട്സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു ആശയവിനിമയമെന്നും എസ്എസ്പി പറഞ്ഞു.
Kerala
ചെങ്ങന്നൂർ: കമ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുന്നത് തുടർന്നാൽ മുൻ മന്ത്രി ജി. സുധാകരന്റെ വിവരങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ. ഇനി തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സുധാകരൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളെ സജി ചെറിയാൻ ശക്തമായി പ്രതിരോധിച്ചു. സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ രണ്ടുപേരും ഒരുമിച്ചേ പോകൂ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
താൻ സുധാകരന്റെയും സുധാകരൻ തന്റെയും നിഴലായി നിന്ന കാലമാണത്. താൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും അതിലുണ്ടാകും. മര്യാദകെട്ട വർത്തമാനമാണ് അദ്ദേഹം പറയുന്നത്. തിരിച്ച് താനും ആരോപണം ഉന്നയിച്ചാലോ? ജി. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാൽ എന്താകും സ്ഥിതി?- സജി ചെറിയാൻ ചോദിച്ചു.
കെ.സി. വേണുഗോപാലിനോ ചെന്നിത്തലയ്ക്കോ സതീശനോ ഇല്ലാത്ത ആവേശമാണ് പാർട്ടിയെ ആക്ഷേപിക്കാൻ സുധാകരൻ കാണിക്കുന്നത്. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ഒടുവിൽ ആലപ്പുഴ കടലിൽ ചാടി ചാകേണ്ടിവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
International
ന്യൂയോർക്ക്: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനായ ഭദ്രേഷ്കുമാര് ചേതന്‍ഭായ് പട്ടേലിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്നവര്ക്കുള്ള പ്രതിഫലം പത്തു ലക്ഷം ഡോളറായി ഉയര്‍ത്തി എഫ്ബിഐ.
രണ്ടരലക്ഷം ഡോളറിൽനിന്നാണ് പ്രതിഫലം ഉയർത്തിയത്. എഫ്ബിഐയുടെ ഏറ്റവും അപകടകാരികളായ പത്ത് പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ചേതന്‍ഭായ് 11 വര്‍ഷമായി ഒളിവിലാണ്.
2015 ഏപ്രിലില്‍ 12നു മേരിലാന്‍ഡില്‍ വച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് പട്ടേലിനെ എഫ്ബിഐ അന്വേഷിക്കുന്നത്. ബന്ധുവിന്റെ ഡോണട്ട് ഷോപ്പിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. ഇവിടെവച്ച് പാലക്കി (21)നെ ഒരു വസ്തു ഉപയോഗിച്ച് പലതവണ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരുവരുടെയും വീസ തീർന്നതിനാൽ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച പാലക്കിനെ ഭര്‍ത്താവ് എതിര്‍ത്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി.
കൊലപാതകത്തിനുശേഷം ന്യുജഴ്സിയിലെ ഹോട്ടലിൽ മുറിയെടുത്ത പട്ടേലിനെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. പട്ടേല്‍ യുഎസില്‍ ബന്ധുക്കളോടൊപ്പം ഒളിച്ചിരിക്കുകയോ കാനഡയിലേക്കോ ഇന്ത്യയിലേക്കോ രക്ഷപ്പെട്ടിരിക്കുകയോ ആകാമെന്നാണ് എഫ്ബിഐ സംശയിക്കുന്നത്.
Kerala
കൊച്ചി: പാലക്കാട് ശ്രീനിവാസന് വധക്കേസില്‍ പിടികിട്ടാപ്പുള്ളികളായ പിഎഫ്ഐ പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ).
പറവൂര്‍ മുപ്പത്തടം വടക്കേയില്‍ വീട്ടില്‍ അബ്ദുൾ വഹാബ് (38), പാലക്കാട് പട്ടാമ്പി ശങ്കരമംഗലം ഇട്ടിലത്തൊടിയില്‍ വീട്ടില്‍ മുഹമ്മദ് മന്‍സൂര്‍ (43), പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടില്‍ കെ. അബ്ദുൾ റഷീദ് (35), എറണാകുളം അലങ്ങാട് പുളിക്കപറമ്പില്‍ വീട്ടില്‍ മുഹമ്മദ് യാസര്‍ അറാഫത്ത് (34), എറണാകുളം എടവനക്കാട് എഎഎസ്എം റോഡ് തൈപ്പറമ്പില്‍ വീട്ടില്‍ ടി.എ. അയൂബ് (52), മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടില്‍ വീട്ടില്‍ പി. മൊയ്ദീന്‍കുട്ടി (52) എന്നിവര്‍ക്കായാണു തെരച്ചില്‍ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതില്‍ അബ്ദുൾ വഹാബ്, അബ്ദുൾ റഷീദ്, ടി.എ. അയൂബ് എന്നിവരെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഏഴു ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. മുഹമ്മദ് മന്‍സൂറിന്റെ ഇനാം മൂന്നു ലക്ഷം രൂപയാണ്. മറ്റു രണ്ടുപേര്‍ക്ക് ഇനാം പ്രഖ്യാപിച്ചിട്ടില്ല. എന്‍ഐഎയുടെ കളമശേരി ഓഫീസിലെ 0484 2349344, 9497715294 എന്ന നമ്പറില്‍ വിവരം അറിയക്കണമെന്നാണു നിര്‍ദേശം.
National
ന്യൂഡൽഹി: മലയാളിയായ പി.ആർ. രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി നിയമിതനായി. ഓപ്പൺ മാഗസിൻ മാനേജിംഗ് അദ്ദേഹം,
ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്. തിരുവല്ല മണ്ണൻകരച്ചിറയിൽ പുത്തൂർ കുടുംബാംഗമാണ് രമേശ്.
പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിൽ സീനിയർ എഡിറ്ററായ ഭാരതി ജെയ്ൻ ആണ് ഭാര്യ.