കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചതായി സൂചന. വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം സംബന്ധിച്ച സൂചനകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. കടത്തനാട് സഖാക്കൾ, ബാവുപ്പാറ സഖാക്കൾ എന്നീ ഗ്രൂപ്പുകളിൽ നിന്നാണ് ഈ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിക്കപ്പെട്ടതും ലഭിച്ചതുമെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്.
കൂടാതെ ബാവുപ്പാറ സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയും ഈ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. കേസിലെ നിർണായക ഗ്രൂപ്പായ വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണസംഘത്തിന് ഈ പുതിയ വിവരങ്ങൾ ലഭിച്ചത്.
വിവാദ സ്ക്രീൻഷോട്ട് തനിക്ക് ലഭിച്ചത് വടകര സ്ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാനമായ മൊഴികളാണ് പോലീസിന് കൈമാറിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഗ്രൂപ്പിന്റെ അഡ്മിനും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗവുമായ ജിതിൻ ഭാസ്കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലുകളിൽ നിന്നാണ് സ്ക്രീൻഷോട്ട് വടകര സ്ക്വാഡിലേക്ക് എത്തിയത്.
സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം വ്യക്തമായ സാഹചര്യത്തിൽ കടത്തനാട് സഖാക്കൾ,ബാവുപ്പാറ സഖാക്കൾ എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്മാരെ ഉടൻ തന്നെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.
Tags : screenshot case kafir information