ചെങ്ങന്നൂർ: കമ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുന്നത് തുടർന്നാൽ മുൻ മന്ത്രി ജി. സുധാകരന്റെ വിവരങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ. ഇനി തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സുധാകരൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളെ സജി ചെറിയാൻ ശക്തമായി പ്രതിരോധിച്ചു. സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ രണ്ടുപേരും ഒരുമിച്ചേ പോകൂ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
താൻ സുധാകരന്റെയും സുധാകരൻ തന്റെയും നിഴലായി നിന്ന കാലമാണത്. താൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും അതിലുണ്ടാകും. മര്യാദകെട്ട വർത്തമാനമാണ് അദ്ദേഹം പറയുന്നത്. തിരിച്ച് താനും ആരോപണം ഉന്നയിച്ചാലോ? ജി. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാൽ എന്താകും സ്ഥിതി?- സജി ചെറിയാൻ ചോദിച്ചു.
കെ.സി. വേണുഗോപാലിനോ ചെന്നിത്തലയ്ക്കോ സതീശനോ ഇല്ലാത്ത ആവേശമാണ് പാർട്ടിയെ ആക്ഷേപിക്കാൻ സുധാകരൻ കാണിക്കുന്നത്. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ഒടുവിൽ ആലപ്പുഴ കടലിൽ ചാടി ചാകേണ്ടിവരുമെന്നും സജി ചെറിയാൻ പറഞ്ഞു.