പ്രതീകാത്മക ചിത്രം
കോഴിക്കോട്: സംസ്ഥാനത്ത് വിപണിയിലുള്ള പഴം, പച്ചക്കറി സാമ്പിളുകളില്‍ ഭൂരിഭാഗവും സുരക്ഷിതമെന്നു കേരള കാര്‍ഷിക വാഴ്സിറ്റിയുടെ ഏറ്റവും പുതിയ സേഫ് ടു ഈറ്റ് പരിശോധനാ റിപ്പോര്‍ട്ട്.
2026 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ശേഖരിച്ച 178 സാന്പിളുകളില്‍ നാലെണ്ണത്തില്‍ (2.25 ശതമാനം) മാത്രമാണ് അനുവദനീയമായ പരിധിക്കു മുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിലായിരുന്നു പരിശോധന.
ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം ജില്ലകളിലെ 19 ബ്ലോക്കുകളില്‍നിന്നും പത്തു മുനിസിപ്പാലിറ്റികളില്‍ നിന്നുമായാണു സാമ്പിളുകള്‍ ശേഖരിച്ചത്.
പരിധിക്കു മുകളില്‍ വിഷാംശം
കറുത്ത മുന്തിരി, തക്കാളി എന്നിവയുടെ ഒരു സാന്പിൾ, ബീറ്റ്റൂട്ടിന്റെ രണ്ടു സാംപിളുകള്‍ എന്നിവയിലാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്ന പരിധിയിലും കൂടുതല്‍ വിഷാംശം കണ്ടെത്തിയത്.
കറുത്ത മുന്തിരി സാമ്പിളുകള്‍ എറണാകുളം തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ കാക്കനാടുനിന്നാണു ശേഖരിച്ചത്. തിരുവനന്തപുരം വാമനപുരം ബ്ലോക്കിലെ വെഞ്ഞാറമൂട്ടിലെ ഒരു സ്ഥാപനത്തില്‍ നിന്ന് തക്കാളിയുടെ സാന്പിളും ശേഖരിച്ചു.
മലപ്പുറം വളാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലുള്ള ഒരു സ്ഥാപനത്തില്‍ നിന്നാണ് ബീറ്റ്റൂട്ട് സാന്പിളുകള്‍ ശേഖരിച്ചത്. ഈ സാമ്പിളില്‍ ക്ലോറന്ട്രാനിലി പ്രോള്‍ കണ്ടെത്തി. മലപ്പുറം താനൂര്‍ മുനിസിപ്പാലിറ്റി പരിധിയില്‍നിന്നു ശേഖരിച്ച ബീറ്റ്റൂട്ടിന്റെ മറ്റൊരു സാമ്പിളിലും ഇതേ വിഷാംശമാണ് കണ്ടെത്തിയത്.
സുരക്ഷിതമായ ഉത്പന്നങ്ങള്‍
പട്ടികയിലുള്ള മറ്റു 44 ഇനം പഴം-പച്ചക്കറികളില്‍ കീടനാശിനി അവശിഷ്ടങ്ങളുടെ അളവ് അനുവദനീയമായ പരിധിക്കുള്ളിലോ സുരക്ഷിതമായ തോതിലോ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആപ്പിള്‍, ഓറഞ്ച്, മാമ്പഴം, പപ്പായ, തണ്ണിമത്തന്, പച്ചമുളക്, കാരറ്റ്, വഴുതന, കാബേജ്, അമരപയര്‍, ഇഞ്ചി, വെണ്ടയ്ക്ക തുടങ്ങിയ പൊതുവിപണിയിലെ മിക്ക ഉത്പന്നങ്ങളെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.
Tags : SafeToEat Report Fruit&Vegitable Samples Tested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash