മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
ബംഗളൂരു: കർണാടകത്തിൽ ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് എംഎൽഎമാരുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും കൂടിക്കാഴ്ച നടത്തി.
മന്ത്രിസഭാ വികസനത്തിൽ തഴഞ്ഞതോടെ കലാപക്കൊടി ഉയർത്തിയ എംഎൽഎമാരെയാണ് നേതാക്കൾ കണ്ടത്. പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ബി.കെ. ഹരിപ്രസാദും പ്രശ്നപരിഹാരത്തിനുള്ള ചർച്ചകളിലാണ്.
നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിയുന്നില്ല. യശ്വന്തരായഗൗഡ വി.പാട്ടിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം ഉപേക്ഷിച്ചുവെന്നുമാത്രം.
അതേസമയം അതൃപ്തരായ എംഎൽഎമാർ അടുത്തദിവസം ഒന്നിച്ചുചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുമെന്നാണു സൂചന.
19 പേരെ ഉൾപ്പെടുത്തി തിങ്കളാഴ്ചയാണു ഡി.കെ. ശിവകുമാർ മന്ത്രിസഭ വികസിപ്പിച്ചത്.
ചിക്കബല്ലാപുര: ബഗേപ്പള്ളി കോൺഗ്രസ് എംഎൽഎ എസ്.എൻ. സുബ്ബ റെഡ്ഢിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് അനുയായികൾ ചിക്കബല്ലാപുരയിൽ അഴിഞ്ഞാടി.
കടകളും മറ്റും നിർബന്ധിച്ച് അടപ്പിച്ചു. ഗതാഗതം തടസപ്പെടുത്തുന്നതിന്റെ ഭാഗമായി നടുറോഡിൽ ടയറുകളും മറ്റും കത്തിക്കുകയും തടസങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
വാഹനങ്ങളും ട്രാക്ടറുകളും മറ്റും പ്രധാന റോഡുകൾക്ക് കുറുകെ ഇട്ടു. പ്രതിഷേധം ബഗേപ്പള്ളി മണ്ഡലത്തിൽ ഒതുങ്ങാതെ തെരുവുകളിലുടനീളം വ്യാപിച്ചു. ബന്ദിൽ ജില്ലയിയിലെ ജനജീവിതം സ്തംഭിച്ചു.
Tags : Karnataka Cabinet Expansion Dissatisfaction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash