ജനീവ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ്-ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ചർച്ചയ്ക്കു സ്വിറ്റ്സർലൻഡിൽ തുടക്കമായി.
കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും ഒപ്പിട്ട താത്കാലിക ധാരണ ഉറപ്പിക്കുന്നതിനാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറേനിയൻ പ്രതിനിധിസംഘവും ചർച്ച ആരംഭിച്ചത്.
പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാനെ പ്രതിനിധീകരിച്ചു സംഘത്തിലുണ്ട്. ഇതുകൂടാതെ പാക്കിസ്ഥാൻ, ഖത്തർ പ്രതിനിധികളും സമാധാന ചർച്ചയ്ക്കെത്തി. 60 ദിവസത്തിനുള്ളിൽ അന്തിമ സമാധാന കരാറിലെത്തുക, ലബനൻ ഉൾപ്പെടെ എല്ലായിടത്തും ആക്രമണം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്ക് തുറക്കുക എന്നിവയാണ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയത്
ചർച്ചയ്ക്കെത്തിയ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തി. പാക് കരസേനാ മേധാവി അസിം മുനീറും ഷരീഫിനൊപ്പം സ്വിറ്റ്സർലൻഡിലെത്തിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറേനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും കഴിഞ്ഞയാഴ്ച സമാധാനത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. വെള്ളിയാഴ്ച യുഎസ്-ഇറാൻ ചർച്ച സ്വിറ്റ്സർലൻഡിൽ നടക്കേണ്ടതായിരുന്നു.
ലബനനിലെ ഇസ്രേലി ആക്രമണത്തെത്തുടർന്ന് ഇറാൻ ചർച്ചയിൽനിന്നു പിന്മാറി. തുടർന്ന് ചർച്ച നീട്ടിവയ്ക്കുകയായിരുന്നു. ലബനനിലെ ഇസ്രയേൽ ആക്രമണം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് അടയ്ക്കുകയാണെന്ന് ഇറാൻ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
60 ദിവസത്തിനുള്ളിൽ അന്തിമ കരാറിൽ എത്തിയില്ലെങ്കിൽ ഹോർമുസിൽ അമേരിക്ക ടോൾ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Tags : US-Iran talks switzerland