Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ഖത്തറിന് സമനില (1-1). തോൽവിയുടെ വക്കിൽ നിന്നും ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് ഖത്തർ കളി പിടിച്ചെടുത്തത്. ലോകകപ്പ് ചരിത്രത്തിൽ ഖത്തർ നേടുന്ന കന്നി പോയിന്റാണിത്.
അമേരിക്കയിലെ ലെവിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ സ്വിറ്റ്സർലൻഡ് ആയിരുന്നു കളം നിറഞ്ഞത്. 15-ാം മിനിറ്റിൽ സ്വിസ് താരം റെമോ ഫ്രൂലറെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. തുടർന്ന് വിഎആർ പരിശോധനയ്ക്ക് ശേഷം ലഭിച്ച പെനാൽറ്റി 16-ാം മിനിറ്റിൽ ബ്രീൽ എംബോളോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സ്വിറ്റ്സർലൻഡിന് ആദ്യ ലീഡ് സമ്മാനിച്ചു.
തുടർന്ന് 24 ഓളം ഷോട്ടുകൾ ഉതിർത്ത് സ്വിസ് പട ഖത്തർ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും, ആദ്യ പകുതിയിൽ തലയ്ക്ക് പരിക്കേറ്റിട്ടും തകർപ്പൻ സേവുകളുമായി ഗോൾകീപ്പർ അബുനാദ ഖത്തറിനെ മത്സരത്തിൽ നിലനിർത്തി.
രണ്ടാം പകുതിയിൽ കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, 94-ാം മിനിറ്റിൽ ഖത്തർ ആരാധകരെ ആവേശക്കടലാക്കി സമനില ഗോൾ പിറന്നു. ബോക്സിലേക്ക് വന്ന ക്രോസ് പ്രതിരോധ താരം ബൗലെം ഖൂഖി ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ സ്വിസ് ഗോൾകീപ്പർ യാൻ സോമറെ കാഴ്ചക്കാരനാക്കി ബോൾ വലയിലെത്തിക്കുകയായിരുന്നു.
Sports
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഖത്തറിനെതിരെ സ്വിറ്റ്സർലൻഡിന് മിന്നും തുടക്കം. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ (ലെവിസ് സ്റ്റേഡിയം) സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ 16-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി സ്റ്റാർ സ്ട്രൈക്കർ ബ്രീൽ എംബോളോ.
കളി തുടങ്ങി 15-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് സ്വിസ് താരം റെമോ ഫ്രൂലറെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. ആദ്യം റഫറിക്ക് സംശയമുണ്ടായിരുന്നെങ്കിലും, വിആർ പരിശോധനയ്ക്ക് ശേഷം റഫറി സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു.
സമ്മർദഘട്ടത്തിലും പതറാതെ കിക്കെടുത്ത എംബോളോ, ഖത്തർ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് കൃത്യമായി വലയിലെത്തിച്ചു. ഈ ഗോളോടെ മത്സരത്തിൽ സ്വിറ്റ്സർലൻഡ് നിലവിൽ 1-0 ന് മുന്നിലാണ്. ലോകകപ്പ് വേദിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ മികച്ച തുടക്കം കുറിക്കാൻ സ്വിസ് പടയ്ക്കായി.
NRI
ബെർലിൻ: സ്വിറ്റ്സർലൻഡ് സന്ദർശിക്കുന്നതിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ഇന്ത്യൻ യുവതിക്ക് ഒരു വർഷത്തിന് ശേഷം ലക്ഷക്കണക്കിന് രൂപയുടെ ട്രാഫിക് പിഴ ലഭിച്ചു.
പിഴത്തുക അടച്ചില്ലെങ്കിൽ ഭാവിയിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ അപേക്ഷകൾക്ക് തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ലഭിച്ചതോടെ യുവതി സോഷ്യൽ മീഡിയയിൽ സഹായം തേടിയിരിക്കുകയാണ്.
കഴിഞ്ഞ വർഷം സ്വിറ്റ്സർലൻഡ് സന്ദർശിച്ച യുവതി അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് കാർ വാടകയ്ക്കെടുത്ത് യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെ പലതവണ സ്പീഡ് പരിധി ലംഘിച്ചതും തെറ്റായ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്തതുമാണ് പിന്നീട് പ്രശ്നങ്ങൾക്ക് വഴിവച്ചത്.
റോഡുകളിലെ നിരീക്ഷണ കാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിൽ സ്വിസ് അധികൃതർ പിഴ ചുമത്തുകയായിരുന്നു. വിവിധ നിയമലംഘനങ്ങൾ ഒന്നിച്ച് കണക്കാക്കി വലിയ തുകയാണ് പിഴയായി ഈടാക്കിയത്. ഈ പിഴ നോട്ടീസ് സംഭവത്തിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് യുവതിയുടെ ഇന്ത്യയിലെ വിലാസത്തിലേക്ക് എത്തിയത്.
ഒറ്റത്തവണയായി ഇത്രയും വലിയ തുക അടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ സഹായം അഭ്യർഥിച്ചത്. പിഴ അടയ്ക്കാത്തപക്ഷം ഭാവിയിൽ സ്വിറ്റ്സർലൻഡിലേക്കോ മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്കോ ഉള്ള വീസ അപേക്ഷകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്.
യൂറോപ്യൻ രാജ്യങ്ങളിലെ കർശനമായ ട്രാഫിക് നിയമങ്ങളും നിരീക്ഷണ സംവിധാനങ്ങളും കാരണം വിദേശ സഞ്ചാരികൾ നടത്തിയ നിയമലംഘനങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. വാടക കാർ കമ്പനികളുടെ വിവരങ്ങൾ ഉപയോഗിച്ചാണ് പലപ്പോഴും നിയമലംഘകരെ കണ്ടെത്തുകയും പിഴ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത്.
വിദേശരാജ്യങ്ങളിൽ വാഹനം ഓടിക്കാൻ പദ്ധതിയിടുന്നവർ അവിടത്തെ ട്രാഫിക് നിയമങ്ങൾ, സ്പീഡ് പരിധികൾ, പാർക്കിംഗ് നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി വ്യക്തമായ ധാരണ നേടേണ്ടതിന്റെ ആവശ്യകത ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു.
International
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. വിന്റർതർ സ്റ്റേഷനിലായിരുന്നു സംഭവം.
ആക്രമണം നടത്തിയ മുപ്പത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് സ്വിസ്, ടർക്കിഷ് പൗരത്വമുണ്ട്. ഭീകരാക്രമണമാണു നടന്നതെന്ന് പോലീസ് പറഞ്ഞു.
International
സ്വിറ്റ്സർലൻഡ്: സ്വിറ്റ്സർലൻഡിലെ വിന്റർതൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. 31 കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറെ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും ആക്രമണ സമയത്ത് "അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. 28, 43, 52 വയസുള്ള മൂന്ന് പുരുഷന്മാർക്കാണ് കുത്തേറ്റത്. ഇതിൽ 52കാരനായ വ്യക്തിക്ക് തുടയ്ക്കേറ്റ പരിക്കിനെതുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രചാരണങ്ങൾ നടത്തിയതിന് പ്രതി മുൻപ് നിയമനടപടികൾ നേരിട്ടുണ്ട്. ഈ ആക്രമണത്തിന്റെ പ്രേരണ തീവ്രവാദപരമാണെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണം നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴടക്കിയതിനാൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റില്ല.
International
ജനീവ: സ്വിറ്റ്സർലൻഡിൽ ബസിനു തീപിടിച്ച് ആറു പേർ മരിച്ചു. അഞ്ചു പേർക്കു പരിക്കേറ്റു. ബേൺ നഗരത്തിന് 25 കിലോമീറ്റർ പടിഞ്ഞാറുള്ള കെർസെർസ് പട്ടണത്തിലാണ് സംഭവം.
ബസിനു തീവച്ചതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പുതുവത്സരാഘോഷത്തിനിടെ ക്രാൻസ്-മൊന്താനയിലെ റിസോർട്ടിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചിരുന്നു.
International
ബേൺ: സ്വിറ്റ്സർലൻഡിൽ ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു. അഞ്ച്പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ബേണിൽ നിന്ന് 20 കിലോമീറ്റർ അകലെ കെർസേഴ്സിലാണ് അപകടമുണ്ടായത്. സംഭവം മനപൂർവമുണ്ടാക്കിയ ദുരന്തമാണെന്നാണ് പോലീസ് നിഗമനം.
പരിക്കേറ്റവരിൽ മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവരെ ഹെലികോപ്റ്ററിലും ആംബുലൻസിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫ്രിബോർഗ് പോലീസ് പറഞ്ഞു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
NRI
ബെര്‍ലിന്‍: സ്വിറ്റ്സര്‍ലൻഡിലെ കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ജൂണില്‍ റഫറണ്ടത്തിലേക്ക് പോകാന്‍ ആവശ്യമായ ഒപ്പുകള്‍ നേടിയത് രാജ്യത്തേയ്ക്കുള്ള കുടിയേറ്റത്തിന് പൂട്ടുവീഴുമോ എന്ന ആശങ്കയിലാണ് കുടിയേറ്റ സമൂഹം.
അതേസമയം, ഈ നീക്കം സാമ്പത്തിക കുഴപ്പങ്ങള്‍ക്ക് കാരണമാകുമെന്ന് നിയമനിർമാതാക്കളും ബിസിനസ് ഗ്രൂപ്പുകളും വാദിക്കുന്നത് വലിയൊരു യാഥാഥ്യത്തിലേക്ക് വിരല്‍ചൂണ്ടുന്നു. രാജ്യത്തിന്റെ ജനസംഖ്യ 10 ദശലക്ഷമായി പരിമിതപ്പെടുത്തണോ വേണ്ടയോ എന്നതിനെക്കുറിച്ചാണ് സ്വിറ്റ്സര്‍ലൻഡ് റഫറണ്ടം നടത്തുന്നത്.
വലതുപക്ഷ, കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി (എസ്പിപി) ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. വോട്ടെടുപ്പിന് വിധേയമാക്കാന്‍ ആവശ്യമായ ഒപ്പുകള്‍ ഈ നിര്‍ദ്ദേശത്തിന് ലഭിച്ചിട്ടുണ്ടെന്നും ജൂണ്‍ 14ന് അത് ബാലറ്റ് ബോക്സിലേക്ക് പോകുമെന്നും സര്‍ക്കാര്‍ ബുധനാഴ്ച വെളിപ്പെടുത്തി.
സ്വിറ്റ്സര്‍ലന്‍ഡില്‍ ഏകദേശം 9.1 ദശലക്ഷം ആളുകള്‍ വസിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ളവര്‍, പ്രധാനമായും യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍, ജനസംഖ്യയുടെ 30 ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. സ്വിറ്റ്സര്‍ലൻഡ് - യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര സഞ്ചാര കരാറും പരിഗണനയിലുണ്ട്.
സ്വിറ്റ്സര്‍ലൻഡിന്റെ ഭരണഘടനയില്‍ മാറ്റം വരുത്താനാണ് നിര്‍ദേശം ലക്ഷ്യമിടുന്നത്. സ്വിസ് പൗരന്മാരും റസിഡന്‍സി പേപ്പറുകളുള്ള വിദേശ പൗരന്മാരും ഉള്‍പ്പെടെ ജനസംഖ്യ 2050ന് മുമ്പ് 9.5 ദശലക്ഷത്തിലെത്തിയാല്, ജനസംഖ്യാ വളര്‍ച്ച പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം എന്നതാണ് ആശയം.
അഭയാവകാശങ്ങള്, കുടുംബ പുനരേകീകരണം, റസിഡന്‍സി പെര്‍മിറ്റ് വിതരണം എന്നിവ സംബന്ധിച്ച മാറ്റങ്ങള്‍ ഈ നടപടികളില്‍ ഉള്‍പ്പെടും. നിര്‍ദേശപ്രകാരം, സ്വിറ്റ്സര്‍ലൻഡ് സര്‍ക്കാര്‍ ജനസംഖ്യാ വളര്‍ച്ചയെ നയിക്കുന്ന രാജ്യാന്തര കരാറുകളെക്കുറിച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമിക്കും.
10 ദശലക്ഷം പരിധി കടന്നാല്‍, ജനസംഖ്യാ പരിധി പാലിക്കുന്നതിന് അധികാരികള്‍ ലഭ്യമായ എല്ലാ നടപടികളും സ്വീകരിക്കേണ്ടതുണ്ട്. അതില്‍ ഇയുവുമായുള്ള സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്വതന്ത്ര സഞ്ചാര കരാര്‍ അവസാനിപ്പിക്കുന്നത് ഉള്‍പ്പെടുന്നു.
നിലവില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ താമസിക്കുന്നവരില്‍ 27 ശതമാനം ആളുകള്‍ പൗരത്വമില്ലാത്തവരാണ്. ഭാവിയില്‍ ഉണ്ടാകുന്ന ജനസംഖ്യാ വർധനവ് വീടുകളുടെ വാടക വര്‍ധിക്കുന്നതിനും അതുപോലെ പൊതു സംവിധാനങ്ങള്‍ക്ക് മേല്‍ അമിത സമ്മര്‍ദത്തിനും ഇടയാക്കുന്നു എന്നും സ്വിറ്റസര്‍ലന്‍ഡിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടി വെളിപ്പെടുത്തി.
1999 മുതല്‍ പാര്‍ട്ടി തുടര്‍ച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും രംഗത്തുണ്ട്. തെരഞ്ഞെടുപ്പില്‍ ഇവര്‍ മുന്നില്‍ തന്നെയാണ്. എന്നാല്‍ വിദേശികള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി പാര്‍ട്ടി കുടിയേറ്റത്തിനെതിരെയും വന്‍ പ്രചാരണം നടത്തിവരുന്നുണ്ട്.
നിര്‍ദേശം എത്രത്തോളം ജനപ്രിയമാണ്?
നവംബറില്‍ രണ്ട് പത്രങ്ങള്‍ക്കുവേണ്ടി ഗവേഷണ സ്ഥാപനമായ ലീവാസ് നടത്തിയ ഒരു വോട്ടെടുപ്പില്‍, പ്രതികരിച്ചവരില്‍ 48 ശതമാനം പേര് ഈ നടപടിയെ അനുകൂലിക്കുന്നതായി കണ്ടെത്തി, 41 ശതമാനം പേര് ഇതിനെ എതിര്‍ക്കുകയും 11 ശതമാനം പേര് തീരുമാനമെടുത്തിട്ടില്ല.
എന്നിരുന്നാലും സ്വിറ്റ്സര്‍ലൻഡിന്റെ കൂട്ടായ രാഷ്ട്രത്തലവന്, ഫെഡറല്‍ കൗണ്‍സില്‍ എന്നറിയപ്പെടുന്നത്, മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ബിസിനസ് അസോസിയേഷനുകളും ഈ നീക്കത്തെ എതിര്‍ക്കുന്നു.
കുടിയേറ്റം ഇല്ലെങ്കില്‍, സ്വിറ്റ്സര്‍ലൻഡ് ആരോഗ്യ സംരക്ഷണം, പൊതുഗതാഗതം, ഹോസ്പിറ്റാലിറ്റി, നിർമാണം എന്നിവയില്‍ തൊഴിലാളി ക്ഷാമം നേരിടേണ്ടി വരുമെന്ന് അവര്‍ വാദിക്കുന്നു. വിദേശ തൊഴിലാളികളില്ലാതെ കമ്പനികള്‍ വിദേശത്തേക്ക് താമസം മാറുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
NRI
സൂറിച്ച്: അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായമേഖലകളിൽ തനിമയ്ക്കും ഒരുമയ്ക്കും സന്നദ്ധസേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായ ബിഫ്രണ്ട്സ് സ്വിറ്റസർലൻഡ് സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ 23 വർഷക്കാലം സ്വിറ്റ്സർലൻഡിലെ മലയാളിമനസുകളിൽ പ്രവർത്തനമികവുകൊണ്ടും സംഘാടനശേഷികൊണ്ടും ചിരപ്രതിഷ്ഠ നേടിയ ബി ഫ്രണ്ട്സ് സിൽവർജൂബിലി ആഘോഷങ്ങളിലേക്ക് പ്രവേശിക്കുന്ന വർഷമായ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് ലൂസി വേഴേപറമ്പിലിന്റെ അധ്യക്ഷതയിൽകൂടിയ മീറ്റിംഗിൽ സെക്രട്ടറി പുഷ്പാ തടത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ റിപ്പോർട്ട്അവതരിപ്പിച്ചു. ട്രഷറർ സംഗീത മണിയേരിയും ബോബ്തടത്തിലും ചേർന്ന് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.
വിമൻസ് ഫോറം കോഓർഡിനേറ്റർ ഷൈനി മാളിയേക്കലും യൂത്ത് ഫോറം കോഓർഡിനേറ്റർലിസാ സൗത്തിലും വാർഷിക പ്രവർത്തന റിപ്പോർട്ട്അവതരിപ്പിക്കുകയും ചെയ്തു.
ജൂബിലി വർഷത്തിലേക്ക് പുതിയതായി നാലുപേരടങ്ങുന്നഅഡ്വൈസറി ബോർഡിനെയും വിവിധ പ്രദേശങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതിനായി സോൺ ലീഡേഴ്സിനെയും, എക്സിക്യൂട്ടീവ് ,വിമൻസ് ഫോറം, യൂത്ത് ഫോറം ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു.
സിൽവർ ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകുന്നതിനായി ജനറൽബോഡി ഏകകണ്ഡേന ടോമിതൊണ്ടാംകുഴിയെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
നാലാം പ്രാവശ്യമാണ് സംഘടനയുടെപ്രെസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സംഘടനയുടെ സെക്രട്ടറിയായി രതീഷ് രാമനാഥനേയും ട്രഷറററായി വിവേക് നമ്പ്യാരെയും യോഗം തെരഞ്ഞെടുത്തു.
തുടർന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിൻസ് കാട്രൂകുടിയിൽ, ജോസ് പെല്ലിശേരി, ബോബ് തടത്തിൽ എന്നിവരെയും ജോയിന്റ് ട്രഷററായി അഗസ്റ്റിൻ മാളിയേക്കലിനെയും ജോയിന്റ് സെക്രട്ടറിയായി സെബാസ്റ്റിയൻ കാവുങ്ങലിനെയും ആർട്സ് കൺവീനറായി രേഖാ ഗിരീഷിനെയും ജോയിന്റ് ആർട്സ് കൺവീനറായി മേഴ്സിവെളിയനേയും സ്പോർട്സ് കൺവീനറായി ചാൾസ്അങ്ങാടിയത്തിനെയും പിആർഒയായി ജുബിൻ ജോസെഫിനേയും വുമൺസ് ഫോറം കൺവീനറായി ജൂബി അലാനിക്കലിനെയും ജോയിന്റ് കൺവീനറായി സിസികാരിയപ്പുറത്തിനെയും യൂത്ത് ഫോറം കൺവീനേഴ്സായി ജോനാസ് ശാസ്താംകുന്നേലിനെയും ഏയ്ഞ്ചൽ മേരിപുതുമനയേയും കമ്മിറ്റി തെരഞ്ഞെടുത്തു.
സോൺ ലീഡേഴ്സായി ജൈസൺ കരേടൻ, സാജു മാത്യു, ടോണി ഉള്ളാട്ടിൽ, ജിൻസൺ കിഴക്കേപ്പുറത്തു എന്നിവരെയും കൂടാതെ ജോമോൻ പത്തുപറയിൽ, ജിമ്മി ശാസ്താംകുന്നേൽ, ബാബുവേതാനി, എക്സ് ഒഫീഷ്യോ ആയി ലൂസി വേഴേപറമ്പിൽ, പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യുമണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജു മാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം എക്സ് ഒഫീഷ്യോ ആയി ലൂസിവേഴേപറമ്പിൽ പുഷ്പാ തടത്തിൽ എന്നിവരും ജോഷി വടക്കുംപാടൻ, മാത്യു മണികുട്ടിയിൽ, ബിന്നി വെങ്ങപ്പള്ളിൽ, അജുമാർഷൽ, അരുൺ വർഗീസ്, ജീവൻ കാരിയപ്പുറം, സൂരജ്കാഞ്ഞിന്പുരയിടത്തിൽ എന്നിവരും എക്സിക്യൂട്ടീവിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
Sports
സ്വിറ്റ്സര്‍ലന്‍ഡ്: മൂന്ന് തവണ ഗ്രാൻ സ്ലാം സിംഗിൾസ് ചാന്പ്യനായ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാൻ വാവ്റിങ്ക കരിയർ അവസാനിപ്പിക്കുന്നു. 2026 സീസണ് തന്റെ അവസാന സീസണായിരിക്കുമെന്ന് താരം വെളിപ്പെടുത്തി.
“എല്ലാ പുസ്തകങ്ങൾക്കും ഒരു അവസാനം ആവശ്യമാണ്. പ്രൊഫഷണൽ ടെന്നീസ് കളിക്കാരൻ എന്ന നിലയിൽ എന്റെ കരിയറിലെ അവസാന അധ്യായം എഴുതാനുള്ള സമയമാണിത്. 2026 എന്റെ ടൂറിലെ അവസാന വർഷമായിരിക്കും”- വാവ്റിങ്ക വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
മാർച്ചിൽ 41 വയസ് തികയുന്ന വാവ്റിങ്ക 2014ൽ ഓസ്ട്രേലിയൻ ഓപ്പണും ഒരു വർഷത്തിനുശേഷം ഫ്രഞ്ച് ഓപ്പണും 2016ൽ യുഎസ് ഓപ്പണും സ്വന്തമാക്കി.
റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ പുരുഷ ടെന്നീസിൽ ആധിപത്യം പുലർത്തിയിരുന്ന കാലത്തായിരുന്നു വാവ്റിങ്കയുടെ നേട്ടമെന്നത് മൂല്ല്യം കൂട്ടുന്നു.
16 എടിപി കിരീടങ്ങൾ ഉൾപ്പെടുന്നതാണ് വാവ്റിങ്കയുടെ കരിയർ.2014ൽ ലോകറാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് താരത്തിന്റെ മികച്ച മുന്നേറ്റം. പരിക്കുകൾ താരത്തെ വലച്ചു. നിലവിൽ 157-ാം സ്ഥാനത്താണ്. 582 ടൂർ-ലെവൽ വിജയങ്ങളിൽ നിലവിൽ കളിക്കുന്ന താരങ്ങളിൽ അദ്ദേഹം നാലാം സ്ഥാനത്താണ്.
NRI
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ ലാംഗെൻന്താൾ താമസിക്കുന്ന ഡേവിസ് അരിക്കലിന്റെ ഭാര്യ റാണി അരിക്കൽ(65) അന്തരിച്ചു. നഴ്സായിരുന്നു.
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിലെ (Kirche Maria Koenigin Langenthal, Schulhausstrasse 11, 4900 Langenthal) ശുശ്രൂഷകൾക്കു ശേഷം 11ന് ലാംഗെൻന്താൾ സെമിത്തേരിയിൽ (Friedhof Langenthal, Geissbergweg 25, 4900 Langenthal).
പരേതയുടെ ആത്മശാന്തിക്കായുള്ള കുർബാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ലാംഗെൻന്താൾ ക്വീൻ മേരി പള്ളിയിൽ ഉണ്ടായിരിക്കും. പൊതുദർശനം ഞായറാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം 4.30 വരെ ലാംഗെൻന്താൾ ക്രിമറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുണ്ട്.
മക്കൾ: ആൻസി, ഡിനിയ. മരുമക്കൾ: സാൻജോ ചാമക്കാല, ജെറി കൊച്ചാട്ട്. ജർമനിയിലെ കൊളോണിൽ താമസിക്കുന്ന പോൾ ഗോപുരത്തിങ്കലിന്റെ ഇളയ സഹോദരിയാണ്.
മറ്റുസഹോദരങ്ങൾ: പാപ്പു ഗോപുരത്തിങ്കൽ, ചാക്കോ ഗോപുരത്തിങ്കൽ, സിസ്റ്റർ ഫ്ളവറി, ജോസ് ഗോപുരത്തിങ്കൽ (യുഎസ്എ), ജോളി ഗോപുരത്തിങ്കൽ, പരേതരായ മേരി മൂലൻ, താണ്ടക്കുട്ടി വള്ളൂരാൻ.
എറണാകുളം അങ്കമാലി അതിരുപതയിലെ കിഴക്കമ്പലം സെന്റ് ആന്റണീസ് ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് അരീക്കലിന്റെ സഹോദരന്റെ ഭാര്യയാണ് പരേത.
അങ്കമാലി സ്വദേശിനിയായ റാണിയും ഡേവിസും വർഷങ്ങളോളം കൊളോണിൽ താമസിച്ചതിനു ശേഷമാണ് സ്വിറ്റ്സർലൻഡിലേക്ക് കുടിയേറിയത്.
കൊളോണിലെ ഇന്ത്യൻ കാത്തലിക് കമ്യൂണിറ്റി, ഇന്ത്യൻ വോളിബോൾ ക്ലബ്, കൊളോൺ കേരള സമാജം, ദർശന തിയറ്റേഴ്സ് എന്നീ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു.