ഒബ്ബർഗൻ: യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ഇറാന്റെ ആണവ പദ്ധതികളെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരം കാണുന്നതിനുമുള്ള നിർണായക ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും ഉന്നത പ്രതിനിധികൾ സ്വിറ്റ്സർലൻഡിലെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഇറാന്റെ ഉന്നത ഉദ്യോഗസ്ഥരുമാണ് ഞായറാഴ്ച രാവിലെ സ്വിറ്റ്സർലൻഡിലെ ലൂസേൺ തടാകത്തിനടുത്തുള്ള റിസോർട്ടിൽ ചർച്ചകൾക്കായി ഒത്തുകൂടിയത്.
കഴിഞ്ഞ ആഴ്ച ഇരുരാജ്യങ്ങളും ഒപ്പുവെച്ച താത്കാലിക കരാറിന്റെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്യാനും ആഗോള സമ്പദ്വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളിൽ 60 ദിവസത്തിനകം അന്തിമ ധാരണയിലെത്താനുമാണ് ഈ അടിയന്തര നീക്കം. ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ചർച്ചയ്ക്ക് മധ്യസ്ഥത വഹിക്കുന്നത്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം ശക്തമായതും, ലോകത്തിലെ വലിയൊരു പങ്ക് എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്റെ മുന്നറിയിപ്പും ചർച്ചകൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെങ്കിലും തങ്ങളുടെ ആണവ പദ്ധതികൾ പൂർണമായി ഉപേക്ഷിക്കില്ലെന്നും യൂറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ യുഎസ് ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം.
ഡോണൾഡ് ട്രംപ് ഭരണകൂടം ഇറാനുമായി ഉണ്ടാക്കിയ ഈ താത്കാലിക കരാറിനെതിരെ യുഎസിലെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ കടുത്ത വിമർശനം ഉയരുന്നതിനിടയിലാണ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നത്.
Tags : Iran USA JD Vance Switzerland Latest News