യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥ ശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാനിലെ ആഭ്യന്തര മന്ത്രി മൊഹ്സിൻ റേസാ നഖ്‌വി ചൊവ്വാഴ്ച ടെഹ്റാനിൽ ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ.
ദുബായ്: ഗൾഫ് യുദ്ധത്തിന് അന്ത്യം കാണാനുള്ള ശ്രമങ്ങളിൽ ഇറാനും അമേരിക്കയും വിട്ടുവീഴ്ചയ്ക്കു തയാറാക്കുന്നില്ലെന്ന് മുതിർന്ന ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ജൂണിൽ ഇറാനും അമേരിക്കയും തമ്മിലുണ്ടാക്കിയ ഇടക്കാലധാരണ പുനരുജ്ജീവിപ്പിക്കുന്നതിൽ പുരോഗതിയില്ല.
പശ്ചിമേഷ്യയിലെ എല്ലാ സംഘർഷങ്ങൾക്കും സ്ഥിരം പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് ജൂണിൽ ഇടക്കാല ധാരണ ഉണ്ടാക്കിയത്. 60 ദിവസത്തേക്കു സമ്മതിച്ച ധാരണ ഇരു കക്ഷികൾക്കും താത്പര്യമുണ്ടെങ്കിൽ നീട്ടാം. ഇക്കാലയളവിൽ ഇറാന്‍റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നതിനും ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കുന്നതിനും അന്തിമധാരണ ഉണ്ടാക്കാനും തീരുമാനിച്ചു.
എന്നാൽ, ധാരണ അവസാനിച്ചുവെന്ന് ജൂലൈ ഏഴിന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചു. ധാരണ ഉപേക്ഷിക്കുന്നതായി ഇറാനും പിന്നീട് അറിയിച്ചു.
ധാരണപ്രകാരം സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയായില്ല എന്നാണ് അമേരിക്ക പറഞ്ഞത്. മരവിപ്പിച്ച ആസ്തികൾ വിട്ടുതരാനും നാവികഉപരോധം പിൻവലിക്കാനും അമേരിക്ക തയാറായില്ലെന്ന് ഇറാനും ആരോപിച്ചു.
ഇടക്കാല ധാരണ പുനരുജ്ജീവിപ്പിക്കാനും അതു നടപ്പാക്കുന്നതിന് സമയക്രമം നിശ്ചയിക്കാനും ചർച്ച നടന്നതായി ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ഒരുവിധ പുരോഗതിയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
Tags : iran america gulf war hormuz