ചെങ്കടലിൽ ആക്രമണത്തിനിരയായ കപ്പൽ.
ദുബായ്: ഇറാൻ യുദ്ധം അവസാനിക്കുന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെ സുപ്രധാന എണ്ണക്കടുത്തു പാതകളിൽ കപ്പലാക്രമണം തുടരുന്നു.
ചെങ്കടലിലെ ബാബ് അൽ മൻഡെപ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. മറ്റൊരു സംഭവത്തിൽ ഗൾഫിലെ ഹോർമുസ് കടലിടുക്കിലേക്കു പ്രവേശിക്കാൻ ശ്രമിച്ച കപ്പലിനു നേർക്ക് അമേരിക്കയും മിസൈൽ പ്രയോഗിച്ചു.
ഈജിപ്തിൽ രജിസ്റ്റർ ചെയ്ത ചെറിയ ചരക്കുകപ്പലാണ് ചൊവ്വാഴ്ച ചെങ്കടലിൽ ആക്രമിക്കപ്പെട്ടത്. ഇറാന്‍റെ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. കപ്പലിലെ നാലു ജീവനക്കാരും യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്‍റെ ഭാഗമായ കോസ്റ്റ് ഗാർഡിലെ രണ്ട് അംഗങ്ങളുമാണ് കൊല്ലപ്പെട്ടത്.
ഹൂതികൾ സൗദിക്ക് നാവികഉപരോധം പ്രഖ്യാപിച്ചശേഷം ചെങ്കടലിലെ കപ്പലാക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്ന ആദ്യ സംഭവമാണിത്. സൈനിക ഉപകരണങ്ങള് കയറ്റിയ സൗദി കപ്പലാണ് ആക്രമിച്ചതെന്ന് ഹൂതികൾ പറഞ്ഞു.
പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലാണ് ഹോർമുസിനു സമീപം ആക്രമിക്കപ്പെട്ടത്. ഇറാനെതിരായ അമേരിക്കൻ നാവിക ഉപരോധം ലംഘിച്ചതിന്‍റെ പേരിലായിരുന്നു ആക്രമണമെന്ന് അമേരിക്കൻ സേന അറിയിച്ചു. ഉപരോധം ലംഘിക്കരുതെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കപ്പൽ അനുസരിച്ചില്ല.
യുഎസ് സേന ഹെലികോപ്റ്ററിൽനിന്ന് കപ്പലിലേക്കു മിസൈലുകൾ തൊടുക്കുകയായിരുന്നു. കപ്പലിന്‍റെ പ്രവർത്തനം നിലച്ചതായി സൂചനയുണ്ട്. ഒമാൻ ഉൾക്കടലിലേക്കു സഞ്ചരിച്ച കപ്പൽ പാക്കിസ്ഥാൻ തീരത്തുവച്ചാണ് ആക്രമിക്കപ്പെട്ടതെന്നും പറയുന്നു.
ഇതിനിടെ, ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ കാര്യമായി വിജയം കാണുന്നില്ല. അമേരിക്ക ഉപാധികൾ പാലിക്കാതെ ഹോർമുസ് തുക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നത്. മരവിപ്പിച്ചിരിക്കുന്ന ആസ്തികൾ വിട്ടു നല്കുക, ഗാസയും ലബനനും അടക്കം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്‍റെ ഉപാധികൾ.
50 വർഷത്തിനിടെ യുദ്ധത്തിലും പ്രതിഷേധത്തിലും ആളുകൾ കൊല്ലപ്പെട്ടതിന് ഇറാനും നഷ്ടപരിഹാരം നല്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : iran america gulf war middle east jouthi ship attack