യാൽദ മോയിയേരി.
ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രം സിഎൻഎൻ ചാനലിനു നല്കിയ പ്രമുഖ വനിതാ ഫോട്ടോ ജേർണലിസ്റ്റ് യാൽദ മോയിയേരിക്ക് ഇറേനിയൻ കോടതി 15 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഇറാനിലെ ദേശീയ മാധ്യമപ്രവർത്തക ദിനമായ ഓഗസ്റ്റ് എട്ടിനാണ് ശിക്ഷ വിധിച്ചതെന്നതും ശ്രദ്ധേയമായി.
ഈ വർഷം ജനുവരിയിലുണ്ടായ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറേനിയൻ വിപ്ലവഗാർഡിലെ ഇന്‍റലിജൻസ് വിഭാഗം യാൽദയുടെ വീട് റെയ്ഡ് ചെയ്ത് ഫോണും ലാപ്ടോപ്പും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. മാർച്ചിൽ അമേരിക്ക ഇറാനെ ആക്രമിക്കാൻ തുടങ്ങിയ ശേഷം രണ്ടാമതും റെയ്ഡ് നടത്തി സാധനങ്ങൾ എടുത്തുകൊണ്ടുപോയി. കുട്ടിക്കാലം മുതൽ ഉപയോഗിച്ചിരുന്ന കാമറ പോലും കൊണ്ടുപോയി എന്നാണ് യാൽദ പറഞ്ഞത്. തുടർന്ന് പലവിധ ചോദ്യംചെയ്യലുകൾക്കു വിധേയയായി.
അമേരിക്കയിലെയും ഇസ്രയേലിലെയും സ്ഥാപനങ്ങൾക്കു ഫോട്ടോകൾ കൈമാറി, ഇറാന്‍റെ ശത്രുക്കളായ മാധ്യമങ്ങൾക്ക് അഭിമുഖം നല്കി തുടങ്ങിയ കുറ്റങ്ങളാണ് യാൽദയ്ക്കെതിരേ ചുമത്തിയത്. എന്നാൽ, അമേരിക്കൻ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്‍റെ ഫോട്ടോകൾ അമേരിക്കയിലെ സിഎൻഎൻ ചാനലിനു നല്കുകയാണ് ചെയ്തതെന്ന് യാൽദ വ്യക്തമാക്കി. ഇതിനു പുറമേ തന്‍റെ റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട് ഒരഭിമുഖത്തിലും പ്രത്യക്ഷപ്പെട്ടു.
2025 ജൂണിൽ ഇസ്രയേലുമായുണ്ടായ 12ദിന യുദ്ധത്തിനുപിന്നാലെ ചാരവൃത്തി തടയാൻ ഇറേനിയൻ ഭരണകൂടം കൊണ്ടുവന്ന പ്രത്യേക നിയമപ്രകാരമാണ് യാൽദയെ വിചാരണ ചെയ്തു ശിക്ഷിച്ചത്. കോടതിയിലെത്തിയ യാൽദയ്ക്ക് ഔദ്യോഗികമായി കേസ് രേഖകൾ ലഭിച്ചിരുന്നില്ല. കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് കുറ്റപത്രത്തിലെ ആരോപണങ്ങൾ കുറിച്ചെടുക്കുകയായിരുന്നു.
ഇറാനിലെ വനിതാ അവകാശ പോരാട്ടങ്ങൾക്കൊപ്പം നിലയുറപ്പിച്ചിരിക്കുന്ന യാൽദ ഇതിനു മുന്പും പലവട്ടം ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. 2022ലെ ഹിജാബ് പ്രക്ഷോഭം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ എട്ടു വർഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. പൊതുമാപ്പു പ്രകാരം മൂന്നു മാസത്തിനുശേഷം ജയിലിൽനിന്ന് മോചിതയായി.
Tags : iran Yalda Moaiery Iranian photojournalist