സ്വിറ്റ്സർലൻഡ്: സ്വിറ്റ്സർലൻഡിലെ വിന്റർതൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ഭീകരവാദ ബന്ധമുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. 31 കാരനായ സ്വിസ്-തുർക്കിഷ് പൗരൻ നെസിപ് ഡെഡെലറെ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ മാനസികവെല്ലുവിളി നേരിടുന്ന ആളാണെന്നും ആക്രമണ സമയത്ത് "അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. 28, 43, 52 വയസുള്ള മൂന്ന് പുരുഷന്മാർക്കാണ് കുത്തേറ്റത്. ഇതിൽ 52കാരനായ വ്യക്തിക്ക് തുടയ്ക്കേറ്റ പരിക്കിനെതുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റ് രണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.
തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള പ്രചാരണങ്ങൾ നടത്തിയതിന് പ്രതി മുൻപ് നിയമനടപടികൾ നേരിട്ടുണ്ട്. ഈ ആക്രമണത്തിന്റെ പ്രേരണ തീവ്രവാദപരമാണെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണം നടന്ന് അഞ്ച് മിനിറ്റിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ കീഴടക്കിയതിനാൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റില്ല.