സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പ് മത്സരത്തിൽ സ്വിറ്റ്സർലൻഡിനെതിരെ ഖത്തറിന് സമനില (1-1). തോൽവിയുടെ വക്കിൽ നിന്നും ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെയാണ് ഖത്തർ കളി പിടിച്ചെടുത്തത്. ലോകകപ്പ് ചരിത്രത്തിൽ ഖത്തർ നേടുന്ന കന്നി പോയിന്റാണിത്.
അമേരിക്കയിലെ ലെവിസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ സ്വിറ്റ്സർലൻഡ് ആയിരുന്നു കളം നിറഞ്ഞത്. 15-ാം മിനിറ്റിൽ സ്വിസ് താരം റെമോ ഫ്രൂലറെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുനാദയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. തുടർന്ന് വിഎആർ പരിശോധനയ്ക്ക് ശേഷം ലഭിച്ച പെനാൽറ്റി 16-ാം മിനിറ്റിൽ ബ്രീൽ എംബോളോ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സ്വിറ്റ്സർലൻഡിന് ആദ്യ ലീഡ് സമ്മാനിച്ചു.
തുടർന്ന് 24 ഓളം ഷോട്ടുകൾ ഉതിർത്ത് സ്വിസ് പട ഖത്തർ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും, ആദ്യ പകുതിയിൽ തലയ്ക്ക് പരിക്കേറ്റിട്ടും തകർപ്പൻ സേവുകളുമായി ഗോൾകീപ്പർ അബുനാദ ഖത്തറിനെ മത്സരത്തിൽ നിലനിർത്തി.
രണ്ടാം പകുതിയിൽ കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ, 94-ാം മിനിറ്റിൽ ഖത്തർ ആരാധകരെ ആവേശക്കടലാക്കി സമനില ഗോൾ പിറന്നു. ബോക്സിലേക്ക് വന്ന ക്രോസ് പ്രതിരോധ താരം ബൗലെം ഖൂഖി ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ സ്വിസ് ഗോൾകീപ്പർ യാൻ സോമറെ കാഴ്ചക്കാരനാക്കി ബോൾ വലയിലെത്തിക്കുകയായിരുന്നു.
Tags : Qatar Switzerland FIFA 2026 Latest News