മെസിയെ ആലിംഗനം ചെയ്യുന്ന ജോഹാന്‍ റൊമാന.
മയാമി: പിതാവ് ഹോർഹെ മെസിയുടെ വേർപാടിന്റെ വേദന മറക്കുംമുന്പ് ഫുട്ബോൾ മൈതാനത്തേക്ക് മടങ്ങിയെത്തി അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ലീഗ്സ് കപ്പിൽ മെക്സിക്കൻ ക്ലബ്ബായ ലിയോണിനെതിരായ നിർണായക മത്സരത്തിലാണ് ഇന്റർ മയാമിക്കായി മെസി കളത്തിലിറങ്ങിയത്.
പിതാവ് ഹോര്‍ഹെ മെസിയുടെ മരണശേഷം ഫുട്ബോൾ കരിയർ തുടരുന്നതിനെക്കുറിച്ച് വലിയ സംശയങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചതിന് തൊട്ടുപിന്നാലെയാണ് മെസിയുടെ തിരിച്ചുവരവ്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മെസി കളത്തിലിറങ്ങിയില്ല. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങി മുഴുവൻ സമയവും കളിച്ചെങ്കിലും മത്സരത്തിൽ ഇന്റർ മയാമി 2-3ന് തോൽവി വഴങ്ങി. ഇതിന് മുന്‍പത്തെ മത്സരത്തിൽ മൊണ്ടെറെയോട് തോൽവി വഴങ്ങിയ മയാമിക്ക് ടൂർണമെന്റിൽ മുന്നേറാൻ ഈ മത്സരത്തിൽ വിജയം അത്യാവശ്യമായിരുന്നു.
മത്സരത്തിൽ ആദ്യം വല കുലുക്കിയത് മയാമി ആണെങ്കിലും ഡാനിയൽ ആർസിലയുടെ ഇരട്ട ഗോളുകൾ ലിയോണിന് ജയം സമ്മാനിച്ചു. 42-ാം മിനിറ്റിൽ ഡാനിയൽ പിന്റർ മായമിക്കായി ആദ്യ ഗോൾ നേടി.
യാന്നിക്ക് ബ്രൈറ്റ് 54-ാം മിനിറ്റിൽ രണ്ടാം ഗോളും. അതേസമയം, ലിയോണിനായി ഡാനിയൽ ആർസില 50, 83 മിനിറ്റുകളിലായി മയാമിയുടെ വല തകർത്തു. ജുവാൻ പാബ്ലോ ഡൊമിൻഗസ് 61-ാം മിനിറ്റിലും ലിയോണിനായി സ്കോർ ചെയ്തു.
ആശ്വാസ ആലിംഗനം:മെസിയെ കെട്ടിപ്പുണർന്ന് ജോഹാൻ
മയാമി: പിതാവ് ഹോർഹെ മെസിയുടെ വേർപാടിന്റെ വേദനയ്ക്കിടയിലും മൈതാനത്തേക്ക് തിരിച്ചെത്തിയ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെ ആശ്വസിപ്പിച്ച് എതിർ ടീം താരം. ലിയോണിന്റെ കൊളംബിയൻ പ്രതിരോധ താരം ജോഹാൻ റൊമാന മെസിയെ മൈതാനത്തുവച്ച് സ്നേഹത്തോടെ ആലിംഗനം ചെയ്തു.
മയാമിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ വൈകാരിക രംഗം കായികലോകത്ത് തരംഗമായി. പിതാവിന്റെ സംസ്കാര ചടങ്ങുകൾക്ക് ശേഷം ദിവസങ്ങൾക്കുള്ളിൽ കളത്തിലിറങ്ങിയ മെസിക്കുള്ള ആദരവായി എതിർ ക്ലബ്ബായ ലിയോണ്‍ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
‘ഈ ആലിംഗനം ലിയോണി ന്റെ വകയാണ്, എല്ലാവരുടെയും വകയാണ്, ഫുട്ബോളിന്റെ വകയാണ്. പ്രിയപ്പെട്ട ലയണൽ, ഇത് നിനക്കുള്ളതാണ്’ എന്ന കുറിപ്പോടെയാണ് ക്ലബ് ചിത്രം പോസ്റ്റ് ചെയ്തത്.
Tags : LionalMessi Filed Ground Footballer Sports