വത്തിക്കാൻ സിറ്റി: ലോകസമാധാനത്തിനായി നമ്മൾ പ്രാർഥന തുടരേണ്ടതുണ്ടെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധക്കെടുതിയിലൂടെ കടന്നുപോകുന്ന ജനങ്ങളുടെ നിലവിളി കേൾക്കാനാകണമെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപനത്തോടനുബന്ധിച്ച് ശനിയാഴ്ച രാത്രിയിൽ വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്കുമുന്നിൽ ലോകസമാധാനത്തിനായി നടത്തിയ ജപമാലപ്രാർഥനയിൽ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
സമാധാനം എന്നത് ഒരു പരീക്ഷണശാലയിൽ പരീക്ഷിക്കേണ്ട സിദ്ധാന്തമോ കേവലമൊരു മിഥ്യയോ സ്വാർഥതാത്പര്യത്താൽ പിന്തുടരേണ്ട ഒരു കാര്യമോ അല്ല. മറിച്ച്, അത് ആത്മാർഥമായ ഹൃദയത്തോടെ അന്വേഷിക്കണം. അതു ദൈനംദിന പ്രതിബദ്ധതയാകണം.
നീതിയിൽനിന്നും സ്നേഹത്തിൽനിന്നുമാണ് സമാധാനം ഉണ്ടാകുന്നത്. കുടുംബങ്ങളെയും ജനങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യമാണത്. സമാധാനം നിഷേധിക്കപ്പെട്ടവരുടെ നിലവിളി കേൾക്കാൻ നാം തീരുമാനിക്കുമ്പോൾ അതു സാധ്യമാകും. -മാർപാപ്പ പറഞ്ഞു.
ജപമാലയുടെ ഓരോ രഹസ്യത്തിലും യുദ്ധക്കെടുതികൾ നേരിടുന്നവരെ സമർപ്പിച്ചു പ്രാർഥിച്ചു. ഒന്നാമത്തെ രഹസ്യത്തിൽ യുദ്ധത്തിന്റെ ഇരകൾക്കുവേണ്ടിയായിരുന്നു പ്രാർഥന. രണ്ടാം രഹസ്യത്തിൽ യുദ്ധമേഖലകളിൽ പ്രതീക്ഷയുടെ കിരണം തെളിക്കുന്നവരെ സ്മരിച്ചു.
മൂന്നാം രഹസ്യത്തിൽ യുദ്ധമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കുവേണ്ടിയും നാലാം രഹസ്യത്തിൽ യുദ്ധത്തടവുകാർക്കും ഇതര സഹനങ്ങൾ നേരിടുന്നവർക്കും വേണ്ടിയും പ്രാർഥിച്ചു. അഞ്ചാം രഹസ്യത്തിൽ യുദ്ധങ്ങളെല്ലാം അവസാനിച്ച് ദീർഘകാല സമാധാനം പുലരാനായിരുന്നു പ്രാർഥന.
ജപമാലയിൽ ആത്മീയമായി പങ്കുചേരാൻ ലോകമെമ്പാടുമുള്ള വിശ്വാസികളോടും വിവിധ തീർഥാടനകേന്ദ്രങ്ങളോടും വത്തിക്കാൻ അഭ്യർഥിച്ചിരുന്നു. ഇതുപ്രകാരം പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ്, യുക്രെയ്നിലെ സർവാനിറ്റ്സിയ, ഫിലിപ്പീൻസിലെ ആന്റിപോളോ, ബോസ്നിയയിലെ മെജുഗോറെ, ഇറ്റലിയിലെ ലൊറേറ്റോ തുടങ്ങിയ ലോകപ്രശസ്ത മരിയൻ തീർഥാടനകേന്ദ്രങ്ങളിലും പ്രത്യേക ജപമാലപ്രാർഥന സംഘടിപ്പിച്ചിരുന്നു.