വത്തിക്കാൻ സിറ്റി: സാർവത്രിക സഭാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷികദിനം ഇറ്റലിയിലെ മരിയൻ തീർഥാടനകേന്ദ്രത്തിലെത്തി പ്രാർഥിച്ചും ഭിന്നശേഷിക്കാർക്കുള്ള പരിപാലനകേന്ദ്രം സന്ദർശിച്ചും ലെയോ പതിനാലാമൻ മാർപാപ്പ.
നേപ്പിൾസിനടുത്തുള്ള പുരാതന നഗരമായ പോംപെയിൽ ഇന്നലെ രാവിലെ 11.30ഓടെ ഹെലികോപ്റ്ററിലെത്തിയ മാർപാപ്പ പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്കയിൽ, ഇതിന്റെ സ്ഥാപകനായ വിശുദ്ധ ബർത്തോലോ ലോംഗോയുടെ കബറിടത്തിനു മുന്നിൽ പ്രാർഥിച്ചശേഷം പ്രശസ്തമായ ജപമാലരാജ്ഞിയുടെ തിരുസ്വരൂപത്തിനുമുന്നിൽ പൂക്കളർപ്പിച്ചു പ്രാർഥിക്കുകയും ചെയ്തു.
തുടർന്ന് ബസിലിക്കയോടു ചേർന്ന ബാർത്തോലോ ലോംഗോ ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വിശുദ്ധ കുർബാനയിൽ ആയിരങ്ങൾ പങ്കെടുത്തു.
പോംപെ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഈ മരിയൻ തീർഥാടനകേന്ദ്രത്തിൽ എത്താനായത് അനുഗൃഹീതനിമിഷമാണെന്ന് വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. നമ്മുടെ അമ്മയായ മറിയം എപ്പോഴും നമ്മോടു ചേർന്ന് നടക്കാനും നമ്മോട് അടുത്തിരിക്കാനും അവളുടെ മാധ്യസ്ഥ്യത്തിലും സ്നേഹത്തിലും നമ്മെ സഹായിക്കാനും ആഗ്രഹിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. സഭയ്ക്കു മുഴുവനും വേണ്ടിയും ലോകസമാധാനത്തിനുവേണ്ടിയും നമ്മുടെ അമ്മയായ പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥസഹായം തേടി പ്രാർഥിക്കാമെന്നും മാർപാപ്പ പറഞ്ഞു.
തുടർന്ന് ബസിലിക്കയോടു ചേർന്ന് ടെന്പിൾ ഓഫ് ചാരിറ്റി ജീവകാരുണ്യകേന്ദ്രം സന്ദർശിച്ച മാര്പാപ്പ അന്തേവാസികളായ ഭിന്നശേഷിക്കാരുമായി സംസാരിച്ചു. ബസിലിക്കയിൽ രോഗികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ഉച്ചകഴിഞ്ഞു നേപ്പിൾസ് നഗരത്തിലെത്തിയ മാർപാപ്പ ഇവിടത്തെ കത്തീഡ്രലിൽ വൈദികരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് കത്തീഡ്രലിനോടു ചേർന്ന ദെൽ പ്ലെബിസിറ്റോ ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.