വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സമാധാനക്കരാർ എങ്ങുമെത്താതെ നീളുന്നു. വെടിനിർത്തൽ നീട്ടുന്നതു സംബന്ധിച്ച് അന്തിമതീരുമാനമെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലും തീരുമാനമായില്ല.
എന്നാൽ, ആണവായുധം കൈവശം വയ്ക്കില്ലെന്നും ഹോർമുസ് തുറക്കുമെന്നും ഇറാൻ സമ്മതിച്ചതായി ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനെ എതിർത്ത് ഇറാൻ രംഗത്തു വന്നു.
അനാവശ്യ ആവശ്യങ്ങളുന്നയിച്ച് ട്രംപ് ജനാധിപത്യത്തെ വഞ്ചിക്കുകയാണെന്ന് ഇറേനിയൻ പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് ആരോപിച്ചു. തങ്ങളുടെ ആണവപദ്ധതി സംബന്ധിച്ച് ചർച്ച നടന്നില്ലെന്നും തീർത്തും സമാധാന ആവശ്യങ്ങൾക്കായുള്ളതാണെന്നും ഇറാൻ പറഞ്ഞു.
സമാധാനക്കരാർ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയായെന്നും ട്രംപിന്റെയും ഇറേനിയൻ നേതൃത്വത്തിന്റെയും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും കഴിഞ്ഞ ദിവസം യുഎസ് അധികൃതർ പറഞ്ഞിരുന്നു.
കരാർ പ്രകാരം വെടിനിർത്തൽ 60 ദിവസത്തേക്കു നീട്ടുകയും ഇറാന്റെ ആണവപരിപാടിയുടെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്. യുഎസും ഇറാനും കരാറിന് അടുത്താണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ കാര്യമായ ഫലങ്ങളൊന്നുമുണ്ടായിട്ടില്ല.