പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകർ നടത്തിവന്ന സമരം പിൻവലിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണു സമരം അവസാനിപ്പിച്ചത്. അർഹരായ കർഷകരിൽനിന്ന് പയർ വർഗങ്ങളുടെ സംഭരണം നിലവിലുണ്ടായിരുന്ന 25 ശതമാനത്തിൽനിന്ന് 60 ശതമാനമായി ഉയർത്താനും, വളം വിതരണത്തിനായുള്ള ഇ-ടോക്കണ്‍ സന്പ്രദായം താത്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സർക്കാർ പ്രതിനിധികളും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്കു മാർച്ച് നടത്തുകയും ചെയ്തതിനു പിന്നാലെയാണു സർക്കാർ അനുരഞ്ജന നീക്കത്തിനു തയാറായത്.
നർമദാപുരം, സീഹോർ, ഹർദ തുടങ്ങിയ ജില്ലകളിലെ കർഷകർക്ക് ഈ ആനുകൂല്യം ഉടൻ ലഭിക്കും.
പയർ വിളകളുടെ സംഭരണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 10ൽനിന്ന് 20 ആയും, സ്ലോട്ട് ബുക്കിംഗ് തീയതി ജൂലൈ 30ൽനിന്ന് ഓഗസ്റ്റ് 10ആയും നീട്ടിയിട്ടുണ്ട്. വളം വിതരണത്തിലെ ഇ-ടോക്കണ്‍ സന്പ്രദായത്തെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കാനും സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ഈ സന്പ്രദായം താത്കലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു.
സമരത്തിൽ പങ്കെടുത്ത മുഴുവൻ കർഷക സംഘടനകളും സർക്കാരിന്റെ തീരുമാനം അംഗീകരിച്ചതിനെത്തുടർന്ന് പ്രക്ഷോഭകർക്കു സുരക്ഷിതമായി വീടുകളിലേക്കു മടങ്ങിപ്പോകാൻ ബസ് സൗകര്യവും ഭരണകൂടം ഏർപ്പെടുത്തി.
Tags : Farmers protest Madhya Pradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash