കേസിൽ അറസ്റ്റിലായ ടീച്ചറുമാർ
കോഴിക്കോട്: വടകരയിൽ എംഡിഎംഎയുമായി അധ്യാപകർ പിടിയിലായ സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. എസ്എസ്കെ(സമഗ്ര ശിക്ഷാ കേരള) അഡീഷണൽ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ എം.കെ. ഷൈൻ മോന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതിയാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് എസ്എസ്കെ പ്രൊജക്ട് ഡയറക്ടർ ഉത്തരവിറക്കി.
പേരാമ്പ്ര ബി.ആർ.സി.യിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇവരെ സർവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
അതേസമയം കേസിൽ അറസ്റ്റിലായ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള പ്രാരംഭ നടപടികൾ അന്വേഷണ സംഘം ആരംഭിച്ചു കഴിഞ്ഞു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ആറുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസിന് വ്യക്തമായിട്ടുണ്ട്.
അറസ്റ്റിലായ കീർത്തനയുടെ അക്കൗണ്ടിലേക്ക് 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടിലേക്ക് 9 ലക്ഷം രൂപയും എത്തിയിരുന്നു. ചെറിയ തുകയ്ക്ക് ജോലി ചെയ്യുന്ന ഇത്രയും ചെറിയ വേതനമുള്ള അധ്യാപികമാരുടെ അക്കൗണ്ടുകളിലേക്ക് ഇത്രയധികം പണം എത്തിയത് ലഹരി ഇടപാടുകൾ വഴിയാണെന്ന ഉറച്ച നിഗമനത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
Tags : Drug case teachers Education Department Deepika DeepikaNewspaper NewsUpdate Headlines