എസ്.സതീഷ്
കൊച്ചി: പുനര്‍ജനി പദ്ധതിയില്‍ മുഖ്യമന്ത്രി വി.ഡി.സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത് അധികാര ദുര്‍വിനിയോഗമാണെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. പുനര്‍ജനി കേസില്‍ അസാധാരണ പ്രഖ്യാപനമാണ് നടന്നത്. സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നേടിയിരിക്കുകയാണ്. കേരളത്തില്‍ ഇത്തരം ഒരു മുന്‍ചരിത്രം ഇല്ലെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി വിജിലന്‍സ് വിസില്‍ എന്ന ഒരു പദ്ധതി പ്രഖ്യാപിച്ച് അഴിമതി വിമുക്തമായ കേരളത്തെ നിര്‍മ്മിച്ചെടുക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് പറഞ്ഞിരുന്നു. പദ്ധതിയുടെ പ്രഖ്യാപനം നടത്തി പിറ്റേ ദിവസം അതേ ആഭ്യന്തര വകുപ്പ് മന്ത്രി 2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂര്‍ കേന്ദ്രീകരിച്ചുണ്ടായിരുന്ന പുനര്‍ജനി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശിന് ക്ലീന്‍ ചീറ്റ് നല്കുന്നു എന്ന പ്രഖ്യാപനമാണ് നടത്തിയത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണത്തെ സംബന്ധിച്ച് തന്റെ തന്നെ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയെ കൊണ്ട് ക്ലീന്‍ ചീറ്റ് നല്‍കിയതായി പ്രഖ്യാപിച്ച ചരിത്രം ഈ കേരളത്തില്‍ ഇല്ല. പല മുഖ്യമന്ത്രിമാര്‍ക്കും ഭരണാധികാരികള്ക്കുമെതിരേ നേരത്തേ കേസുകള്‍ ഉണ്ടായിട്ടുണ്ട്. കെ കരുണാകരന് മുതല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ പരിശോധിക്കട്ടെ, കോടതി അതിനകത്ത് ഒരു ഉത്തരം പറയട്ടെ എന്ന സമീപനമാണ് സ്വീകരിച്ചത്.
എന്നാല്‍ 70 ദിവസം മാത്രം പ്രായമുള്ള കേരളത്തിലെ വി.ഡി. സതീശന് സര്‍ക്കാര്‍ സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെ കൊണ്ട് തനിക്ക് നേരെയുള്ള കേസിന് ക്ലീന്‍ ചീറ്റ് നല്‍കിയതായി കേരളത്തോട് പ്രഖ്യാപിച്ചിരിക്കുന്ന അസാധാരണമായ ഒരു സാഹചര്യമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതാണ് അധികാര ദുര്‍വിനിയോഗം എന്നതുകൊണ്ട് കാണാന്‍ കഴിയുന്നത്.
2018ലെ പ്രളയത്തെ തുടര്‍ന്ന് പറവൂരില്‍ ദുരിതബാധിതരെ സഹായിക്കാന്‍ എന്ന നിലയില്‍ അന്ന് എംഎല്‍എ ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ പുനര്‍ജനി പോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. എഫ്സിആര്‍എയുടെ നിയമലംഘനം ഉണ്ടായിരിക്കുന്നു എന്ന ഗൗരവപ്പെട്ട ആരോപണമാണ് ഉയര്‍ന്നുവന്നത്.
വിജിലന്‍സിന്റെ പരിശോധനയുടെ പരിധിക്കകത്ത് മാത്രം നില്ക്കുന്ന ഒരു കേസ് അല്ല ഇത്. അങ്ങനെയുള്ള ഒരു കേസിനകത്താണ് അധികാരത്തിൽ വന്ന 70 ദിവസം കൊണ്ട് വിജിലന്‍സിന്റെ മുന്‍ റിപ്പോര്‍ട്ടിനെ മാറ്റിക്കൊണ്ട് ഇപ്പോള്‍ ക്ലീന്‍ ചീറ്റ് കൊടുത്തതായി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്. എന്തോ ഒളിക്കാനുണ്ട് എന്നുള്ളത് വ്യക്തമാണ്.
എത്ര രൂപ വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിച്ചു? സമാഹരിച്ച തുക മുഴുവന്‍ കേരളത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ? എത്തിയ തുക എന്തെല്ലാം കാര്യങ്ങളാണ് ചെലവഴിച്ചത് തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തത വേണം. 219 വീടുകള്‍ നിര്‍മ്മിച്ചു നല്കി എന്നുള്ളതാണ് കോണ്‍ഗ്രസുകാര്‍ തന്നെ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പുറത്തുവന്ന വിവരം അനുസരിച്ച് ആകെ 19 വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതാകട്ടെ വിവിധ ഏജന്‍സികള്‍ വഴി നിര്‍മ്മിച്ച വീടുകളാണ്.
അതങ്ങനെ തേച്ചുമാച്ചു കളയുന്ന ഒരു സമീപനം സ്വീകരിക്കപ്പെടാവുന്നത് അംഗീകരിക്കപ്പെടാന്‍ കഴിയുന്നതല്ല. അതിനെ നിയമപരമായി നേരിടേണ്ടതിന് ആവശ്യമായ സമീപനങ്ങള്‍ സ്വീകരിക്കും. ഒപ്പം തന്നെ തട്ടിപ്പ് വശങ്ങളെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയുന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ തുടര്‍ന്ന് മുമ്പോട്ട് കൊണ്ടുപോകുമെന്നും സതീഷ് വ്യക്തമാക്കി.
Tags : Chief Minister CPM VD Satheesan Deepika DeepikaNewspaper NewsUpdate Headlines