Kerala
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കറിന് സ്വീകരണമൊരുക്കി സിപിഎം. ജാമ്യം കിട്ടി പുറത്തിറങ്ങിയ ജിതിനെ വടകര സബ് ജയിൽ പരിസരത്തുവച്ചാണ് സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്.
അതിനിടെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ തന്നെ കെണിയിലാക്കാൻ ശ്രമിച്ചവർക്കെതിരെ കടുത്ത നിയമപോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. കേസിന്റെ പേരിൽ കഴിഞ്ഞ രണ്ട് വർഷത്തോളം തന്നെ ക്രൂരമായി വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ആദ്യം കേസെടുത്തത് കാസിമിനെതിരെയായിരുന്നു. എന്നാൽ പിന്നീട് നടന്ന വിശദമായ അന്വേഷണത്തിൽ കാസിമല്ല ഈ വിവാദ സ്ക്രീൻഷോട്ട് നിർമിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും പരോക്ഷമായി വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ.
കണ്ണൂരിലെ പയ്യന്നൂർ, തളിപ്പറന്പ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിച്ചപ്പോൾ തന്നെ വിവാദങ്ങൾ ഉണ്ടായെന്നും എന്നാൽ, തിരുത്തൽ വരുത്താൻ പാർട്ടി നേതൃത്വം തയാറായില്ലെന്നുമുള്ള കടുത്ത വിമർശനമാണു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗംകൂടിയായ പുത്തലത്തു ദിനേശൻ ഉയർത്തുന്നത്. ഇക്കാര്യത്തിൽ പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തെ മാത്രമല്ല ഇതുവഴി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെത്തന്നെയാണു അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയുടെ കാരണങ്ങളെ സംബന്ധിച്ച് സിപിഎം സംസ്ഥാന സമിതിയുടെ റിപ്പോർട്ട് പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്തു. റിപ്പോർട്ട് ചർച്ച ചെയ്തുവരുന്ന ഘട്ടത്തിലായിരുന്നു പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം. തോമസ് ഐസക്കും പി. രാജീവും സ്ഥാനാർഥിനിർണയത്തിനെതിരേയും തെരഞ്ഞെടുപ്പിലെ മുദ്രാവാക്യങ്ങളിലെ പാളിച്ചകളെ സംബന്ധിച്ചും പരസ്യമായി രംഗത്തുവന്നത്.
സാധാരണയായി സിപിഎമ്മിൽ നേതാക്കൾ പരസ്യമായി ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താറില്ല. മുൻ മന്ത്രിമാരായ ഇവർക്കു പിന്നാലെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും സംസ്ഥാന നേതൃത്വത്തിനു പറ്റിയ പാളിച്ചകൾക്കെതിരേ നിലപാടു സ്വീകരിച്ചു. ഇതോടെ കൂടുതൽ പ്രതിരോധത്തിലായതു പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്. ഇപ്പോൾ പിണറായിയുടെ വിശ്വസ്തനായ പുത്തലത്ത് ദിനേശൻകൂടി പരസ്യ വിമർശനവുമായി എത്തിയതോടെ സിപിഎം നേതൃത്വത്തിലെ പോരായ്മകൾ കൂടുതൽ വെളിപ്പെടുകയാണ്.
ശബരിമല ദേവസ്വം ബോർഡ് അയ്യപ്പസംഗമം നടത്തിയപ്പോൾ ആർഎസ്എസ് പശ്ചാത്തലമുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതു ശരിയായില്ലെന്നു പുത്തലത്ത് ദിനേശൻ സമ്മതിക്കുന്നു.
സ്വർണപ്പാളി വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ ജയിലിലായിരിക്കുന്ന സമയത്തു നടപടിയെടുക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. എങ്കിലും അടിയന്തര പ്രാധാന്യം കണക്കിലെടുത്തു നടപടിയെടുക്കാത്തതു പോരായ്മയാണ്.
കൂടാതെ പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിച്ച ആറുപേർ ഇടതുമുന്നണിക്കെതിരായി മത്സരിച്ചതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതിനിടയാക്കി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തു നടത്തിയ പ്രസംഗത്തിലെ മുസ്ലിംവിരുദ്ധ പരാമർശങ്ങളോടു സിപിഎമ്മിനുള്ള വിയോജിപ്പു വ്യക്തമാക്കിയതാണ്. എന്നാൽ, കുറേക്കൂടി വ്യക്തമായും വിമർശനപരമായും പ്രസ്താവന നൽകുന്ന കാര്യത്തിൽ പോരായ്മ സംഭവിച്ചു. ഇത് എതിരാളികൾക്കു തെറ്റായ പ്രചാരണത്തിന് അവസരം നൽകിയെന്നും തന്റെ ഫേസ് ബുക്കിലൂടെ പുത്തലത്ത് ദിനേശൻ വ്യക്തമാക്കുകയാണ്.
പുത്തലത്ത് ദിനേശനെപ്പോലുള്ള നേതൃനിരയിലുള്ള പ്രധാന നേതാക്കൾതന്നെ പാർട്ടി നേതൃത്വത്തിനെതിരേ പരസ്യമായി നിലപാടെടുക്കുന്നതു സിപിഎമ്മിനെ സംഘടനാപരമായി കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
Kerala
കൊച്ചി: തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് പത്മകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയാണ് പത്മകുമാർ.
Editorial
ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോൺ വിളിച്ച സംഭവത്തിൽ കൊടി സുനിയെ തവനൂർ സെൻട്രൽ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്കു മാറ്റിയതു നല്ല സൂചനയാണ്. മുൻ സർക്കാരിന്റെ ആശ്രിതവാത്സല്യത്താൽ ജയിൽസുഖവാസത്തിലായിരുന്ന ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ തിരിച്ചറിയട്ടെ, തങ്ങൾ തടവുപുള്ളികളാണെന്ന്. കുറ്റവാളികളുടെ രാഷ്ട്രീയബന്ധം അറത്തുമാറ്റാതെ കേരളം രക്ഷപ്പെടില്ല. ലഹരിമാഫിയയെ തൂഫാൻ "തൂക്കി'യപ്പോഴാണ് ഇക്കാലമത്രയും അവർ പിടിയിലാകാതിരുന്നതിന്റെ പരസ്യമായ രഹസ്യം സ്ഥിരീകരിക്കപ്പെട്ടത്; രാഷ്ട്രീയബലം! തൂഫാൻ വാരിയറാകാൻ കോൺഗ്രസ് നേതാവിനൊപ്പം യോഗം ചേർന്നവരിലേറെയും ഗുണ്ടകളായിരുന്നെന്ന വിവരവും പുറത്തായി. ലഹരിമാഫിയ, ഗുണ്ടാസംഘങ്ങൾ, കൊലയാളികൾ, വർഗീയ ആൾക്കൂട്ടങ്ങൾ, തീവ്രവാദികൾ... ഒന്നും രാഷ്ട്രീയ രക്ഷകർത്താക്കളില്ലാതെ നാടുവാഴില്ല. ഒതുക്കാവുന്നതേയുള്ളൂ; മേൽപ്പറഞ്ഞവരോടു സർക്കാരിനു ബന്ധമോ കടപ്പാടോ ഇല്ലെങ്കിൽ. നിറമേതായാലും കീറണം, ഗുണ്ടകളുടെ കൊടിരക്ഷ.
ജയിൽ വകുപ്പ് തടവുപുള്ളികൾക്കു നൽകുന്ന കാർഡ് ഉപയോഗിച്ചു മൂന്നു പേരെ ഫോണിൽ വിളിക്കാം; അധികൃതരുടെ നിരീക്ഷണത്തിൽ. ഇതു ദുരുപയോഗിച്ചാണ്, മറ്റൊരു തടവുകാരന്റെ കാർഡിലൂടെ കൊടിസുനി വിളിച്ചത്. മലപ്പുറം തവനൂർ ജയിലിൽനിന്നു പാർട്ടി സംവിധാനങ്ങൾ ഏറെ സജീവമായ കണ്ണൂരിലെ ജയിലിലേക്കു സ്ഥലം മാറാൻ സുനി ശ്രമിച്ചുവരികയായിരുന്നു. പക്ഷേ, കൈയിലെ ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതു തടസമായി. ജയിൽമാറ്റശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഫോൺവിളിയെന്നു സൂചനയുണ്ട്. ഇതോടെ സുനിയെ ഏകാന്ത മുറിയിലേക്കു മാറ്റി. സിപിഎം വിട്ട് ആർഎംപി സ്ഥാപിച്ച ടി.പി. ചന്ദ്രശേഖരൻ 2012ലാണ് കൊല്ലപ്പെട്ടത്. പാർട്ടിക്ക് ഇതുമായി ബന്ധമില്ലെന്ന സിപിഎം വാദം പിന്നീട് പൊളിഞ്ഞു.
സിപിഎം നേതാക്കൾക്കുൾപ്പെടെ ജീവപര്യന്തവും ഇരട്ട ജീവപര്യന്തവുമൊക്കെ ശിക്ഷ ലഭിച്ചു. പക്ഷേ, ബന്ധമില്ലെന്നു പറഞ്ഞ പാർട്ടിയുടെ ഭരണത്തിൽ യഥേഷ്ടം പരോളും, ഫോൺ വിളിക്കുന്നതിനുൾപ്പെടെ മറ്റാർക്കും ലഭിക്കാത്ത സൗകര്യങ്ങളുമെല്ലാം പ്രതികൾക്കു ജയിലിൽ ലഭിച്ചു. സർക്കാർ മാറിയതുകൊണ്ടാവാം ഇപ്പോഴത്തെ ഫോൺവിളി പിടിച്ചത്. പക്ഷേ, ഏതു ഭരണത്തിലും സജീവമായ രാഷ്ട്രീയ-ഉദ്യോഗസ്ഥ അന്തർധാരകൾ സുനിയെ രക്ഷിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടതുണ്ട്.
പാർട്ടിഗുണ്ടകളെ നെഞ്ചോടു ചേർത്തുപിടിക്കുന്ന സിപിഎമ്മിന്റെ സമീപനത്തെ വെറുക്കുന്നവരെ അലോസരപ്പെടുത്തുന്ന മറ്റൊരു കാഴ്ചയാണ് ലഹരിവിരുദ്ധ വേട്ടയായ തൂഫാന്റെ മറവിലുണ്ടായത്. കോൺഗ്രസ് എംപി കെ. സുധാകരന്റെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന ലഹരിവിരുദ്ധ യോഗത്തിൽ കുപ്രസിദ്ധ ഗുണ്ടകൾ പങ്കെടുത്ത വിവരമാണ് നടുക്കമുളവാക്കുന്നത്. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീര്‍, ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിലെ പ്രതി ബിലാല്‍... ലഹരിമാഫിയയ്ക്കെതിരേ ക്വട്ടേഷൻ മാഫിയയോ? ഈ യോഗത്തിൽ പങ്കെടുത്ത മട്ടാഞ്ചേരി ഷിബു പിന്നീട് മട്ടാഞ്ചേരിയിലെ ബാറിൽ ഒരാളെ കൊല്ലാൻ ശ്രമിച്ചതിനു പിടിയിലാകുകയും ചെയ്തു.
കോൺഗ്രസും ആഭ്യന്തരമന്ത്രിയും ഈ യോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പക്ഷേ, ഖദറിൽ തെളിഞ്ഞ കറയ്ക്ക് പ്രസ്താവനാസോപ്പ് മതിയെന്ന് കോൺഗ്രസ് തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ ജനുവരിയിലാണ് ആലപ്പുഴയിലെ ഒരു സിപിഎം നേതാവിന്റെ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ, പീഡനക്കേസിലെയും മയക്കുമരുന്നു കേസിലെയും സിപിഎമ്മുകാരനെ കൊന്ന കേസിലെയും പ്രതികൾ ഉൾപ്പെടെ നിരവധി ഗുണ്ടകൾ അതിഥികളായെത്തിയത്.
ആവർത്തിക്കട്ടെ, ലഹരിമാഫിയ, വാടകഗുണ്ടകൾ, കൂലിക്കൊലയാളികൾ, വർഗീയ-തീവ്രവാദ സംഘങ്ങൾ... തുടങ്ങിയവയിൽനിന്ന് രാഷ്ട്രീയക്കാർ കപ്പം പിരിക്കരുതെന്നോ അടവുനയ ബന്ധങ്ങളുണ്ടാക്കരുതെന്നോ മാത്രമല്ല, "അറിഞ്ഞുകൊണ്ട്' ഒരു സെൽഫിക്കുപോലും നിന്നുകൊടുക്കുകയുമരുത്. രാഷ്ട്രീയം അവിഹിതബന്ധങ്ങൾ തുടരുവോളം നന്മ പിറക്കില്ല. കേരളം നിയമവാഴ്ചയുള്ള സംസ്ഥാനമായാൽ മതി. മറ്റു ചില സംസ്ഥാനങ്ങളിലേതുപോലെ സർക്കാർ വക വ്യാജ ഏറ്റുമുട്ടലുകളല്ല, ഗുണ്ടകളും കൊലയാളികളും അവരുടെ തലതൊട്ടപ്പന്മാരും രാഷ്ട്രീയ പരോളില്ലാത്ത ജയിൽപ്പുള്ളികളായിരിക്കുമെന്ന് ഉറപ്പാക്കുകയാണു വേണ്ടത്. ആഭ്യന്തരവകുപ്പിനു പിടിപ്പതു പണിയുണ്ട്. പക്ഷേ, പണിയെടുത്താൽ ചരിത്രമെഴുതാം.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ ടി.യുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക ഹർജികൾ ഇന്ന് പരിഗണിക്കും.
ഹൈക്കോടതിയും തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുമാണ് ഹർജികൾ പരിഗണിക്കുക. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിനെതിരെയാണ് പോലീസും ഇഡിയും വിവിധ കോടതികളെ സമീപിച്ചിരിക്കുന്നത്.
ഹരീഷ് കുമാറിന് ജാമ്യം അനുവദിച്ച സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് പോലീസും ഇഡിയും നൽകിയ അപ്പീലുകളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. സെഷൻസ് കോടതിയിൽ പ്രതിക്ക് അനുകൂലമായി നിലപാട് എടുത്ത പ്രോസിക്യൂട്ടർ ഗീന കുമാരിയെയും എതിർകക്ഷിയാക്കിയിട്ടുണ്ട്.
പ്രതിക്ക് ജാമ്യം അനുവദിച്ച നടപടി ചോദ്യം ചെയ്ത് ഇഡി സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയും ഇന്ന് പരിഗണിക്കും. ഈ ഹർജിയിൽ പോലീസിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറാണ് കോടതിയിൽ ഹാജരാകുക.
National
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡൽഹിയിൽ നിന്നുള്ള വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ ഇന്ന് നടപടിക്ക് സാധ്യത. കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെയാണ് ഇന്ന് നടപടിയുണ്ടായേക്കുക.
പ്രോട്ടോകോൾ ഉദ്യോഗസ്ഥരും വിമാനക്കമ്പനി അധികൃതരും തമ്മിലുണ്ടായ ആശയ വിനിമയത്തിലെ വീഴ്ചയെ തുടർന്നാണ് യാത്ര മുടങ്ങിയതെന്നാണ് കണ്ടെത്തൽ. ശനിയാഴ്ച ഉച്ചയ്ക്ക് ഡൽഹിയിൽ നിന്നുള്ള യാത്രയാണ് മുടങ്ങിയത്.
ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിൽ എത്തിയെങ്കിലും പിണറായിക്ക് വിമാനത്തിൽ കയറാനായില്ല. തുടർന്ന് അദ്ദേഹം മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേയ്ക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചു. കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ (34 പേർ) പിന്തുണ വേണം. നിലവിൽ 20 അംഗങ്ങളുള്ള യുഡിഎഫിനോ 29 അംഗങ്ങളുള്ള എൽഡിഎഫിനോ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവരാൻ കഴിയില്ല. ഇരുപക്ഷവും ഒന്നിച്ചാൽ മാത്രമേ 49 അംഗങ്ങളാകൂ. ഒരു സ്വതന്ത്രന്റെയും പിന്തുണ ഇവർക്കുണ്ട്.
എന്നാൽ ബിജെപിയുടെ ഒരു കൗൺസിലർ (സുഗതൻ) കാപ്പ കേസിൽ ജയിലിലായതോടെ ഭരണപക്ഷത്തിന്റെ അംഗബലം 50 ആയി ചുരുങ്ങിയിരിക്കുകയാണ്. അവിശ്വാസ പ്രമേയ ചർച്ച നടക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (51 പേർ) കൗൺസിലിൽ ഹാജരാകേണ്ടതുണ്ട്. ബിജെപി കൗൺസിലർമാർ വിട്ടുനിന്നാൽ ക്വാറം തികയാതെ പ്രമേയം തള്ളപ്പെടും.
Kerala
തിരുവനന്തപുരം: കോർപറേഷനിലെ ബിജെപി ഭരണസമിതിയെ താഴെയിറക്കാൻ യുഡിഎഫും എൽഡിഎഫും കൈകോർക്കുമെന്ന സൂചനയുമായി മുൻ മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് തള്ളിക്കളയില്ല.
ബിജെപിയെ ഭരണത്തിൽനിന്ന് മാറ്റാൻ ലഭിക്കുന്ന ആദ്യ ആയുധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫുമായി വ്യത്യസ്തമായ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിനുള്ളതെങ്കിലും ബിജെപിയെ ഭരണത്തിൽനിന്ന് താഴെയിറക്കുക എന്ന കാര്യത്തിൽ ഉറച്ച നിലപാടാണുള്ളത്. ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളും ഇടതുപക്ഷവും ആഗ്രഹിക്കുന്നത്.
കോർപറേഷനിൽ ബിജെപി ഭരണം അവസാനിപ്പിക്കാൻ എന്തുവിലകൊടുത്തും പാർട്ടി മുന്നോട്ടുപോകും. അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
ആര് അവിശ്വാസം കൊണ്ടുവന്നാലും അതിനെ എതിർക്കേണ്ട രാഷ്ട്രീയ സാഹചര്യമില്ല. ബിജെപി ഭരണസമിതി പൂർണ പരാജയമാണെന്നും അവർ അടിയന്തരമായി രാജിവെച്ചൊഴിയണം. കോർപറേഷനിൽ വികസന പ്രവർത്തനങ്ങൾ പൂർണമായി സ്തംഭിച്ചിരിക്കുകയാണ്.
ദൈനംദിന ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്ന ജനങ്ങൾക്ക് യാതൊരുവിധ പരിഹാരവും ലഭിക്കുന്നില്ല. ബിജെപിയിലെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടപ്രകാരമല്ല നടത്തിയതെന്ന കോടതി വിധി നിലവിലുണ്ടെന്നും വി.ശിവൻകുട്ടി പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിലും ബംഗാളിലുമുൾപ്പെടെയുളള സമീപകാല തെരഞ്ഞെടുപ്പു തോൽവികൾ വിശദമായി വിലയിരുത്തി സിപിഎം പോളിറ്റ് ബ്യൂറോ യോഗം.
അടുത്ത മാസം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ ഇതിനുള്ള രൂപരേഖ തയാറാക്കുന്ന കാര്യമാണ് പോളിറ്റ് ബ്യൂറോ പ്രധാനമായും ചർച്ച ചെയ്തത്.
തോൽവിയുടെ കാരണങ്ങൾ കൂട്ടായ ഉത്തരവാദിത്വമാണെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമായിട്ടുള്ളതെങ്കിലും വ്യക്തിഗത വീഴ്ചകളും തോൽവിക്കു കാരണമായിട്ടുണ്ടോയെന്നത് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തിട്ടുണ്ടെന്നാണ് സൂചന.
Kerala
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഎഡിഎഫ് സര്‍ക്കാരെന്ന സുധീരന്റെ ആരോപണത്തിന് പിന്നാലെയാണ് വിമർശനവുമായി പിണറായി രംഗത്തെത്തിയത്.
സ്വകാര്യമേഖലയ്ക്ക് അവസരമൊരുക്കിയത് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസാണെന്ന് പിണറായി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൊതുമേഖലയിൽ അധിഷ്ഠിതമായ റെയര്‍ എര്‍ത്ത് ഇടനാഴിയെന്ന എൽഡിഎഫ് ആശയത്തെ അട്ടിമറിച്ച് സ്വകാര്യ വത്കരണനീക്കത്തിനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പിണറായി സുധീരനെ തള്ളി രംഗത്തുവന്നത്.
പോസ്റ്റിന്റെ പൂർണരൂപം;
കേരളത്തിൽ സ്വകാര്യ മേഖലയിലെ കരിമണൽ ഖനനത്തിന് അവസരമൊരുക്കിയത് എൽഡിഎഫ് സർക്കാരാണെന്ന ശ്രീ. വി.എം. സുധീരന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. നിലവിലെ യുഡിഎഫ് സർക്കാരിന്റെ കരിമണൽ ഖനന നയത്തെ അതിശക്തമായി വിമർശിച്ചവേളയിലാണ് വസ്തുതകൾക്കു നിരക്കാത്ത ഇങ്ങനെയൊരു പരാമർശം അദ്ദേഹത്തിൽ നിന്നുണ്ടായത്.
സ്വകാര്യ മേഖലയ്ക്ക് ഖനനം നടത്താനുള്ള അധികാരം ആദ്യമായി നൽകിയത് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരായിരുന്നു. ഇതിനെ പിൻപറ്റി 2001-2006 കാലഘട്ടത്തിൽ കേരളം ഭരിച്ച എ.കെ. ആന്റണി - ഉമ്മൻ ചാണ്ടി സർക്കാരുകളാണ് സംസ്ഥാനത്ത് കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാൻ അനുമതി നൽകിയത്. സുനാമി ദുരന്തത്തിന് ശേഷം ശക്തമായ ജനകീയ പ്രതിഷേധങ്ങൾ അരങ്ങേറിയിട്ടും അവയെയെല്ലാം അവഗണിച്ചുകൊണ്ട് സ്വകാര്യ മേഖലയിലെ ഖനന തീരുമാനങ്ങളുമായി മുന്നോട്ടുപോകാനാണ് അന്ന് യുഡിഎഫ് സർക്കാർ ശ്രമിച്ചത്.
എന്നാൽ, 2006 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഇതിനെതിരെ കരിമണൽ കമ്പനികൾ കേന്ദ്ര മൈനിങ് വകുപ്പിനെ സമീപിച്ച് അപ്പീൽ നൽകിയപ്പോൾ അന്ന് കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും കരിമണൽ ലോബിക്ക് അനുകൂലമായ നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടുണ്ടായിട്ടും കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വകാര്യ ഖനനത്തിന് വഴങ്ങിയില്ല. ഇതോടെ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ കരിമണൽ കമ്പനികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ട നിലയുണ്ടായി.
പിന്നീട് 2011 ൽ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ കമ്പനികൾ നൽകിയ ഈ കേസ് മനഃപൂർവ്വം തോറ്റുകൊടുക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. എങ്കിലും ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ കാരണം വിചാരിച്ച രീതിയിൽ സ്വകാര്യ ഖനന തീരുമാനം നടപ്പിലാക്കാൻ അന്നത്തെ യുഡിഎഫ് സർക്കാരിന് സാധിച്ചില്ല.
2016 ൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുകയും 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് ഒരിടത്തുപോലും സ്വകാര്യ ഖനനത്തിന് അനുമതി നൽകാതിരിക്കുകയും ചെയ്തു. 2023 ൽ കേന്ദ്ര സർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമത്തിൽ കരിമണൽ ലോബിക്ക് ഗുണം ചെയ്യുന്ന രീതിയിൽ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ ഏറ്റവും ശക്തമായി എതിർത്തത് കേരളത്തിലെ എൽഡിഎഫ് സർക്കാരായിരുന്നു. കേരളത്തിന്റെ ഔദ്യോഗികമായ എതിർപ്പിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന് പിന്നീട് ആ നിയമഭേദഗതി പിൻവലിക്കേണ്ടി വന്നത്.
കഴിഞ്ഞ 10 വർഷമായി കരിമണൽ ലോബിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെയാണ് അവസാനത്തെ എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ചത്. ഇതിനെ അട്ടിമറിച്ചുകൊണ്ട്, കേന്ദ്രസർക്കാരിന്റെ പാതയിൽ സ്വകാര്യവൽക്കരണത്തിനുള്ള നീക്കത്തിനാണ് ഈ ബജറ്റിൽ യുഡിഎഫ് സർക്കാർ ശ്രമിച്ചത്. റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ എന്ന ബജറ്റ് നിർദ്ദേശം കരിമണൽ ലോബിയുടെ താല്പര്യമാണ് എന്നു വ്യക്തമാണ്.
എക്കാലവും കരിമണൽ ലോബിയെ സഹായിക്കുന്ന നിലപാടുകൾ സ്വീകരിച്ചത് യുഡിഎഫ് സർക്കാരുകളായിരുന്നു എന്നത് ഈ നാടിനറിയുന്ന യാഥാർത്ഥ്യമാണ്. ഈ വിഷയത്തിൽ യുഡിഎഫ് സർക്കാരുകൾക്കെതിരെ മുൻപ് ശ്രീ സുധീരൻ തന്നെ മുന്നോട്ടുവന്നതുമാണ്. ഇപ്പോൾ ഇതേ വിഷയത്തിൽ സ്വന്തം മുന്നണി സർക്കാരിനെ വിമർശിച്ചതിനെ ബാലൻസു ചെയ്യാനുള്ള ശ്രമമായിട്ടാവാം ചരിത്രവിരുദ്ധമായ പ്രസ്താവനകൾ ശ്രീ വിഎം സുധീരനിൽ നിന്നുണ്ടാകുന്നത്.
Kerala
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും എക്സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിക്ക് ജാമ്യം.
കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് ഹരീഷ് കുമാർ. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷനും പോലീസും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം.
അതേസമയം മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക് ലഭിച്ചു. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
Kerala
കൊച്ചി: മാസപ്പടി കേസില്‍ നിർണായക രേഖകൾ ഇഡിക്ക്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകളാണ് ലഭിച്ചത്. മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണയെ ചോദ്യം ചെയ്യുന്നത് ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും.
കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകൾ സംബന്ധിച്ച് നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ രേഖകൾ ലഭിക്കാൻ വൈകിയിരുന്നു. ജൂൺ 29ന് ആണ് വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യുക.
ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ എക്സാലോജിക് കമ്പനി കരിമണൽ കമ്പനിയ്ക്ക് നൽകിയ സേവനങ്ങളുടെ കൂടുതൽ വിശദാംശങ്ങൾ നൽകാനാണ് ഇഡി നിർദേശം. ജൂൺ 17ന് നടത്തിയ ചോദ്യം ചെയ്യലിന്റെ തുടർച്ചയാണ് 29ലെ ചോദ്യം ചെയ്യൽ.
ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്നാണ് വീണ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് ജൂൺ 29ലെ ചോദ്യം ചെയ്യൽ. നേരത്തെ ഹാജരായപ്പോൾ വീണ നൽകിയ അക്കൗണ്ട് വിശദാംശങ്ങലും കരാർ രേഖകളും ഇഡി പരിശോധിച്ചിരുന്നു.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിലെ ലോക്കർ അടക്കം തുറന്ന പരിശോധന നടത്തിയിരുന്നു. കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം വച്ചുള്ള ചോദ്യം ചെയ്യൽ വീണയ്ക്ക് നിർണായകമാണ്.
Kerala
തിരുവനന്തപുരം: പശ്ചിമഘട്ടത്തിലെ ജനവാസ മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സിപിഎം. ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകളെ പൂര്‍ണമായും, മറ്റ് ജില്ലകളിലെ 92 വില്ലേജുകളെ ഭാഗികമായും പരിസ്ഥിതിലോല പ്രദേശങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ തള്ളിയത്.
വിഷയത്തിൽ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ ഗൗരവമായി സമീപിക്കാനും അടിയന്തര ഇടപെടല്‍ നടത്താനും സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മലയോര ജനതയുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്താനുള്ള ഏത് നീക്കത്തെയും പ്രതിരോധിക്കാന്‍ സിപിഎം രംഗത്തിറങ്ങുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ' സഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ പ്രതിപക്ഷാംഗം പി. പ്രസാദ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രിസഭ ഉപസമിതിയുടെ സുപ്രധാന യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
പുതുക്കിയ സംസ്ഥാന ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ മറുപടി പറയും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിവാദ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം.
നികുതിയിളവ് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായ സമരങ്ങളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.ഡി. സതീശന്, മേനോന് സതീശനായി. പിന്നീട് പൂക്കി സതീശനായി, ഇപ്പോള്‍ ബക്കാര്‍ഡി സതീശനായെന്നും വസീഫ് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കള്ളത്തരം പുറത്തുവന്നു. എക്സൈസ് മന്ത്രിയോട് പോലും കൂടിയാലോചിക്കാതെയാണ് സതീശന് തീരുമാനമെടുത്തിരിക്കുന്നതെന്നും വസീഫ് ആരോപിച്ചു.
എഐസിസിയുടെ പിന്തുണയൊന്നും വേണ്ടെന്ന നിലപാടാണ് സതീശനുള്ളത്. അദ്ദേഹത്തിന് ഇത്തരത്തിലുള്ളൊരു ധൈര്യം നല്‍കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമാണെന്നും വസീഫ് വിമർശിച്ചു.
കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും മദ്യ കമ്പനികള്‍ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിം ലീഗ് നേതാക്കളും പറഞ്ഞാല്‍ സതീശന് അംഗീകരിക്കില്ല. അങ്ങനെ അംഗീകരിച്ചാൽ മോദിയും അദാനിയും ബക്കാര്‍ഡി കമ്പനിയും അദ്ദേഹത്തിനെതിരാകുമെന്നും വസീഫ് കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പിലിനും കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളക്കും എതിരായി ഭീഷണിപ്രസംഗം നടത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരേ പോലീസില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി. ദുല്‍കിഫിലാണ് എം. മെഹബൂബിനെതിരേ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്.
കാഫിര്‍ സ്ക്രീന്‍ ഷോട്ടുമായി ബന്ധപ്പെട്ട് എസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ എം. മെഹബൂബ് ഭീഷണി മുഴക്കിയെന്നാണ് പരാതി. കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസിലെ എസ്ഐടി അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിനെതിരേ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരേ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി കഴിഞ്ഞദിവസം പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. റൂറല്‍ എസ്പിയുടെ ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. ഷാഫി പറമ്പിലിനെയും പാറക്കല്‍ അബ്ദുള്ളയെയും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തിലായിരുന്നു മെഹബൂബിന്റെ പ്രസംഗം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം എംപി. പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന് പ്രഖ്യാപിച്ചതിൽ ദുരൂഹതയുണ്ടെന്ന് റഹീം ആരോപിച്ചു.
നികുതി കുറച്ചതിന് പിന്നിൽ കോടികളുടെ അഴിമതിയാണെന്നും, സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ചെയ്യുന്ന അനീതിയാണിതെന്നും എ.എ. റഹീം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹീം വിമർശനവുമായി രംഗത്തെത്തിയത്.
വിഷയത്തില്‍ മുസ്ലിം ലീഗും കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും യുഡിഎഫിനായി തെരുവിലിറങ്ങി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാര്‍ക്ക് എന്താണ് പറയാനുള്ളതെന്നും റഹീം ചോദിച്ചു.
പോസ്റ്റിന്റെ പൂർണരൂപം;
പെട്രോളിനും ഡീസലിനും ഇല്ലാത്ത നികുതി ഇളവ് മദ്യത്തിന്!! ഇത് ദുരൂഹമാണ്,കോടികളുടെ അഴിമതിയാണ്. 251% എന്ന ഉയർന്ന നിരക്കിൽ നിലവിൽ സംസ്ഥാനം ഈടാക്കിയിരുന്ന നികുതിയാണ് ഇപ്പോൾ 120% മുതൽ 175% വരെയുള്ള നികുതി ഘടനയിലേക്ക് വെട്ടിക്കുറയ്ക്കുന്നത്.
സാധാരണ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഒരു രൂപയുടെ പോലും നികുതിയിളവ് നൽകാൻ മടിക്കുന്നവർ, മദ്യത്തിന് ഈ ആനുകൂല്യം നൽകുന്നതിലെ യുക്തി എന്താണെന്ന് വിശദീകരിക്കാൻ വിയർക്കും.
മുഖ്യമന്ത്രിക്ക് ‘ബക്കാർഡിയുടെ ഗന്ധം!!.’ ഈ വിഷയത്തിൽ മുസ്ലീം ലീഗും, കെസിബിസിയും തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. യുഡിഎഫിനായി തെരുവുകളിൽ തൊണ്ടപൊട്ടി പ്രസംഗിച്ച മദ്യവിരുദ്ധ സമിതിക്കാർ ഇപ്പോൾ എന്ത് പറയുന്നു? എല്ലാത്തിലും വലിയ കൗതുകം ശ്രീ എ കെ ആന്റണിയുടെ നിലപാട് അറിയാനാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാൽ സജീവമായ പിഎം ശ്രീയിൽനിന്ന് സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി പിന്മാറാൻ പ്രായോഗികമായി കഴിയില്ലെന്നു സൂചന.
കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയിൽ നിലവിലെ യുഡിഎഫ് സർക്കാരിന്റെ നിലപാട് എന്തെന്ന ചോദ്യം സജീവമായി ഉയരുന്നതിനിടെ സംസ്ഥാനം സ്വന്തം നിലയ്ക്ക് ഒഴിവായാൽ അത് കേന്ദ്രസംസ്ഥാന ബന്ധത്തെ ഗുരുതരമായി ബാധിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തേക്കുള്ള പല ഫണ്ടുകളും ലഭ്യമാകാത്ത സാഹചര്യവും ഉണ്ടാകും. കഴിഞ്ഞ സർക്കാർ ഒപ്പുവയ്ക്കുകയും കേന്ദ്രാവിഷ്കൃത ഫണ്ട് വാങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ പിഎം ശ്രീയിൽനിന്ന് ഒറ്റയടിക്ക് പിന്മാറുകയെന്നത് പ്രായോഗികമല്ലെന്നു മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ തെരഞ്ഞെടുത്ത സ്കൂളുകളെ മാതൃകാ വിദ്യാലയങ്ങളായി ഉയർത്തുക എന്നത് ഉൾപ്പെടെ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയത്. പി എം ശ്രീ ധാരണാപത്രം കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സംയുക്ത കരാറാണ്. കരാർ ഒപ്പുവച്ചാൽ സംസ്ഥാനത്തിന് ഏകപക്ഷീയമായി അതിൽനിന്നു പിന്മാറാൻ ഏറെ നിയമതടസങ്ങളാണുള്ളത്.
കേന്ദ്ര-സംസ്ഥാന കരാറിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ച് കരാർ റദ്ദാക്കാനോ പിന്മാറാനോ നല്കുന്ന വ്യവസ്ഥകൾ ഇല്ല. കരാറിൽ ഒപ്പുവച്ചശേഷം ഏതെങ്കിലുമൊരു സംസ്ഥാനത്തിനു പിന്മാറണമെങ്കിലോ പദ്ധതി താത്കാലികമായി നിർത്തിവയ്ക്കണമെങ്കിലോ കേന്ദ്രത്തിന്റെ അനുമതി വേണം.
കരാർ മരവിപ്പിക്കാനോ അവസാനിപ്പിക്കാനോ ഉള്ള പൂർണ അധികാരം കേന്ദ്രസർക്കാരിനാണ്.
2025 ഒക്ടോബറിലാണ് അന്നത്തെ പിണറായി വിജയൻ സർക്കാർ പിഎം ശ്രീ കരാറിൽ കേന്ദ്രവുമായി ഒപ്പുവച്ചത്.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയെയും മന്ത്രിസഭയെത്തന്നെയും ഇരുട്ടിൽ നിർത്തി മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ചേർന്നാണ് പിഎം ശ്രീ കരാർ ഒപ്പുവച്ചതെന്ന ആരോപണം അന്ന് ശക്തമായി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പിഎം ശ്രീയെക്കുറിച്ച് കൂടുതൽ ചർച്ചകൾക്കായി മന്ത്രിസഭാ ഉപസമിതിയെ വച്ചത്.
Kerala
കൊച്ചി: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ.ടി. ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകും. നേരത്തെ വീണയോട് വെള്ളിയാഴ്ച ഹാജരാകൻ ഇഡി നിർദേശിച്ചിരുന്നു.
എന്നാൽ ആരോഗ്യസംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വീണ സാവകാശം തേടുകയായിരുന്നു. ഇതേ തുടർന്നാണ് ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇഡി ചോദിച്ചറിയും.
കേസിൽ ചൊവ്വാഴ്ച ശശിധരൻ കർത്തയുടെ ഭാര്യ ജയ കർത്തയും, മകൻ ശരൺ എസ്. കർത്തയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.
Kerala
മട്ടന്നൂർ: കുറച്ചു വൈകിയാണെങ്കിലും നീതി ലഭ്യമാകുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും നീതിവ്യവസ്ഥയിൽ പ്രതീക്ഷയുണ്ടെന്നും യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ്. ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരെ തുടർ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഫർസീൻ.
2022 ജൂൺ 13 നാണ് കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയനെ ഫർസീൻ മജീദിന്റെ നേതൃത്വത്തിൽ വിമാനത്തിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.
അന്നു തങ്ങളെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തതിനാൽ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നു കാണിച്ചു തങ്ങളെ 14 ദിവസം ജയിലിൽ ഇടുകയും ചെയ്തു. ജയിലിൽനിന്ന് ഇറങ്ങിയശേഷം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പ്രതികളെ രക്ഷപ്പെടുത്തുന്ന സാഹചര്യമാണ് പോലീസ് ഒരുക്കിയതെന്നും ഫർസീൻ മജീദ് പറഞ്ഞു.
അധികാരം ഉപയോഗിച്ച് എന്തിനെയും അടിച്ചമർത്താമെന്നും പ്രതികരിക്കുന്നവരെ ഇല്ലാതാക്കാമെന്നും കരുതുന്ന പിണറായിസത്തിനെതിരെയുള്ള വലിയ താക്കീതാണ് കോടതി ഉത്തരവെന്നും ഫർസീൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: സംസ്ഥാനത്തു ചെറിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷത്തിനു മൂന്നാം ടേം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും വൻ പരാജയമുണ്ടാകുമെന്നു സംസ്ഥാന സെക്രട്ടേറിയറ്റിനോ കമ്മിറ്റിക്കോ മനസിലാക്കാനായില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഇഎംഎസ് സ്മൃതിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താഴേത്തട്ടിൽനിന്നു ലഭിച്ച കണക്കിൽ 74 മുതൽ 80 സീറ്റ് വരെ നേടുമെന്ന ആത്മവിശ്വാസമായിരുന്നു. കേരളത്തിന്റെ പൊതുവികാരം അതായിരുന്നെന്നു കരുതിയതു തെറ്റി. സർക്കാരിനു ചെയ്യാൻ കഴിയാത്തത് ഒന്നുമില്ല എന്ന മിഥ്യാബോധം ജനങ്ങൾക്കിടയിൽ ഉണ്ടായി. നമ്മുടെ പരിമിതി എന്തെന്നു ജനത്തെ ബോധ്യമാക്കാനും പൊതുബോധമാക്കാനും കഴിഞ്ഞില്ല.
രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ അദ്ദേഹം കേരളത്തിലെ ഓരോ വീടിനും രക്ഷകനായിരുന്നു. ആ കുന്തമുന തകർക്കാൻ മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ചേർന്നു പ്രചാരണം നടത്തി. അദ്ദേഹത്തിനു പഴയപോലെ ജനങ്ങളിൽ സ്വീകാര്യതയില്ല എന്ന നരേറ്റീവ് ഉണ്ടാക്കി. ഇനി ഈ ആക്രമണം പാർട്ടിക്കും സംസ്ഥാന സെക്രട്ടറിക്കും എതിരായിട്ടാകും. വ്യക്തിപരമായി തന്നെയോ പിണറായിയേയോ അല്ല പാർട്ടിയെ തകർക്കാനാണു ശ്രമം. നേതൃമാറ്റം വരുമെന്നാണ് ഇപ്പോൾ പുതിയ പ്രചാരണം. സംസ്ഥാന സെക്രട്ടേറിയറ്റോ കമ്മിറ്റിയോ പുനഃസംഘടിപ്പിക്കാനുള്ള ഒരു അജൻഡയും നിലവിൽ ഇല്ല.
വിശ്വാസികളെ പൂർണമായും തള്ളി വർഗീയതയെ പ്രതിരോധിക്കാനാകില്ല. വിശ്വാസികൾ വർഗീയവാദികളല്ല. വിശ്വാസികളെ ചവിട്ടുപടികളാക്കി രാഷ്ട്രീയ അധികാരത്തെ കൈകാര്യം ചെയ്യുന്നവരാണു വർഗീയവാദികൾ. ഈ കാര്യം നമുക്ക് ഉൾപ്പെടെ മനസിലാകുന്നുണ്ടെങ്കിലും നമ്മളെന്തോ തെറ്റാണ്, നമ്മൾ ഇടതുപക്ഷമല്ല എന്നൊക്കെയാണു പ്രചാരണം.
സച്ചിദാനന്ദൻ അടക്കമുള്ളവർ അതു വളരെ ലളിതമായി പത്തുവർഷമായല്ലോ ഇനി മാറട്ടെ എന്നു പറഞ്ഞു. ചില പാർട്ടിക്കാർക്കിടയിലും അത്തരം ധാരണയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. സി. രവീന്ദ്രനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. ടി.കെ. വാസു, അനൂപ് ഡേവിസ് കാട എന്നിവർ പ്രസംഗിച്ചു. രണ്ടുദിവസമായി നടന്ന സെമിനാർ സമാപിച്ചു.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ഫേസ്ബുക്കില്‍ വിദ്വേഷ കമന്റിട്ട സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
കെ. മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ ആയിരുന്നു കമന്റ്. കെ.മുരളീധരനെ കിങ്ങിണി മോന് എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. താമരശേരി പോലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്ഘാടനത്തിൽ നിന്ന് സിപിഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫ് സർക്കാർ പറയുന്നതല്ലെ നടപ്പാക്കുന്നതെന്നും ഇത് ആളെ പറ്റിക്കൽ ആണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
"കോൺഗ്രസ് കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രം അല്ലലോ ഫ്രീ എന്ന് നേരത്തെ പറഞ്ഞത്. ഇപ്പൊ എങ്ങനെ മാറ്റി. മലബാറിൽ ഓർഡിനറി ബസ് ഇല്ല. ഇത് ആളെ പറ്റിക്കൽ ആണ്. പറയുന്നത് അല്ല നടപ്പാക്കുന്നത്.'-ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് ഭരണം തുടങ്ങി ഒരു മാസത്തിനുള്ളിൽ രണ്ട് രാജിയുണ്ടായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിഷേധത്തെ തുടർന്ന് സണ്ണി ജോസഫിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബെന്നി തോമസ് രാജിവച്ചു.
മന്ത്രി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും സ്വജനപക്ഷപാതമാണ് നടന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആരോഗ്യമേഖലയിൽ ഗുരുതര പ്രശ്നങ്ങളാണെന്നും ഗോവിന്ദൻ വിമർശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറെ പോലും സ്ഥലം മാറ്റുകയും റിയാസ് ഇടപെട്ടപ്പോൾ തടയുകയും ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
National
ന്യൂഡൽഹി: ബിജെപിക്കും ആർഎസ്എസിനും എതിരേയുള്ള രാഷ്ട്രീയപോരാട്ടത്തിൽ ഇന്ത്യാ മുന്നണിക്കൊപ്പം സിപിഎം ഉറച്ചുനിൽക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി.
ആർഎസ്എസിന്റെ ഫാസിസ്റ്റ് ശക്തിയായ ബിജെപിയെ പരാജയപ്പെടുത്തുക പ്രഥമ കർത്തവ്യമാണെന്ന് പാർട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം വ്യക്തമാക്കുന്നു.
രാഹുൽ ഗാന്ധി പിണറായി വിജയനെ കെട്ടിപ്പിടിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലെന്നും എന്നാൽ പിണറായി വിജയനെയും മറ്റു പ്രതിപക്ഷനേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇഡിക്കും മോദിസർക്കാരിനും വഴിയൊരുക്കുന്ന ആളാകുന്നത് അദ്ദേഹം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ബേബി പറഞ്ഞു.
കേരളത്തിൽ ബിജെപി-സിപിഎം ഡീൽ എന്ന ആരോപണത്തിൽ അതൃപ്തി രേഖപ്പെടുത്തി തിങ്കളാഴ്ച നടന്ന ഇന്ത്യാ മുന്നണി യോഗത്തിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ബേബി കത്തെഴുതിയിരുന്നു.
യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നുമില്ല. പകരം സിപിഎമ്മിന്റെ രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസാണു പങ്കെടുത്തത്.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത്. പ്രതിരോധ പ്രവർത്തനങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് ആരോഗ്യവകുപ്പിനെതിരെ സിപിഎമ്മിന്റെ വിമർശനം.
രോഗവ്യാപനം തടയുന്നതിൽ ആരോഗ്യവകുപ്പ് ഗുരുതര വീഴ്ച വരുത്തുന്നതായി സിപിഎം ആരോപിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടാകരുതെന്നും സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യമന്ത്രി കോഴിക്കോട് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പി.എ.മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
ഇക്കാര്യം ആരോഗ്യമന്ത്രി കെ. മുരളീധരനോട് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് അറിയിച്ചു. മുൻകാലങ്ങളിലെപ്പോലെ ശക്തമായ ഏകോപനം ഈ ഘട്ടത്തിൽ അത്യാവശ്യമാണെന്നും പി.എ.മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: സിപിഎം നേതാവ് എ.എ. റഹീം എംപിയ്ക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. എ.എ. റഹീം നൽകിയ പരാതിയിൽ സൈബര്‍ ക്രൈം പോലീസിന്റേതാണ് നടപടി.
ആഭ്യന്തര വകുപ്പിന്റെ 'ഓപറേഷന് തൂഫാന്' പദ്ധതിയിൽ പിടിയിലാകുന്നത് മുഴുവന്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ, സിപിഎം പ്രവര്‍ത്തകരാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു എന്ന തരത്തിലായിരുന്നു ഫേസ്ബുക്കിലൂടെയുള്ള വ്യാജ പ്രചരണം.
2026 ജൂണ്‍ ഒന്നിനും ഒന്‍പതിനും ഇടയിലാണ് വ്യാജ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ശ്രീകാന്ത് പളളിക്കത്തോട്, റിയാസ് തത്തോത്ത് എന്നിവരുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി. അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ മൂന്ന് സുപ്രധന തിരുത്ത് വരുത്തി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണ വിധേയനായ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാന്‍ തീരുമാനമായി.
ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. കഴിഞ്ഞയാഴ്ചയാണ് പത്മകുമാറിന്റെ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയത്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 15-ാം തീയതി ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. പയ്യന്നൂര്‍, തളിപറമ്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെ സ്ഥാനാർഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചുവെന്നും തിരുത്തല്‍ വരുത്തി. പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിലെ വീഴ്ച ഏറ്റുപറഞ്ഞുള്ള തിരുത്താണിത്.
മുസ്ലീം സമുദായത്തിനെതിരെ വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസ്താവനകള്‍ തള്ളിപ്പറയണമായിരുന്നുവെന്ന അഭിപ്രായവും തിരുത്തലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതിൽ നിലപാടു മയപ്പെടുത്തി സിപിഎം.
നിയമം അതിന്റെ വഴിക്കു പോകട്ടെയെന്നാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചത്. വീണയോടു വെള്ളിയാഴ്ച ഹാജരാകാനാണ് സമൻസ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മകൾക്കു സമൻസ് ലഭിച്ചതു സംബന്ധിച്ചു പിണറായി വിജയൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. വീണയ്ക്ക് ഇഡി സമൻസ് അയച്ചതിൽ വൈകാരികമായി പ്രതികരിക്കേണ്ടെന്ന നിലപാടിലാണു പാർട്ടി.
നേരത്തേ വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു.
കേസിലെ പ്രതികൾ ഇപ്പോൾ ജയിലിലാണ്. ഇതു സിപിഎമ്മിനു രാഷ്ട്രീയമായി തിരിച്ചടിയുണ്ടായെന്ന വിലയിരുത്തലിന്റെകൂടി അടിസ്ഥാനത്തിലാണ് എടുത്തുചാടിയുള്ള പ്രതികരണങ്ങൾ നേതാക്കൾ ഒഴിവാക്കി യത്.
Kerala
കണ്ണൂർ: കരിപ്പൂരിലെ സ്വർണ്ണം പൊട്ടിക്കൽ കേസിൽ അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി. വട്ടപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെതിരെയാണ് നടപടി. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടിയെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞദിവസമാണ് സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ വച്ച് ശരത്തിനെ പോലീസ് പിടിച്ചത്. കണ്ണൂർ സ്വദേശികളായ ഒമ്പതു പേർ, ഒരു കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികൾ, ഒരു കർണാടക സ്വദേശിയുൾപ്പെടെ 13 പേരെയാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കൽ നിന്നും രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദേശപ്രകാരമാണ് പ്രതികൾ സ്വർണം പൊട്ടിക്കാനായി എത്തിയതെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സ്വന്തം കുടുംബാംഗം ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ യുഡിഎഫ് മന്ത്രി സണ്ണി ജോസഫാണ് യഥാർത്ഥത്തിൽ രാജിവെക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മൂന്നാഴ്ചത്തെ ഭരണം കൊണ്ട് വാഗ്ദാന ലംഘനങ്ങളും ജനവിരുദ്ധ നിലപാടുകളുമാണ് യുഡിഎഫ് സ്വീകരിച്ചത്.
ബന്ധുനിയമനങ്ങളടക്കം നടത്തി വിവാദമായതോടെ ഗത്യന്തരമില്ലാതെയാണ് അളിയനെ രാജിവെപ്പിച്ചത്. യഥാർത്ഥത്തിൽ രാജിവെക്കേണ്ടത് മന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അളിയൻ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതിൽ നിയമപ്രശ്നങ്ങളില്ലെന്നും വിവാദം ഒഴിവാക്കാനാണ് രാജിയെന്നുമാണ് മന്ത്രി സണ്ണി ജോസഫിന്റെ വിശദീകരണം.
Kerala
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാൽവെച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്കാരിക വിഭാഗമായ 'രചന' സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരിക്കെത്തന്നെ അന്നത്തെ സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ നായകസ്ഥാനത്ത് വെള്ളാപ്പള്ളി വന്നിരുന്നു. എന്നാൽ, പിന്നീട് മകനെ ബിഡിജെഎസിന്റെ ജനറൽ സെക്രട്ടറിയാക്കി സംഘപരിവാർ ശക്തികൾക്കൊപ്പം നിർത്തി. വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ ബിജെപി സ്ഥാനാർത്ഥികളെ വെളുപ്പിച്ചെടുക്കാൻ വേണ്ടി നടക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇന്ന് ശ്രീനാരായണ ദർശനങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി. ജയരാജൻ രചിച്ച 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ചർച്ചയിലാണ് വെള്ളാപ്പള്ളിക്കും കുടുംബത്തിനുമെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഇത്ര വലിയ പരാജയം ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കാൻ സിപിഎം സംസ്ഥാന സമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്താൻ പൊതുജനങ്ങൾക്കിടയിൽ നേരിട്ട് അന്വേഷണം നടത്താനാണ് പാർട്ടിയുടെ തീരുമാനം. ഇതിനായി വാട്സാപ്പ്, ഇമെയിൽ എന്നിവ വഴി സമൂഹത്തിന്റെ സമസ്ത മേഖലകളിലുള്ള ജനങ്ങളിൽ നിന്നും പാർട്ടി അഭിപ്രായം തേടും.
തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. മുപ്പതോളം മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യു.ഡി.എഫിന് മറിഞ്ഞു. ചിലയിടങ്ങളിൽ തിരിച്ചു വോട്ട് നൽകുന്ന ഡീലുമുണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് ചോദിച്ച രാഹുൽ ഗാന്ധി, കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അങ്ങനെ സംസാരിച്ചതെന്ന് 'ഇന്ത്യ' മുന്നണി യോഗത്തിൽ സമ്മതിച്ചതായും ഗോവിന്ദൻ വെളിപ്പെടുത്തി.
യുഡിഎഫ് ഭരണം വന്നതോടെ ഈ ബിജെപി-യുഡിഎഫ് ഡീൽ കൂടുതൽ വ്യക്തമായതായും മൂന്ന് സീറ്റ് കിട്ടിയ ബിജെപിക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാൾ ആറ് ശതമാനം വോട്ട് കുറവാണ് ഇത്തവണ കിട്ടിയതെന്നും ആ വോട്ടുകൾ യുഡിഎഫിനാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാളിച്ചകൾ പറ്റിയതായി സംസ്ഥാന സമിതിയും ജില്ലാ കമ്മിറ്റിയും അംഗീകരിച്ചു. വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനകളെ സിപിഎം ശക്തമായി പ്രതിരോധിച്ചില്ലെന്ന തെറ്റായ ധാരണ ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായതും, ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ ശക്തമായ നടപടിയെടുത്തില്ലെന്ന പ്രചാരണവും തിരിച്ചടിയായി.
ദേവസ്വം ബോർഡ് നടത്തിയ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് സർക്കാരാണെന്ന രീതിയിൽ വലതുപക്ഷം നടത്തിയ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം അവിടെ വായിച്ചത് ശരിയായില്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.
കൂടാതെ, എസ്ഐആർ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന കള്ളപ്രചാരണവും മുസ്ലിം ലീഗിന്റെ വർഗീയ ചേരിതിരിവ് രാഷ്ട്രീയവും ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്ത് നിന്ന് അകറ്റി. വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിച്ചാണ് യുഡിഎഫ് അധികാരത്തിൽ വന്നത്.
അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുമായും എൻഡിഎ നേതാക്കളുമായും മംഗലാപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്തിയ വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് ശേഷം തുറമുഖ വകുപ്പ് ഏറ്റെടുത്തത് ഇതിന് തെളിവാണ്. പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും, മഹാത്മാഗാന്ധി സർവകലാശാലയിലെ വി.സി, സെനറ്റ് അംഗങ്ങൾ എന്നിവരെ നിശ്ചയിച്ചതിലും സർക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളതെന്നും ഇത് കാവിവൽക്കരണത്തിന് കൂട്ടുനിൽക്കുന്ന നിലപാടാണെന്നും എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന് ബദൽ ധവളപത്രം പുറത്തിറക്കാൻ സിപിഎം. എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മുന്നണിയുടെ ബദൽ ധവളപത്രമായി പുറത്തിറക്കാനാണ് ആലോചന.
ബദൽ ധവളപത്രത്തിന് ഇടതുമുന്നണിയുടെ മുൻധനമന്ത്രിമാരായ കെ.എൻ. ബാലഗോപാലും തോമസ് ഐസക്കും നേതൃത്വം നൽകും. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സാമ്പത്തികപരിപാലനത്തിനും ജനക്ഷേമ നടപടികൾക്കും സ്വീകരിച്ച നയവും അതിനനുസരിച്ച് നടത്തിയ പ്രവർത്തനങ്ങളും ഇതിൽ വിശദീകരിക്കും.
യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ വരുമാന വർധന മറച്ചുവച്ചതായാണ് സിപിഎമ്മിന്റെ ആരോപണം. ഇതുസംബന്ധിച്ച വസ്തുതകളും വിശദീകരണവും രേഖയിലുണ്ടാകുമെന്നാണ് സിപിഎമ്മിന്റെ വാദം.
ക്ഷേമപെൻഷൻ വിതരണം, പൊതുമേഖലാ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ മുൻ യുഡിഎഫ് സർക്കാരുമായുള്ള താരതമ്യവും ബദൽ ധവളപത്രത്തിലുണ്ടാകും.
Kerala
തിരുവനന്തപുരം: നടനും സംവിധായകനുമായ സലിം കുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ഹാന്‍ഡിലുകളോട് രൂക്ഷമായി പ്രതികരിച്ച മകൻ ചന്തുവിന് പിന്തുണയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ.എ. റഹിം എംപി.
ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണെന്നും ഏതൊരാളും അങ്ങനെയേ പ്രതികരിക്കൂവെന്നും റഹിം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് റഹിം നിലപാട് വ്യക്തമാക്കിയത്. ചന്തുവിന്റെ പ്രതികരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു.
കൈയിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നും എ.എ. റഹിം ചോദിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
ഏറെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ, ആ കഠിനയാഥാർത്ഥ്യത്തിന്റെ മുന്നിൽ നിൽക്കുന്ന നിമിഷത്തെക്കുറിച്ച് ഒന്നോർത്തു നോക്കൂ...നഷ്ടമായത് സ്വന്തം അച്ഛനെയാണെങ്കിലോ? സ്വന്തം പിതാവിന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന ആ നിമിഷം.....
നമുക്ക് പ്രിയപ്പെട്ടതൊന്നും നഷ്ടമാകുന്നത് ഓർക്കാൻ പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. അങ്ങനെയെങ്കിൽ, ആ വലിയ നഷ്ടത്തിന്റെ കയ്പേറിയ യാഥാർത്ഥ്യത്തിന് നടുവിൽ, അച്ഛന്റെ ചിതയ്ക്ക് മുന്നിൽ നിൽക്കുന്ന അതിവൈകാരിക നിമിഷത്തിൽ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണ്. ഏതൊരാളും അങ്ങനയേ പ്രതികരിക്കൂ...
കയ്യിലൊരു മൊബൈൽ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിർവരമ്പുകളും ലംഘിക്കാൻ ഇവർക്ക് ആരാണ് അനുവാദം നൽകിയത്? ഇന്ന് നമ്മുടെ നാട്ടിലെ വിവാഹങ്ങളോ, സാംസ്കാരിക ഒത്തുചേരലുകളോ, സ്വകാര്യ ചടങ്ങുകളോ എന്തുമാകട്ടെ... അവിടെയൊക്കെ തെല്ലും സാമൂഹികബോധമോ പ്രൊഫഷണലിസമോ ഇല്ലാതെ കടന്നുകയറി മനുഷ്യരെ വേട്ടയാടുന്ന ചില ഓൺലൈൻ മാധ്യമങ്ങളുടെ വിനാശകരമായ പ്രവണതയുണ്ട്.
മനുഷ്യത്വത്തെ റദ്ദ് ചെയ്യുന്ന ആ അശ്ലീലമായ കടന്നുകയറ്റത്തെ വിചാരണ ചെയ്യാൻ ഈ സന്ദർഭം നാം ഉപയോഗിച്ചേ തീരൂ. പൊതുവിൽ ചില ഓൺലൈൻ മാധ്യമങ്ങൾ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റവുമാണ്. ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവർ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങൾ—ഇതിലൊക്കെ എവിടെയെങ്കിലും അല്പം 'ക്ലിക്ക് ബെയ്റ്റ്' ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകൻ കണ്ണുകളായി ഇവർ മാറിയിരിക്കുന്നു.
സ്ത്രീകളുടെ അന്തസ്സിനെ അല്പം പോലും മാനിക്കാതെ, അവരുടെ അനുവാദമില്ലാതെ ക്യാമറകൾ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും, വഷളൻ തമ്പ്നെയിലുകളിട്ട് യൂട്യൂബിൽ വ്യൂസ് വിൽക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു ‘പ്രേക്ഷക’ സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്.
മനുഷ്യന്റെ കണ്ണീരും വൈകാരികതയും വ്യൂസ് കൂട്ടാനും ലൈക്ക് വാങ്ങാനുമുള്ള വെറും ഉപാധികൾ മാത്രമാണെന്ന് ചിന്തിക്കുന്ന ഈ സൈബർ ക്രിമിനലിസം സാംസ്കാരിക കേരളത്തിന് തന്നെ അപമാനമാണ്. തെല്ലും മാന്യതയില്ലാത്ത ഈ ഓൺലൈൻ മാധ്യമക്കൂട്ടത്തോട് ചന്തു കാട്ടിയ ആർജ്ജവം എടുത്തുപറയേണ്ടതാണ്. ആ പ്രതികരണത്തിന്, ആ പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ!
ഏത് ചടങ്ങിലായാലും, ഏത് സന്ദർഭത്തിലായാലും മനുഷ്യന്റെ അന്തസ്സിനും സ്വകാര്യതയ്ക്കും മുകളിലല്ല നിങ്ങളുടെ വ്യൂസും റേറ്റിംഗും എന്ന് ഓൺലൈൻ മാധ്യമങ്ങളെ ഓർമ്മിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മനുഷ്യത്വമില്ലാത്ത മാധ്യമപ്രവർത്തനം വെറും അശ്ലീലമാണ്!
Kerala
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണശേഷം കുടുംബത്തെ പാർട്ടി നേതൃത്വം അവഗണിച്ചെന്ന വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം ആരെയും അവഗണിക്കാറില്ലെന്നും താൻ കോടിയേരിയുടെ വീട്ടിൽ പോകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ വിയോഗത്തിന് ശേഷം പാർട്ടി തങ്ങളെ പൂർണമായി അവഗണിച്ചെന്ന് വിനോദിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു മാസികയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു വിനോദിനിയുടെ തുറന്നുപറച്ചിൽ. ഉന്നത പദവിയിലിരിക്കുന്ന പിബി അംഗത്തെ വിളിച്ചാൽ ഫോണെടുക്കുക പോലുമില്ലെന്നാണ് വിനോദിനി പറഞ്ഞത്. താൻ ഉദ്ദേശിച്ചതു പിണറായി വിജയനെയല്ലെന്നും അവർ പറഞ്ഞിരുന്നു.
വിനോദിനിയുടെ വെളിപ്പെടുത്തൽ വിവാദമായതോടെയാണ് വിശദീകരണവുമായി എം.വി. ഗോവിന്ദൻ രംഗത്തെത്തിയത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് കോടിയേരിയുടെ വീട് സന്ദർശിച്ചിരുന്നു. ഇടയ്ക്കെല്ലാം വീട്ടിൽ പോകാറുണ്ട്. അങ്ങനെ ആരെയെങ്കിലും അവഗണിക്കുന്ന നിലപാട് സിപിഎം സ്വീകരിക്കാറില്ല. ഞാനും സ്വീകരിക്കാറില്ല.
ഞങ്ങളാരും അങ്ങനെ തിരിഞ്ഞു നോക്കാതെ ഇരിക്കാറില്ല. എല്ലാവരുമായും ബന്ധപ്പെട്ടു തന്നെയാണ് നിൽക്കുന്നത്. ആരോപണം ആരെ ഉദ്ദേശിച്ചാണ് എന്നറിയില്ല. വിനോദിനി പറഞ്ഞതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തെ ഭീകരമായ കടക്കെണിയിലാക്കിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ യാഥാർത്ഥ്യബോധമില്ലാത്ത ധനകാര്യ മാനേജ്മെന്റ് ആണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് പത്രപ്രസ്താവനയിൽ ആരോപിച്ചു.
വരവ് അറിയാതെ ചെലവിടുകയും കടം വാങ്ങി മുടിയുകയും കേരളത്തിന്റെ സമ്പദ്ഘടന കുളംതോണ്ടുകയും ചെയ്ത ധൂർത്തു പുത്രനായി തോമസ് ഐസക്കിനെ ചരിത്രം രേഖപ്പെടുത്തും. ഐസക്കിന്റെ വികലമായ സാമ്പത്തിക നയം കെ.എൻ ബാലഗോപാൽ അതേപടി തുടരുകയാണ് ചെയ്തത്.
കൊള്ള പലിശയ്ക്ക് രാജ്യത്തിനു പുറത്തു നിന്നും മസാല ബോണ്ടു വഴി വരെ കടം വാങ്ങിയ കിഫ്ബിയുടെ ധനവിനിയോഗങ്ങളെല്ലാം സംശയാസ്പദമാണ്. സിഎജി താക്കീത് മറികടന്ന് ബജറ്റിനു പുറത്തു നിന്നും കടം വാങ്ങിയ കിഫ്ബിയുടെ സാമ്പത്തിക ബാദ്ധ്യത ഭീമമാണ്. പ്രത്യുല്പാദനപരമല്ലാത്ത ഒരു വരുമാനവും കിട്ടാത്ത മേഖലകളിലാണ് ഒരു ആസൂത്രണവുമില്ലാതെ കോടികൾ വലിച്ചെറിഞ്ഞത്.
ലൈഫ് ഭവന പദ്ധതിയ്ക്ക് മുടക്കിയ പണത്തിന്റെ സിംഹഭാഗവും ഹഡ്കോയിൽ നിന്നുള്ള കടമാണ്. ഈ കടം അഞ്ചു വർഷത്തിനുള്ളിൽ തിരിച്ചടക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പുതിയ വികസന പദ്ധതികൾക്കു ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സംസ്ഥാന സർക്കാരിന് കടം കിട്ടാത്ത ദുരവസ്ഥയാണ് ഇപ്പോഴുള്ളത്.
Kerala
തിരുവനന്തപുരം: മോസ്കോയിൽ മഴപെയ്യുന്പോൾ തിരുവനന്തപുരത്ത് കുടപിടിക്കുന്ന കമ്യൂണിസ്റ്റുകാരാണ് കേരളത്തിലുള്ളതെന്ന പരിഹാസവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാരെ സഹായിച്ചുവെന്ന ആര്യാടൻ ഷൗക്കത്തിന്റെ പരാമർശത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചതിനു മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവ്യറ്റ് യൂണിയൻ നിക്ഷ്പക്ഷമായിരുന്നെന്നും പിന്നീട് ബ്രിട്ടനൊപ്പം ചേർന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 1939ൽ സ്റ്റാലിൻ- ഹിറ്റ്ലർ ഉന്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്മ്യൂണിസ്റ്റുകാർ സോവ്യറ്റ് യൂണിയനിലെ സ്റ്റാലിൻ പറയുന്നതേ കേൾക്കൂ. സ്റ്റാലിൻ അന്നും ഹിറ്റ്ലർക്കൊപ്പമായിരുന്നു.
ഹിറ്റ്ലർ സോവ്യറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ മാത്രമാണ് സ്റ്റാലിൻ മാറിയത്. മോസ്കോയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുട പിടിച്ച് നടക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് ഇവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാലിന്റേ അടവ് നയമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.
എന്നാൽ സ്റ്റാലിനും ഹിറ്റ്ലറും എതിരാളികളെയും സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെയും പോളിറ്റ് ബ്യൂറോയിൽ ഉള്ളവരെയും കൊല്ലുകയെന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത്. അല്ലാതെ ഫാസിസത്തിനെതിരെ സ്റ്റാലിന് ഒരു നിലപാടും ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രിട്ടീഷുകാരോട് പോരാടുന്പോഴും ഫാസിസത്തിനും നാസിസത്തിനും എതിരെ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നു. ഫാസിസം ലോകത്തെ അപകടത്തിലേക്ക് എത്തിക്കുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധി മഹാത്മാ ഗാന്ധിക്കും ജവഹർലാൽ നെഹ്റുവിനും ഉണ്ടായിരുന്നു.
മലബാർ കലാപത്തിലെ ഒറ്റുകാരായിരുന്നില്ല കോണ്‍ഗ്രസുകാർ. ഒറ്റുകാർ സ്റ്റാലിൻ- ഹിറ്റ്ലർ ഉടന്പടിയുണ്ടായിരുന്ന കാലത്ത് കോണ്‍ഗ്രസുകാരുടെ ഒളിത്താവളം ബ്രിട്ടീഷുകാർക്ക് കാട്ടിക്കൊടുത്ത കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി ഉന്നയിച്ച ആവശ്യത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. പാർട്ടിയുടെ അഭിമാനം സിപിഎമ്മിന് മുൻപിൽ പണയം വെയ്ക്കേണ്ടതില്ലെന്നും, വിട്ടുവീഴ്ച ചെയ്ത് മുന്നണി ഐക്യം നിലനിർത്തേണ്ട സാഹചര്യമില്ലെന്നുമാണ് സിപിഐ വിലയിരുത്തൽ.
പ്രതിപക്ഷ നിരയിൽ എൽഡിഎഫിലെ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ തങ്ങൾക്ക് ഉപനേതൃപദവി വേണമെന്ന കടുംപിടിത്തത്തിൽ തന്നെയാണ് സിപിഐ. പരസ്യമായി ആവശ്യപ്പെട്ട പദവിയിൽ നിന്നും പിന്നോട്ട് പോകുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. എന്നാൽ ഈ പദവി സിപിഐക്ക് നൽകാനാവില്ലെന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുകയാണ്. ഇടതുമുന്നണി പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി വഹിച്ചിരുന്നത് സിപിഎം തന്നെയാണെന്നുള്ള മുൻകാല കീഴ്വഴക്കങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. തർക്കം പരിഹരിക്കാൻ കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാർ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടിരുന്നു.
അതേസമയം, മുന്നണിയിൽ ഔദ്യോഗിക ധാരണയാകും മുമ്പ് ഉപനേതൃപദവി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നടപടിയിൽ സിപിഐക്കുള്ളിൽ തന്നെ ഒരു വിഭാഗത്തിന് അമർഷമുണ്ട്. പദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരുന്ന് പ്രതിഷേധം അറിയിക്കണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ മുന്നണി ഐക്യത്തിന് മുൻഗണന നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്. പദവി നിഷേധിക്കപ്പെടുകയാണെങ്കിൽ എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് ഔദ്യോഗിക ചുമതലകൾ ബഹിഷ്കരിക്കാനും സിപിഐ ആലോചിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുന്നണിയിൽ ഈ വിഷയം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.
National
കോൽക്കത്ത: മമത ബാനർജിക്കെതിരേ കലാപമുയർത്തി തൃണമൂൽ എംഎൽഎമാരെ സ്വന്തമാക്കിയ ഋതബ്രത ബാനർജിയുടെ രാഷ്ട്രീയപ്രവേശം സിപിഎമ്മിലൂടെ.
ഒരുകാലത്ത് സിപിഎമ്മിന്റെ ഭാവി വാഗ്ദാനം എന്നു പോലും വിശേഷിപ്പിക്കപ്പെട്ട നേതാവായിരുന്നു സിപിഎമ്മിന്റെ രാജ്യസഭാംഗമായിരുന്ന ഇദ്ദേഹം. 1998ൽ രൂപവത്കൃതമായശേഷം തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാർട്ടിയിലെ പിളർപ്പ്.
ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ കഴിയുന്ന ഋതബ്രത (46) വാർത്താ ചാനലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2008ൽ എസ്ഐഐ ജനറൽ സെക്രട്ടറിയായതോടെയാണ് ഋതബ്രത അറിയപ്പെട്ടുതുടങ്ങിയത്.
2011ൽ കോൽക്കത്ത സൗത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്നു ഋതബ്രത. തൃണമൂലിലെ പ്രബലൻ സുബ്രത ബക്ഷിയോട് മുപ്പത്തിയൊന്നുകാരനായ ഋതബ്രത പരാജയപ്പെട്ടു. മുഖ്യമന്ത്രിയായതിനെത്തുടർന്ന് മമത ബാനർജി രാജിവച്ച ഒഴിവിലായിരുന്നു കോൽക്കത്ത സൗത്ത് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മൂന്നു വർഷത്തിനുശേഷം രാജ്യസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിന്തുണയോടെ ഋതബ്രത വിജയിച്ചു. മുപ്പത്തിയഞ്ചാം വയസിൽ ഋതബ്രതയെ രാജ്യസഭാംഗമാക്കുന്നതിൽ സിപിഎമ്മിലെ പ്രമുഖ നേതാക്കൾക്കു മുറുമുറുപ്പുണ്ടായിരുന്നു.
എന്നാൽ, മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ പിന്തുണ ഇദ്ദേഹത്തിനു തുണയായി. മുൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ഏറെ അടുപ്പം പുലർത്തിയ നേതാവാണ് ഋതബ്രത ബാനർജി. എന്നാൽ, ഏറെ വൈകാതെ ഋതബ്രത പാർട്ടിയുമായി അകന്നു. ഇദ്ദേഹത്തിന്റെ ആഡംബര ജീവിതവും അച്ചടക്കലംഘനവും പാർട്ടിയിൽ ചർച്ചയായി.
2017ൽ ഋതബ്രത പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടു. വൈകാതെ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടു. ഇക്കാലയളവിൽ ബിജെപി നേതാക്കളായ മുകുൾ റോയി, കൈലാഷ് വിജയ്വർഗിയ തുടങ്ങിയവരുമായി ഋതബ്രത അടുപ്പം പുലർത്തി.
എന്നാൽ, ഒരു പോലീസ് കേസിനു പിന്നാലെ ഋതബ്രത തൃണമൂൽ കോൺഗ്രസുമായി ചങ്ങാത്തത്തിലായി. 2020ൽ രാജ്യസഭാ കാലാവധി പൂർത്തിയായതിനു പിന്നാലെ തൃണമൂൽ കോൺഗ്രസിലെത്തി.
തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയനായ ഐഎൻടിടിയുസിയുടെ സംസ്ഥാന അധ്യക്ഷപദവിയിലെത്തിയ ഋതബ്രത 2024ൽ വീണ്ടും രാജ്യസഭാംഗമായി. 2026ൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.
Kerala
തിരുവനന്തപുരം: സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ്.എസ്. ബിജു ആണ് ബിജെപിയിൽ ചേർന്നത്. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ബിജു അംഗത്വം സ്വീകരിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർഥിയായിരുന്നു ബിജു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നിരുന്നു. സംഭവത്തിൽ ബിജുവിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ സിപിഎം-സിപിഐ നേതൃത്വങ്ങൾ ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. പദവിയിൽ തീരുമാനമാകുന്നതുവരെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം വിളിക്കരുതെന്ന സിപിഐയുടെ കത്തിനെ തുടർന്നാണ് ഉഭയകക്ഷി ചർച്ചയ്ക്ക് വഴി തെളിയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലാകും ഇന്ന് ചർച്ച നടക്കുക. നാളെ ചേരുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയുടെ തീരുമാനം ബിനോയി വിശ്വം അറിയിക്കും.
പ്രതിപക്ഷ ഉപനേതൃപദവി നൽകാനാവില്ലെന്ന നിലപാടിലാണ് സിപിഎം. അതേസമയം പദവി ലഭിച്ചില്ലെങ്കിൽ സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് അഭിപ്രായം സിപിഐയിൽ ഉയർന്നിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഇന്ധനവില വർധനയിലൂടെ ജനജീവിതം ദുഃസഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരേയും അതിനെതിരായി മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരേയും നാളെ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ സിപിഎം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിലും തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലുമായിരിക്കും പ്രതിഷേധങ്ങൾ നടക്കുക.
കഴിഞ്ഞ മേയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാലു തവണ പെട്രോൾ, ഡീസൽ വില കൂട്ടി. അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണയ്ക്ക് വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് ലഭിക്കാതിരിക്കാനാണ് കേന്ദ്രസർക്കാർ ഇന്ധന നികുതി കുത്തനെ ഉയർത്തിയത്.
കേന്ദ്രത്തിന്റെ ഈ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർധനവിലൂടെ മാത്രം ലിറ്ററിന് രണ്ടു രൂപയിലധികം വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. ഇന്ധനവില വർധനയിൽ കേന്ദ്രത്തിനെതിരായി ഒരു വരി പോലും നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്താൻ സർക്കാർ തയാറായിട്ടില്ല. കേന്ദ്രനയത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാനം സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയെച്ചൊല്ലിയുള്ള സിപിഎം- സിപിഐ തർക്കം കത്തുന്നു. പ്രതിപക്ഷ ഉപനേതൃപദവി സിപിഐയ്ക്കു നൽകിയില്ലെങ്കിൽ ഇടതുമുന്നണിയിൽ സിപിഐയ്ക്കു നൽകിയിട്ടുള്ള സ്ഥാനങ്ങളെല്ലാം ഒഴിയുന്നതും പാർട്ടി ആലോചിക്കുന്നു. നിയമസഭയിൽ സിപിഐയ്ക്കു ഇടതു മുന്നണി നൽകിയിട്ടുള്ള മറ്റു സ്ഥാനങ്ങളും ഏറ്റെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
പ്രതിപക്ഷ ഉപനേതൃപദവി സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. രാജന് നൽകണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം സിപിഐ സിപിഎമ്മിനു കത്തു നൽകിയിരുന്നു. പ്രതിപക്ഷ ഉപനേതൃ പദവി സിപിഐയ്ക്കു നൽകാതെ എൽഡിഎഫ് നിയമസഭാ കക്ഷി യോഗം വിളിച്ചു ചേർക്കേണ്ടതില്ലെന്ന ആവശ്യമാണ് ഇതിൽ ഉന്നയിച്ചിരുന്നത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയൻ വന്നതിനു പിന്നാലെ പ്രതിപക്ഷ ഉപനേതൃപദവി സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സിപിഐ ആവശ്യം തള്ളി, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുൻ ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത് എത്തിക്കാനായിരുന്നു പാർട്ടി നീക്കം. ഇതാണ് സിപിഐയെ പ്രകോപിച്ചത്.
പ്രതിപക്ഷ ഉപനേതൃപദവിയുണ്ടായ കാലം മുതൽ സിപിഎമ്മാണ് ഇതു കൈവശം വച്ചിരുന്നതെന്ന ന്യായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. സിപിഐയുടെ ആവശ്യം കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ഇതു ചർച്ചയിലൂടെ പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ വീട്ടിൽ പരിശോധന നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം.
കന്റോൺമെന്റ് എസി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം എസ്എച്ച്ഒ ആർ. പ്രശാന്ത് ആണ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ. അഞ്ച് സിഐമാരും ഏഴ് എസ്ഐമാരും ഉൾപ്പെടെ 30 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഉണ്ടായ കാലം മുതൽ കൈവശം വയ്ക്കുന്നത് സിപിഎമ്മാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ലഭിച്ചില്ലെങ്കിൽ വിഷമകരമായ തീരുമാനം എടുക്കേണ്ടി വരുമെന്നാണ് സിപിഐയുടെ പ്രതികരണം.
ഇടതുമുന്നണിയിൽ സിപിഐയ്ക്ക് വേണ്ടത് മാന്യമായ പദവിയാണ്. കെ. രാജനെ പ്രതിപക്ഷ ഉപനേതാവാക്കണം. ഇതിൽ വ്യക്തതയില്ലാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിക്കരുതെന്നാണ് സിപിഐ നിലപാട്.
കെ.എൻ. ബാലഗോപാലാണ് നിലവിൽ പ്രതിപക്ഷ നിരയിലെ രണ്ടാമൻ. ആദ്യ അടിയന്തര പ്രമേയം അവതരിപ്പിച്ചതും ബാലഗോപാൽ ആയിരുന്നു. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കാര്യം പോലും സിപിഐയോട് ചർച്ച ചെയ്തിരുന്നില്ലെന്നും ആരോപണമുണ്ട്.
ഇടതുമുന്നണിയിൽ ആവശ്യപ്പെടേണ്ട കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി പറഞ്ഞതിനെ കൺവീനർ തന്നെ നേരത്തെ തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് സിപിഎം യോഗങ്ങളിലൊന്നും ഇത് ചർച്ചയായതുമില്ല.
Kerala
മലപ്പുറം: സിപിഎം അംഗത്വമെടുക്കാനൊരുങ്ങി മുൻ മന്ത്രി കെ.ടി. ജലീൽ. പാർട്ടിയിൽ സജീവമാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അംഗത്വം എടുക്കാൻ തീരുമാനിച്ചത്. അംഗത്വം എടുക്കാനുള്ള താല്പര്യം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
നാല് തവണ സ്വതന്ത്ര എംഎൽഎ ആയിരുന്നു ജലീൽ. ഒന്നാം പിണറായി മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ വകുപ്പുകളുടെ മന്ത്രി ആയിരുന്നു. തവനൂരിലെ തോൽവിക്ക് പിന്നാലെ ജലീൽ ഇടതു പാളയം വിടുമെന്ന് സാമൂിക മാധ്യമങ്ങളിൽ പ്രചാരണം നടന്നിരുന്നു.
Kerala
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ശിപാർശ ചെയ്തുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഇന്ന് പുറത്തുവന്നേക്കും. യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യത്തെ കേസാണിത്.
പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പി.പി. ദിവ്യയാണ് ഏക പ്രതി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ തീരുമാനം. എന്നാൽ ശിപാർശയിൽ സിബിഐ നിലപാട് നിർണായകമാണ്.
കേസ് ഏറ്റെടുക്കേണ്ടതുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിബിഐ ആണ് തീരുമാനമെടുക്കേണ്ടത്. പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി കുടുംബം ആരോപിച്ചു. അതേസമയം കേസ് സിബിഐയ്ക്ക് കൈമാറുന്നതിൽ സിപിഎം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷനും സിപിഎം നേതാവുമായ പി.എം. ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിൽ രാവിലെ 11ഓടെയാണ് വിവാഹം. തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ, കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആർഷോ.
Kerala
കണ്ണൂർ: പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ജന്മനാടായ കണ്ണൂരിലെ മമ്പറത്ത് സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഡി റെയ്ഡിൽ പാർട്ടിയും മുന്നണിയും നൽകിയ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽഡിഎഫ് ഉണ്ടാകും. നയമില്ലാത്ത നയപ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമർശവുമില്ല.
കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണ്. ഇടതുപക്ഷം അധികാരത്തിലെത്തിയത് ആഗോളതലത്തിൽ വലതുപക്ഷം ശ്രദ്ധിച്ചു. വലതുപക്ഷത്തിനു തുടർഭരണം അംഗീകരിക്കാനായില്ല. തെറ്റായ സമീപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു.
ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന് സർക്കാരുകൾ ഇടയ്ക്കിടെ മാറണമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു. സിപിഎമ്മിന്റെ പ്രവർത്തനം കളങ്കരഹിതമാണ്. ഏതു കടന്നാക്രമണങ്ങളെയും ഒന്നിച്ച് നേരിടണമെന്നും പിണറായി പറഞ്ഞു.
Kerala
കല്പറ്റ: സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. സിപിഎം നേതാക്കൾ തന്നെ നിയോഗിച്ച ഓഡിറ്റ് സംഘത്തിന്റെതാണ് കണ്ടെത്തൽ.
ബ്രഹ്മഗിരിയിൽ വലിയ ക്രമക്കേടുകളും കെടുകാര്യസ്ഥതയും നടന്നു. കോടികൾ നിക്ഷേപം സ്വീകരിച്ചത് നിയമവിരുദ്ധമായി എന്ന് ഓഡിറ്റ് സംഘം നേതൃത്വത്തെ അറിയിച്ചു. ബ്രഹ്മഗിരിയിലെ ഇടപാടുകൾ പലതും സംശയാസ്പദമാണ് കൃത്യമായ രേഖകൾ പോലും ഇല്ലാതെ ഇടപാടുകൾ നടത്തി.
സർക്കാർ നൽകിയ ഫണ്ടുകൾ ഉപയോഗിച്ചതിലും കൃത്യതയില്ല നിക്ഷേപമായി സ്വീകരിച്ച പണം പലിശയില്ലാതെ ബ്രഹ്മഗിരിയിലെ ആളുകൾക്ക് തന്നെ വായ്പയായും അഡ്വാൻസായി നൽകിയെന്നും റിപ്പോര്‍ട്ടില്‍ പരാമർശം ഉണ്ട്.
ക്രമക്കേടുകൾ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഓഡിറ്റ് സംഘത്തെ നേതൃത്വം വിലക്കി. 2023ല്‍ സമർപ്പിച്ച റിപ്പോർട്ട് ബ്രഹ്മഗിരി നേതൃത്വം പുറത്തുവിട്ടിരുന്നില്ല.
Kerala
ശ്രീകൃഷ്ണപുരം: ജോലി വാഗ്ദാനംചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം പുറത്താക്കി. ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റി അംഗം സി. സുജിത്തിനെയാണ് പാർട്ടിയിൽനിന്നു പുറത്താക്കിയത്.
ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗം കൂടിയായ സുജിത്തിനെതിരേ കഴിഞ്ഞദിവസമാണ് ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതി പരാതി നൽകിയത്. 2025 മുതൽ 2026 വരെയുള്ള കാലയളവിൽ ജോലി വാഗ്ദാനംചെയ്ത് പലപ്പോഴായി പീഡിപ്പിച്ചു എന്നാണ് പരാതി. സുജിത്തിനെ ഡിവൈഎഫ്ഐയിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു.
സുജിത്തിനെതിരേ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന സുജിത്തിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. വരുംദിവസങ്ങളിൽ പരാതിക്കാരി മജിസ്ട്രേറ്റിനുമുന്നിൽ രഹസ്യമൊഴി നൽകും. ഇതിനുശേഷമായിരിക്കും പ്രതിക്കെതിരേ കൂടുതൽ ശക്തമായ നിയമനടപടികളിലേക്കു കടക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
പാലക്കാട്: പോലീസിനെതിരെ ഭീഷണിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെയാണ് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഭീഷണി മുഴക്കിയത്.
ഇടതുപക്ഷ പ്രവർത്തകരോട് മാന്യത വിട്ട് പെരുമാറിയാൽ, നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് താക്കീത്. പോലീസ് ഗുണ്ടായിസം കാണിച്ചാൽ, അതിനെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്കുണ്ടെന്നും ഇഡിയെ ആക്രമിച്ചത് സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും പൂരം കാണാൻ കിടക്കുന്നതേയുള്ളൂവന്നും സുരേഷ് ബാബു പറഞ്ഞു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരായ പ്രതിഷേധത്തിനിടയിൽ ആയിരുന്നു ഭീഷണി പ്രസംഗം.
"നോര്ത്തിലൊരു സിഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാന്‍ നിക്കരുത് എന്നാണ് താക്കീതായി പറയാനുളളത്. മാന്യതയാണെങ്കില്‍ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങള്‍. മാന്യത വിട്ടാല്‍ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങള്‍. ഇതൊക്കെ കണ്ടും അനുഭവിച്ചും നിന്നേക്കാളും ശക്തിയും കരുത്തുമുളള ഒരുപാട് പോലീസുകാരെ നേരിട്ടുമാണ് ഞങ്ങളിവിടെ എത്തിയത്'.
"ഗുണ്ടായിസം കാണിക്കാന്‍ പോലീസുകാര്‍ മെനക്കെട്ടാല്‍ ആ ഗുണ്ടകളെ ഒതുക്കാനുളള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ട് കേരളത്തില്‍ ഭരണം മാറി എന്ന് വിചാരിച്ച് എന്ത് തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ട. ഇതൊരു സാമ്പിള്‍ വെടിക്കെട്ടല്ലേ. ഇതിന്റെ അപ്പുറമുളള നല്ല പൂരം കാണാനല്ലേ പോകുന്നത്. ഞങ്ങള്‍ക്ക് ഇഡിയുമില്ല ഒരു ചുക്കുമില്ല' - ജില്ലാ സെക്രട്ടറി പറഞ്ഞു.
Kerala
തൊടുപുഴ: സിപിഎമ്മിന്റെ അടിവേര് ഇളക്കിയ സംഭവമാണ് മാസപ്പടി കേസെന്നും കേരളം അറിഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസപ്പെടുന്ന ഒത്തിരി കാര്യങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ നേരത്തേ നല്കിയ കേസില്‍ ഇഡി അന്വേഷണം താത്ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്തപ്പോള്‍ വലിയ തോതില്‍ ആഘോഷിച്ച പാര്‍ട്ടിയാണ് സിപിഎം. ആ സമയത്ത് തനിക്കെതിരെ വലിയ ആക്ഷേപവും സൈബര്‍ ആക്രമണവും ഉണ്ടായി.
അന്വേഷണം വരുമ്പോള്‍ എന്തിനാണ് ഇത്ര വെപ്രാളപ്പെടുന്നത്. എല്‍ഡിഎഫ് ഭരണത്തിന്‍കീഴില്‍ തനിക്കെതിരെ പിണറായി പോലീസ് 12 അന്വേഷണമാണ് നടത്തിയത്. തന്റെ വീട്ടിലും സമാനമായ രീതിയില്‍ പോലീസ് പരിശോധന നടത്തി. അന്ന് രാഷ്ട്രീയ പ്രേരിതമാണെന്നു പറഞ്ഞ് ഒളിച്ചോടിയില്ല. അന്വേഷണവുമായി സഹകരിച്ചു.
നിലവില്‍ നടക്കുന്ന പരിശോധനകള്‍ രാഷ്്ട്രീയപ്രേരിതമാണെന്നു പറയുന്നത് കേസ് മറയ്ക്കാനുള്ള പ്രതിരോധം മാത്രമാണെന്നും കുഴൽനാടൻ പറഞ്ഞു.
Editorial
മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) ഉദ്യോഗസ്ഥരുടെ വാഹനം സിപിഎമ്മുകാർ ആക്രമിക്കുകയും ഉദ്യോഗസ്ഥർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവം കേരള രാഷ്ട്രീയത്തെ ഉലച്ചിട്ടുണ്ട്.
ഇത്, വർഗസമരത്തിന്റെയോ ജനകീയപോരാട്ടത്തിന്റെയോ കേസല്ല. പിണറായി വിജയന്റെ മകൾ വീണാ കരിമണൽക്കന്പനിയിൽനിന്ന് 1.81 കോടി രൂപ അനർഹമായി കൈപ്പറ്റിയെന്ന അഴിമതിക്കേസാണ്. റെയ്ഡിനെത്തിയത് ബിജെപിയുടെ രാഷ്ട്രീയ ഉപകരണമെന്ന കളങ്കമുള്ള ഇഡിയാണെന്നത്, പ്രതിഷേധത്തിനപ്പുറം ആക്രമണം അഴിച്ചുവിടാനുള്ള ന്യായമല്ല.
പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടെന്നും കുറ്റാരോപിതരായ നേതാക്കളുടെ രക്ഷാപ്രവർത്തനത്തിനിറങ്ങിയാൽ രക്ഷിക്കാൻ ബുദ്ധിമുട്ടാണെന്നും അണികൾ തിരിച്ചറിയണം. ഇഡിയുടെ വിശ്വാസ്യതയ്ക്കൊപ്പം പ്രാധാന്യമുണ്ട് സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്കുമെന്ന് തിരിച്ചറിയണം.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനും മകൾ വീണയും അടുത്തയിടെ താമസം തുടങ്ങിയ വാടകവീട്ടിലായിരുന്നു റെയ്ഡ്. വീണയും അവരുടെ ഐടി സ്ഥാപനമായ എക്സാലോജിക് സൊലൂഷൻസും കരിമണൽ കന്പനിയായ സിഎംആർഎല്ലിൽ (കൊച്ചിന് മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ്) നിന്ന് സേവനങ്ങളൊന്നും നൽകാതെ 1.81 കോടി രൂപ കൈപ്പറ്റിയെന്നാണ് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.
കേന്ദ്ര ഏജൻസിയായ എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമർപ്പിച്ച റിപ്പോർട്ടിൽ, വീണയുടെ കമ്പനി കൈപ്പറ്റിയ തുക 2.78 കോടിയാണെന്ന് കാണുന്നു.185 കോടിയോളം രൂപയുടെ അഴിമതി സിഎംആർഎൽ നടത്തിയെന്നാണ് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. 2024 ഒക്ടോബറിൽ എസ്എഫ്ഐഒ വീണയുടെ മൊഴിയെടുക്കുകയും ചെയ്തു.
സിഎംആർഎല്ലിന്റെ ഹർജി തള്ളിക്കൊണ്ട് കേസിൽ ഇഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചതിനുപിന്നാലെയാണ് ഇന്നലത്തെ റെയ്ഡ്. വീടിനു പുറത്തു മുദ്രാവാക്യം മുഴക്കി കാത്തുനിന്ന പാർട്ടിക്കാർ, റെയ്ഡിനുശേഷം പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിക്കുകയായിരുന്നു. തങ്ങളുടെ നേതാക്കൾക്കു കവചമൊരുക്കാൻ പാർട്ടിക്ക് അവകാശമുണ്ട്. പക്ഷേ, അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാകണം.
ഇഡിയായതുകൊണ്ട്, യഥാർഥ അഴിമതിക്കാർക്കെതിരേ കേസെടുത്താലും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്. അന്വേഷണ ഏജൻസികൾ ഇത്ര രാഷ്ട്രീയവത്കരിക്കപ്പെട്ട കാലമില്ല. മോദി സർക്കാരിന്റെ ആദ്യ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലാണ്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്നു സുപ്രീംകോടതി ചോദിച്ചത് 2025 ജൂലൈയിലാണ്. ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞത് 2024 മേയിൽ. തെളിവില്ലാതെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണെന്നാണ് 2025 മേയിൽ ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്.
അഴിമതിക്കേസിൽ പെടുത്തി ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്രിവാളിനെ ജയിലിലടച്ച് ബിജെപി അധികാരം പിടിച്ചു. ഒന്നിനും ഒരു തെളിവുമില്ലെന്നു കണ്ടെത്തി വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ പ്രത്യേക സിബിഐ കോടതി പ്രതികളെ വെറുതെ വിട്ടത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ്. ബോണ്ട് വഴി ബിജെപിക്കു കോടികൾ കൊടുത്തവർക്കെതിരേ മുന്‍പുണ്ടായിരുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും നിലച്ചു.
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉൾപ്പെടെ മറ്റു പാർട്ടികളിൽനിന്നു ബിജെപിയിൽ ചേർന്ന നേതാക്കളുടെ അഴിമതിയിലും അന്വേഷണമില്ല. പക്ഷേ, വീണാ വിജയൻ നിരപരാധിയാണെന്നു പറയാൻ ഇതൊന്നും കാരണമല്ല. അവർ അന്വേഷണത്തിനും നിയമത്തിനും കീഴ്പെടുകയാണു വേണ്ടത്.
രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി എന്നിവരും സിഎംആർഎല്ലിൽനിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഇന്നലെ സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ തിരുവനന്തപുരത്ത് ആവർത്തിച്ചു. സിപിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും ചില മാധ്യമങ്ങളും പണം വാങ്ങിയിട്ടുണ്ടെന്നും പക്ഷേ, നിയമപരമായ കരാറുണ്ടാക്കി സേവനം നടത്തി ബാങ്കുവഴി പ്രതിഫലം വാങ്ങിയ എക്സാലോജിക് എന്ന സ്ഥാപനത്തിനെതിരേ മാത്രമാണ് റെയ്ഡെന്നും അദ്ദേഹം ആരോപിച്ചു.
ഇതു പാർട്ടി ഫണ്ടിലേക്കാണെന്നും വ്യക്തിപരമായിട്ടല്ലെന്നും നേരത്തേ വിശദീകരണം വന്നിരുന്നു. അതല്ലെങ്കിൽ സിപിഎമ്മിനു കേസ് കൊടുക്കാവുന്നതാണ്. അവരാരും ബിജെപിക്കാരല്ലാത്തതിനാൽ കഴന്പുണ്ടെങ്കിൽ ഇഡി വരുകയും ചെയ്യും.
സിപിഎം അതിന്റെ ഏറ്റവും വലിയ അപചയകാലത്തിനാണ് ന്യായീകരണമൊരുക്കുന്നത്. തൊഴിലാളി മേൽവിലാസത്തിൽ നേതാക്കൾ ബൂർഷ്വാകളായി. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ മിക്ക നേതാക്കളുടെയും സ്വത്തുവകകൾ കുതിച്ചുകയറി. കേഡർ സംവിധാനമുള്ള പാർട്ടിയിൽ ചോദ്യമില്ലെന്നത് സംസ്ഥാന-പ്രാദേശിക ഏകാധിപതികൾക്കു നല്ല സുഖമായി.
പിണറായി വിജയന്റെ ധാർഷ്ട്യത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു വിപ്ലവകാരിയും വായ തുറന്നിട്ടില്ല. കീഴ്ഘടകങ്ങളിൽ ഇപ്പോഴെങ്കിലും അതു പറയാൻ ധൈര്യമുള്ളത് പ്രാദേശിക നേതാക്കൾക്കും അണികൾക്കും മാത്രമാണ്. മൂത്ത നേതാക്കൾ ഇപ്പോഴും വാഴ്ത്തുപാട്ടിലാണ്. വീണയുടെ കേസും പാർട്ടിയുടെ ചെലവിൽ പ്രതിരോധിക്കാനാണ് ശ്രമമെന്നതിൽ സംശയമില്ല.
ഇഡിക്കു രാഷ്ട്രീയമുണ്ടായിരിക്കാം. പക്ഷേ, ഇതേ നാണയത്തിന്റെ മറുവശമല്ലേ അഴിമതിയാരോപിതരായ നേതാക്കളെ സംരക്ഷിക്കുന്ന സിപിഎം രാഷ്ട്രീയവും?
Kerala
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി. കേസിൽ തെളിവുശേഖരണത്തിന്റെ ഭാഗമായി പത്തോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
വീണ വിജയന്റെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ആണ് ഇഡി മരവിപ്പിച്ചത്. വീണയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകളും പരിശോധനയിൽ ഇഡി പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതി, കണ്ണൂരിലെ വീട്, മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പരിശോധന.
അതേസമയം വീണ വിജയനും സിഎംആർഎൽ മാനേജ്മെന്റും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് സജി ചെറിയാൻ എംഎൽഎ. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുകയാണെന്നും അതിന്റെ തുടക്കമാണ് ഈ റെയ്ഡ് എന്നും സജി ചെറിയാന് പറഞ്ഞു.
തങ്ങൾ വലിയ പരാജയം നേരിട്ട സമയമാണിത്. അധികാരത്തിന് പുറത്ത് പോയി. പരാജയം അംഗീകരിച്ചു. ക്രിയത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. അതിനിടെയാണ് തെരുവില്‍ ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങള്‍ ഇറങ്ങിയതല്ല, തങ്ങളെ ഇറക്കിയതാണ്. ഇത് കോൺഗ്രസ്-ബിജെപി ഡീല്‍ ആണ്. അതിന്റെ തുടക്കമാണ് ഈ റെയ്ഡ്. ഈ ഡീലില്‍ കേരളത്തിലെ എൽഡിഎഫിനെ ചതിച്ച് തോല്‍പ്പിച്ചുവെന്നും സജി ചെറിയാൻ ആരോപിച്ചു.
റെയ്ഡ് ചെയ്തിട്ട് എന്ത് കിട്ടിയെന്ന് ചോദിച്ച സജി ചെറിയാൻ പിണറായി വിജയന് ഈ കേസുമായി എന്താണ് ബന്ധമെന്നും ആരാഞ്ഞു. ഇഡി വേട്ടയാടുകയാണ്. മാധ്യമവേട്ടയ്ക്ക് പിണറായി വിജയനെ ഇട്ടുകൊടുത്തെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ നടന്ന ഇഡി റെയ്ഡിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
റെയ്ഡിനെ കുറിച്ച് പോലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പോലീസ് ഇടപെട്ടു. പോലീസിൽ കുറ്റമില്ലെന്നും പോലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല അറിയിച്ചു. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രകടനം നടത്തുന്നതിന് എതിരല്ലെന്ന് പറഞ്ഞ ചെന്നിത്തല നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിക്ക് മുന്നിൽ ഇഡി ഉദ്യോഗസ്ഥർക്കും അവരുടെ വാഹനത്തിനും നേരെ ഇന്ന് നടന്ന ആക്രമണം ലജ്ജാകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
തങ്ങളുടെ രാഷ്ട്രീയ ഇരട്ടയായ സിപിഎമ്മിനെ സംരക്ഷിക്കാൻ കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സത്യമറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. ഒരു നേതാവോ പാർട്ടിയോ മുൻ മുഖ്യമന്ത്രിയോ നിയമത്തിന് അതീതരല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഉത്തരവാദിത്തങ്ങൾ നേരിടാനുള്ള സിപിഎമ്മിന്റെ കടുത്ത വിമുഖതയെയാണ് തുറന്നുകാട്ടുന്നത്. ഔദ്യോഗിക കൃത്യനിർവഹണത്തിലുള്ള ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും അന്വേഷണം തടസപ്പെടുത്തുന്നതും രാഷ്ട്രീയ പ്രതിഷേധമല്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിനെതിരെ തലസ്ഥാനത്തുണ്ടായ പ്രതിഷേധത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ സിപിഎം നേതാക്കൾക്ക് കൈമാറി പോലീസ്.
10 പ്രതികളുടെ ചിത്രങ്ങളാണ് പോലീസ് സിപിഎം നേതാക്കൾക്ക് കൈമാറിയത്. മുൻ കൗൺസിലർ ആറ്റുകാൽ ഉണ്ണി, പാളയം സന്തോഷ്, ആദർശ് എന്നിവരുൾപ്പെടെ 10 പ്രതികളെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ പലരും പാർട്ടി ഓഫീസിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
സംഘര്‍ഷാവസ്ഥ നിലനിൽക്കുന്ന പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നാണ് സിപിഎം നിലപാട്. പാര്‍ട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
സംഘർഷ സാധ്യത ഒഴിവാക്കാൻ സിപിഎം നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുകയാണ്. പ്രതികളെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നാണ് നേതാക്കള്‍ പറയുന്നത്. പോലീസ് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെടുന്നു.