കോൽക്കത്ത: മമത ബാനർജിക്കെതിരേ കലാപമുയർത്തി തൃണമൂൽ എംഎൽഎമാരെ സ്വന്തമാക്കിയ ഋതബ്രത ബാനർജിയുടെ രാഷ്ട്രീയപ്രവേശം സിപിഎമ്മിലൂടെ.
ഒരുകാലത്ത് സിപിഎമ്മിന്റെ ഭാവി വാഗ്ദാനം എന്നു പോലും വിശേഷിപ്പിക്കപ്പെട്ട നേതാവായിരുന്നു സിപിഎമ്മിന്റെ രാജ്യസഭാംഗമായിരുന്ന ഇദ്ദേഹം. 1998ൽ രൂപവത്കൃതമായശേഷം തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പാർട്ടിയിലെ പിളർപ്പ്.
ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ കഴിയുന്ന ഋതബ്രത (46) വാർത്താ ചാനലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2008ൽ എസ്ഐഐ ജനറൽ സെക്രട്ടറിയായതോടെയാണ് ഋതബ്രത അറിയപ്പെട്ടുതുടങ്ങിയത്.
2011ൽ കോൽക്കത്ത സൗത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായിരുന്നു ഋതബ്രത. തൃണമൂലിലെ പ്രബലൻ സുബ്രത ബക്ഷിയോട് മുപ്പത്തിയൊന്നുകാരനായ ഋതബ്രത പരാജയപ്പെട്ടു. മുഖ്യമന്ത്രിയായതിനെത്തുടർന്ന് മമത ബാനർജി രാജിവച്ച ഒഴിവിലായിരുന്നു കോൽക്കത്ത സൗത്ത് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
മൂന്നു വർഷത്തിനുശേഷം രാജ്യസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പിന്തുണയോടെ ഋതബ്രത വിജയിച്ചു. മുപ്പത്തിയഞ്ചാം വയസിൽ ഋതബ്രതയെ രാജ്യസഭാംഗമാക്കുന്നതിൽ സിപിഎമ്മിലെ പ്രമുഖ നേതാക്കൾക്കു മുറുമുറുപ്പുണ്ടായിരുന്നു.
എന്നാൽ, മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ പിന്തുണ ഇദ്ദേഹത്തിനു തുണയായി. മുൻ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായും ഏറെ അടുപ്പം പുലർത്തിയ നേതാവാണ് ഋതബ്രത ബാനർജി. എന്നാൽ, ഏറെ വൈകാതെ ഋതബ്രത പാർട്ടിയുമായി അകന്നു. ഇദ്ദേഹത്തിന്റെ ആഡംബര ജീവിതവും അച്ചടക്കലംഘനവും പാർട്ടിയിൽ ചർച്ചയായി.
2017ൽ ഋതബ്രത പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ടു. വൈകാതെ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടു. ഇക്കാലയളവിൽ ബിജെപി നേതാക്കളായ മുകുൾ റോയി, കൈലാഷ് വിജയ്വർഗിയ തുടങ്ങിയവരുമായി ഋതബ്രത അടുപ്പം പുലർത്തി.
എന്നാൽ, ഒരു പോലീസ് കേസിനു പിന്നാലെ ഋതബ്രത തൃണമൂൽ കോൺഗ്രസുമായി ചങ്ങാത്തത്തിലായി. 2020ൽ രാജ്യസഭാ കാലാവധി പൂർത്തിയായതിനു പിന്നാലെ തൃണമൂൽ കോൺഗ്രസിലെത്തി.
തൃണമൂൽ കോൺഗ്രസിന്റെ ട്രേഡ് യൂണിയനായ ഐഎൻടിടിയുസിയുടെ സംസ്ഥാന അധ്യക്ഷപദവിയിലെത്തിയ ഋതബ്രത 2024ൽ വീണ്ടും രാജ്യസഭാംഗമായി. 2026ൽ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.