സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പ്രതിപക്ഷ നേതാവ് പിണറായി വിജയനും
കാസർഗോഡ്: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഐ - സിപിഎം തർക്കം മുറുകുന്നു. ഈ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി പിണറായി വിജയന്റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്തെത്തി. വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായിയുടെ പ്രതികരണമാണ് സിപിഐയെ ചൊടിപ്പിച്ചത്.
പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ പറഞ്ഞു. ഇത് ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ലെന്നും പിണറായി വിജയൻ പറഞ്ഞത് സിപിഎമ്മിന്റെ ആകെ നിലപാടാണോയെന്ന് അവർ വ്യക്തമാക്കണമെന്നും സുനീർ ആവശ്യപ്പെട്ടു.
സിപിഐ പറഞ്ഞത് മുൻപേ കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഇന്ന് ഈ ഗതി ഉണ്ടാവുമായിരുന്നില്ലെന്നും സുനീർ തുറന്നടിച്ചു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിവാദ വിഷയങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും എൽഡിഎഫ് യോഗം ചേരാൻ കഴിയാത്തത് പ്രതിപക്ഷ നിരയിൽ വലിയ ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇനി അടഞ്ഞ അധ്യായമാണെന്ന് പിണറായി വിജയൻ വ്യക്തമാക്കിയപ്പോൾ പദവി വിട്ടൊരു കളിയില്ലെന്ന നിലപാടിലാണ് കെ. രാജൻ അടക്കമുള്ള സിപിഐ നേതാക്കൾ. ഉപനേതാവ് എന്ന പദവി ഭരണഘടനയിലോ നിയമസഭാ ചട്ടങ്ങളിലോ ഇല്ലെങ്കിലും കേരള നിയമസഭയിൽ പ്രതിപക്ഷത്തെ രണ്ടാമനെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്.
നിയമസഭയിൽ ഒരു മുറിയും ഉപ നേതാവിന് ലഭിക്കും. പദവിക്കു വേണ്ടിയല്ല തങ്ങളുടെ കടുംപിടിത്തമെന്നാണ് സിപിഐ നേതാക്കൾ വിശദീകരിക്കുന്നത്.
Tags : Opposition Deputy Leader CPI CPM Pinarayi Vijayan