തിരുവനന്തപുരം: നയപരമായ തീരുമാനങ്ങളിൽപോലും കൂടിയാലോചനകളില്ലാതെ വിവാദങ്ങൾക്കു വഴിവയ്ക്കുന്ന സർക്കാർ നിലപാടിനെതിരേ കോണ്ഗ്രസ് പാർട്ടിക്കുള്ളിൽ എതിർപ്പു ശക്തമാകുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ഒന്നര മാസത്തോട് അടുക്കുന്പോൾതന്നെ വിവാദങ്ങൾക്കു വഴിവയ്ക്കുന്ന അര ഡസനിലേറെ തീരുമാനങ്ങൾ ചർച്ചകളില്ലാതെ കൈക്കൊണ്ട നടപടിയിൽ ഒരു വിഭാഗം കെപിസിസി ഭാരവാഹികൾ കടുത്ത എതിർപ്പിലാണ്.
പാർട്ടിയുമായി കൂടിയാലോചനകളില്ലാതെ വിവാദ തീരുമാനങ്ങൾ കൈക്കൊണ്ട സർക്കാർ നടപടികൾ ചർച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഏതാനും നേതാക്കൾ കത്തും നൽകി.
എന്നാൽ, കെപിസിസി അധ്യക്ഷ സ്ഥാനത്തുതന്നെ ആളില്ലാത്ത സാഹചര്യത്തിൽ നയപരമായ തീരുമാനങ്ങളിൽ ആരുമായാണു ചർച്ച നടത്തേണ്ടതെന്ന ആശങ്കയാണു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്ക്കുന്നത്. കെപിസിസി പ്രസിഡന്റ്സ്ഥാനത്തുണ്ടായിരുന്ന സണ്ണി ജോസഫ് സംസ്ഥാന മന്ത്രിസഭാംഗമാണ്.
പുതിയ പ്രസിഡന്റിനെ ഉടൻ നിശ്ചയിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയർന്നിട്ടും ഹൈക്കമാൻഡ് പ്രഖ്യാപിച്ചിട്ടില്ല. വിദേശത്തുള്ള രാഹുൽഗാന്ധി 10നു മടങ്ങിയെത്തിയ ശേഷമാകും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുകയെന്നാണു വിവരം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ അദാനി പോർട്ട് ലിമിറ്റഡിന്റെ കൈവശമുള്ള ഓഹരിയിൽ 49 ശതമാനം വിദേശ കപ്പൽ കന്പനിയായ എംഎസ്സിക്കു സർക്കാർ അറിയാതെ കൈമാറിയെന്ന വിവാദം സർക്കാരിന് ഏറെ ക്ഷീണമുണ്ടാക്കിയെന്നാണു കോണ്ഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.
വീര്യം കുറഞ്ഞ മദ്യത്തിനു നികുതി നിരക്ക് നിശ്ചയിച്ചതടക്കമുള്ള വിവാദ തീരുമാനങ്ങളിൽ പാർട്ടിതലത്തിൽ ചർച്ച വേണമെന്ന അഭിപ്രായമാണ് ഉയരുന്നത്.
കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്നവരാണു പ്രധാനമായി കത്തു നൽകിയിട്ടുള്ളത്. ദേശീയ തലത്തിൽ കോണ്ഗ്രസ് നേതൃത്വം അദാനിക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനിടെ സംസ്ഥാന സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നതിലും നേതാക്കൾക്ക് എതിർപ്പുണ്ട്.
സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം തുടങ്ങിയ വിഷയങ്ങളിലും പാർട്ടിയുമായും മന്ത്രിമാരുമായും ആലോചിക്കാതെ മുഖ്യമന്ത്രി തീരുമാനം എടുക്കുന്നുവെന്നാണു പ്രധാന പരാതി.
Tags : Congress Leadership Opposes