റോം: യൂറോപ്പിലേക്കുള്ള അഭയാർഥികളുടെ പ്രധാന പ്രവേശനകവാടമായ ഇറ്റലിയിലെ സിസിലി പ്രവിശ്യയിൽപ്പെട്ട ദ്വീപായ ലാംപെദൂസ ലെയോ പതിനാലാമൻ മാർപാപ്പ സന്ദർശിച്ചു. 2013 ജൂലൈ എട്ടിന് ഫ്രാൻസിസ് മാർപാപ്പ നടത്തിയ സന്ദർശനത്തിന്റെ സ്മരണ പുതുക്കിയായിരുന്നു ലെയോ മാർപാപ്പ ഇന്നലെ ദ്വീപിൽ അജപാലനസന്ദർശനം നടത്തിയത്.
അഭയാർഥികളുമായി കൂടിക്കാഴ്ച നടത്തിയ മാർപാപ്പ രക്ഷാപ്രവർത്തനത്തിന്റെയും അതിജീവനത്തിന്റെയും യൂറോപ്യൻ മാനുഷിക സഹായത്തിന്റെയും പ്രതീകമായിട്ടുള്ള മോളോ ഫാവലോറോ എന്ന കോൺക്രീറ്റ് ശില ആശീർവദിക്കുകയും ചെയ്തു. ഫ്രാൻസിസ് മാർപാപ്പയ്ക്കു സമർപ്പിക്കപ്പെട്ടതാണ് ഈ ശില.
തുടർന്ന് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു. വിശുദ്ധ കുർബാന മധ്യേ നൽകിയ വചനസന്ദേശത്തിൽ തദ്ദേശവാസികൾ കുടിയേറ്റക്കാരോടു കാണിക്കുന്ന സ്നേഹത്തെയും കരുതലിനെയും ലെയോ മാർപാപ്പ പ്രകീർത്തിച്ചു. ലാംപെദൂസയിലെ ജനങ്ങൾ കുടിയേറ്റക്കാരോട് കാണിക്കുന്ന അസാധാരണമായ കാരുണ്യത്തെ ‘ഹൃദയത്തിന്റെ വിപ്ലവം’എന്നു വിശേഷിപ്പിച്ച മാർപാപ്പ, ദുരന്തമുഖത്ത് സ്നേഹം എങ്ങനെ സംഘടിതമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ദ്വീപെന്നും വിശേഷിപ്പിച്ചു.
Tags :