ലയണൽ മെസി
ലയണല്‍ മെസിയെപ്പോലൊരു താരം ഇല്ലായിരുന്നെങ്കില്‍ അര്‍ജന്റീന 2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 കടക്കുമായിരുന്നോ..? ഇല്ലെന്നുത്തരം. കാരണം, രണ്ട് ഫ്രീകിക്ക് അടക്കം മെസിയുടെ ക്വാളിറ്റി ഗോള്‍ശ്രമങ്ങള്‍ നിര്‍ജീവമാക്കിയ, വൊസീഞ്ഞ എന്ന ഗോള്‍ കീപ്പറിന്റെ ബ്രില്യന്‍സിനു മുന്നില്‍ അര്‍ജന്റീന നിശ്ചലമാകുമായിരുന്നു.
മയാമി ഗാര്‍ഡനിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അര്‍ജന്റൈന്‍ ആരാധകരുടെ ഹൃദയമിടിപ്പ് ദ്രുതഗതിയിലാക്കിയ 120 മിനിറ്റും ഇഞ്ചുറി ടൈമുകളും. ഫിഫ ലോകകപ്പ് നോക്കൗട്ടില്‍ കടക്കുന്ന ഏറ്റവും കുഞ്ഞന്മാരെന്ന വിശേഷണവുമായെത്തിയ കേപ് വെര്‍ദെയ്ക്കു മുന്നില്‍ അര്‍ജന്റീന വിറച്ചു. എങ്കിലും വീണില്ല. 3-2ന്റെ ജയത്തോടെ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി.
അര്‍ജന്റൈന്‍ ആരാധകരുടെ ഇടനെഞ്ചിലേക്കുള്ള രണ്ട് കേപ് വെര്‍ദെ ഗോളുകളായിരുന്നു ഹൈലൈറ്റ്. രണ്ട് അര്‍ജന്റൈന്‍ ഡിഫെന്‍ഡര്‍മാരുടെ കാലുകള്‍ക്ക് ഇടയിലൂടെയും എമിലിയൊ മാര്‍ട്ടിനെസ് എന്ന ഗോള്‍ കീപ്പറിന്റെ കണ്മുന്നിലൂടെയുമുള്ള അത്യുജ്വല ഷോട്ടിലായിരുന്നു കേപ് വെര്‍ദെയുടെ ആദ്യഗോള്‍. രണ്ടാം ഗോളാകട്ടെ, നിലവിലെ ലോകചാമ്പ്യന്മാരുടെ അസ്തിത്വത്തെ ചോദ്യം ചെയ്തുള്ള അത്യുജ്വല സെമി ലോംഗ് റേഞ്ച് ബുള്ളറ്റ് ഷോട്ടിലൂടെ നേടിയതും. രണ്ട് ലോകോത്തര ഗോളുകള്‍. 2026 ലോകകപ്പില്‍ ചലനം സൃഷ്ടിച്ച കേപ് വെര്‍ദെക്കാര്‍ അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നിലാണ് മുട്ടുമടക്കിയത്. അതാകട്ടെ ലോകകപ്പ് കണ്ട ഏറ്റവും മികച്ച പോരാട്ടത്തിനുശേഷവും.
അത്യുജ്വല ഫിനിഷിംഗിലൂടെ അര്‍ജന്റീനയ്ക്കായി ആദ്യഗോള്‍ നേടിയ, വിജയഗോളിലേക്കുള്ള കോര്‍ണര്‍കിക്ക് അളന്നുതൂക്കി ബോക്സിനുള്ളിലേക്ക് വളച്ചിറക്കിയ മെസി ബ്രില്യന്‍സായിരുന്നു കേപ് വെര്ദെക്കാര്ക്കുള്ള മടക്ക ടിക്കറ്റ് നല്‍കിയതെന്നും പറയാം...
ഓ, മെസി... മുഖ്യപരിശീലകന്‍ ലിയോണല്‍ സ്കലോനിയുടെ ശിക്ഷണത്തിനു കീഴില്‍ അര്‍ജന്റീനയുടെ 100-ാം മത്സരമായിരുന്നു. 4-1-3-1 ശൈലിയില്‍ ഇറങ്ങിയ കേപ് വെര്‍ദെയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്റെ ശരാശരി പ്രായം 31 വര്‍ഷവും 197 ദിനവും. ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും പ്രായക്കാരുടെ കൂട്ടം. മക് അല്ലിസ്റ്ററും മോളിനയും ചേര്‍ന്നു നടത്തിയ ആക്രമണം കേപ് വെര്‍ദെയുടെ പോസ്റ്റില്‍ ഇടിച്ചുതെറിച്ചു. എന്നാല്‍, ഏഴാം മിനിറ്റില്‍ കേപ് വെര്‍ദെയുടെ പ്രത്യാക്രമണം. മത്സരത്തിലെ ആദ്യ ഗോള്‍ ചാന്‍സും അതായിരുന്നു. കേപ് വെര്‍ദെക്കാര്‍ നടത്തിയ പ്രത്യാക്രമണം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനെസിന്റെ ഗ്ലൗവില്‍ വിശ്രമിച്ചു.
15-ാം മിനിറ്റില്‍ ഡി പോളിന്റെ പാസ് കേപ് വെര്‍ദെ ഗോള്‍ മുഖത്ത്. പന്ത് ലഭിച്ച മെസി രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ പണിപ്പെട്ടു തൊടുത്ത ഷോട്ട് പുറത്തേക്കു പാഞ്ഞു. 18-ാം മിനിറ്റില്‍ മെസിയും കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വൊസീഞ്ഞയും നേര്‍ക്കുനേര്‍. മെസിയുടെ ഷോട്ട് വൊസീഞ്ഞ തടഞ്ഞു. മെസിയും അര്‍ജന്റൈന്‍ ആരാധകരും തങ്ങള്‍ക്കു മുന്നിലെ വന്മതിലിനെ ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷം.
29-ാം മിനിറ്റില്‍ വൊസീഞ്ഞയെ മെസി കീഴടക്കി. ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് മൈതാനമധ്യത്തിലെ വൃത്തത്തിനുള്ളില്‍നിന്ന് പന്ത് കേപ് വെര്‍ദെ ഗോള്‍ പോസ്റ്റിലേക്ക് ഉയര്‍ത്തി. മെസിയെ തേടിയുള്ള ക്ലിയര്‍ ലോംഗ് ബോള്‍. പന്ത് നിയന്ത്രണത്തിലാക്കിയ മെസി, രണ്ടു മൂന്നു ചുവടു മുന്നോട്ടുവച്ചശേഷം വൊസീഞ്ഞയെ കീഴടക്കിയൊരു ഉജ്വല ഷോട്ട് പായിച്ചു. പന്ത് വലയില്‍, അര്‍ജന്റീന 1-0നു മുന്നില്‍.
45-ാം മിനിറ്റില്‍ മക് അല്ലിസ്റ്ററിന്റെ ഗോള്‍ശ്രമം വൊസീഞ്ഞ തട്ടിത്തെറിപ്പിച്ചതോടെ ആദ്യ പകുതിക്ക് അവസാനം.
കേപ് വെര്‍ദെ
രണ്ടാം പകുതിയുടെ തുടക്കത്തിലും അര്‍ജന്റീന ആക്രമണം അഴിച്ചുവിട്ടു. മോളിനയുടെ ഗോള്‍ശ്രമം കേപ് വെര്‍ദെ പ്രതിരോധം നിഷ്പ്രഭമാക്കി. എന്നാല്‍, 54-ാം മിനിറ്റില്‍ കേപ് വെര്‍ദെക്കാര്‍ അര്‍ജന്റൈന്‍ ഗോള്‍ കീപ്പറിനെ പരീക്ഷിച്ചു. ഗോള്‍ മടക്കാനുള്ള കേപ് വെര്‍ദെയുടെ ശ്രമം 59-ാം മിനിറ്റില്‍ ഫലം കണ്ടു. മൊറീറയില്നിന്ന് റയാന് മെന്ഡെസിലേക്ക്. മെന്‍ഡെസ് പന്ത് ബോക്സിനുള്ളിലായിരുന്ന ഡെറോയ് ഡുവാര്ട്ടെയ്ക്കു മറിച്ചു. പന്ത് ലഭിക്കുമ്പോള്‍ ആംഗിള്‍ അദ്ദേഹത്തിന് എതിരായിരുന്നു. എന്നാല്‍, രണ്ട് അര്‍ജന്റൈന്‍ പ്രതിരോധക്കാരുടെ കാലുകള്‍ക്ക് ഇടയിലൂടെ ഡുവാര്‍ട്ടെ ഗോള്‍ നേടി. അര്‍ജന്റീന 1-1 കേപ് വെര്‍ദെ.
അര്‍ജന്റീന ലീഡ്
സമനില ഗോള്‍ വീണതിനു പിന്നാലെ ലൗതാരൊ മാര്‍ട്ടിനെസിനെ പിന്‍വലിച്ച് ജൂലിയന്‍ ആല്വരെസിനെയും തിയാഗൊ അല്‍മാഡയ്ക്കു പകരം നിക്കോ ഗോണ്സാലസിനെയുമെല്ലാം ലിയോണല്‍ സ്കലോനി ഇറക്കി. എന്നാല്‍, നിശ്ചിത സമയത്ത് പിന്നീട് ഗോള്‍ പിറന്നില്ല. വൊസീഞ്ഞയുടെ സേവുകള്‍ അര്‍ജന്റൈന്‍ പ്രതീക്ഷ തെറ്റിച്ചു. അതോടെ മത്സരം അധിക സമയത്തേക്ക്.
അധിക സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ലയണല്‍ മെസിയുടെ കോര്‍ണര്‍ കിക്കിനുശേഷം ലഭിച്ച പന്ത് അലക്സിസ് മക് അല്ലിസ്റ്റര്‍ ഫ്ളിക് ചെയ്തു. പന്ത് ലഭിച്ചത് ലിസാന്‍ഡ്രൊ മാര്‍ട്ടിനെസിന്. പന്ത് നിയന്ത്രണത്തിലാക്കിയശേഷം മാര്‍ട്ടിനെസിന്റെ ഷോട്ട്. വൊസീഞ്ഞ കാഴ്ചക്കാരനായി. 2-1ന് അര്‍ജന്റീന മുന്നില്‍.
വീണ്ടും കേപ് വെര്‍ദെ
അര്‍ജന്റൈന്‍ ആഹ്ലാദത്തിന് വെറും 11 മിനിറ്റിന്റെ ദൈര്‍ഘ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബ്ലൂ ഷാര്‍ക്ക്സ് എന്നറിയപ്പെടുന്ന കേപ് വെര്‍ദെയുടെ സിഡ്നി ലോപസ് കാബ്രല്‍ 103-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ വല കുലുക്കി. ലെഫ്റ്റ് സൈഡിലൂടെയുള്ള കേപ് വെര്‍ദെ മുന്നേറ്റം കാബ്രല്‍ ഷോട്ട് എടുക്കുന്നതുവരെ അപകടകരമായിരുന്നില്ല. ബോസ്കിന്റെ ഇടത് കോണില്‍നിന്ന് കാബ്രല്‍ തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്റെ വലത് മേല്‍ത്തട്ടില്‍ തുളഞ്ഞിറങ്ങി. അര്‍ജന്റീന 2-2 കേപ് വെര്‍ദെ.
അര്‍ജന്റൈന്‍
ജയം
മെസി ബ്രില്യന്‍സിന്റെ മറ്റൊരു നിമിഷം. 111-ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കു ലഭിച്ച കോര്‍ണര്‍കിക്ക് എടുത്തത് മെസി. മെസിയുടെ ക്രോസ് വളഞ്ഞ് കേപ് വെര്‍ദെ ഗോള്‍ മുഖത്ത്. ഉയര്‍ന്നു ചാടിയ ക്രിസ്റ്റ്യന്‍ റൊമേരൊ പന്ത് ഹെഡ് ചെയ്തു. എന്നാല്‍, കേപ് വെര്‍ദെയുടെ ബോര്‍ഗസിന്റെ തോളില്ത്തട്ടിയ പന്ത് വലയില്‍. സെല്‍ഫ് ഗോള്‍. അര്‍ജന്റീന 3-2നു മുന്നില്‍.
116-ാം മിനിറ്റില്‍ കേപ് വെര്‍ദെ 3-3ന് ഒപ്പമെത്തേണ്ടതായിരുന്നു. എമി മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി. 120-ാം മിനിറ്റില്‍ വീണ്ടും കേപ് വെര്‍ദെ അര്‍ജന്റൈന്‍ ഗോള്‍ മുഖം വിറപ്പിച്ചു. ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നതിനാല്‍ നാശമുണ്ടായില്ല. അധിക സമയത്തിന്റെ സ്റ്റോപ്പേജില്‍ അര്‍ജന്റീന നടത്തിയ ആക്രണത്തിലൂടെ മത്സരം അവസാനിച്ചു. 2022 ഫിഫ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിന് എതിരായ പോരാട്ടത്തിനുശേഷം അര്‍ജന്റീന ശരിക്കും വിയര്‍ത്ത മത്സരമായിരുന്നു.
Tags :