ബമാകോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയുടെ വടക്കൻ മേഖലയിൽ ആക്രമണം ശക്തമക്കി വിമതർ. ഗാവോ, സെവാരെ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങൾക്കു നേർക്കാണ് ആക്രമണമുണ്ടായത്.
ഒരു വടക്കൻ നഗരം പിടിച്ചെടുക്കാനായി വിമത ഗ്രൂപ്പുകൾ പുതിയ ആക്രമണ പരമ്പരയ്ക്കു തുടക്കമിട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. കിദാൽ മേഖലയിലെ അനെഫിസ് നഗരത്തെ ലക്ഷ്യമിട്ടാണു തങ്ങൾ നീങ്ങുന്നതെന്നു വിഘടനവാദ സംഘടനയായ അസവാദ് ലിബറേഷൻ ഫ്രണ്ട് വക്താവ് മുഹമ്മദ് എൽമൗലൂദ് റമദാൻ വ്യക്തമാക്കി. നിലവിൽ ഈ മേഖലകളിൽ സൈന്യവും വിമതരും തമ്മിലുള്ള സംഘട്ടനം തുടരുകയാണ്. അതേസമയം, ആളപായം ഉണ്ടായതായി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമില്ല.
സ്വതന്ത്രരാജ്യമെന്ന ആവശ്യവുമായി വർഷങ്ങളായി മാലിയിൽ സായുധപോരാട്ടം നടത്തുന്ന വിഘടനവാദികൾക്ക് പുറമേ, അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകളിൽനിന്നുള്ള കടുത്ത വെല്ലുവിളികളും മാലി നേരിടുന്നുണ്ട്.
മാലിക്കൊപ്പം അയൽരാജ്യങ്ങളായ നൈജറും ബുർക്കിനാ ഫാസോയും ഇത്തരം ഭീകരസംഘടനകളുടെ ഭീഷണിനേരിടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ അസവാദ് ലിബറേഷൻ ഫ്രണ്ടും അൽ-ഖ്വൊയ്ദ അനുകൂല സംഘടനയായ ജെഎൻഐഎമ്മും സംയുക്തമായി നടത്തിയ ആക്രമണത്തിൽ മാലിയുടെ പ്രതിരോധ മന്ത്രിയുൾപ്പടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ വടക്കൻമാലിയുടെ തന്ത്രപ്രധാനമായ പലനഗരങ്ങളുടെയും നിയന്ത്രണം വിമതർ പിടിച്ചെടുത്തിരുന്നു.
Tags : Rebels have intensified attacks