പ്രതീകാത്മക ചിത്രം
കോഴിക്കോട്: നഗരത്തിലെ പല ഭാഗങ്ങളിലും വിൽപ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി ഒരു സംഘം യുവാക്കളെ പോലീസ് പിടികൂടി. കക്കോടി കിഴക്കുമുറി സ്വദേശി ലൂദ്ഫാൻ അലി(22), മലപ്പുറം അരീക്കോട് സ്വദേശി ജിഫ്രി അൽഹാസ്(22), കിരാലൂർ സ്വദേശി മുഹമ്മദ് റഷ്ദാൻ (22), സൗത്ത് ബീച്ച് പരപ്പിൽ സ്വദേശികളായ മുഹമ്മദ് (30), എം.കെ റോഡ് ഹന മഹലിൽ ദിയ മുഹമ്മദ് ബഹ് ബഹാനി (22), മുഹമ്മദ് നാസ് (24), കല്ലായി സ്വദേശി മുഹമ്മദ് ഷഹാദുൽ അഫം (25) നടക്കാവ് സ്വദേശി മുഹമ്മദ് അൻഷാദ് (26) എന്നിവരെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ രഹസ്യ വിവരത്തെത്തുടർന്ന് സമീപത്തെ വാടകവീട്ടിൽ പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതികൾ വിൽപ്പനക്കായി സൂക്ഷിച്ച 93.300 ഗ്രാം ഹാഷിഷ് ഓയിലും 6.940 ഗ്രാം മെത്താഫിറ്റമിനും ഒൻപത് സിപ്പ് ലോക്ക് കവറുകളും, ചെറിയ ബോട്ടിലുകളും മൂന്ന് ബർണർ പൈപ്പുകളും പത്തോളം മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുക്കുകയായിരുന്നു. ഇതിനോടൊപ്പം 88,000 രൂപയും പോലീസ് പിടിച്ചെടുത്തു.
പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽപ്പന നടത്താറുണ്ടെന്നും പോലീസ് കണ്ടെത്തി. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.
Tags : arrested methamphetamine hashish oil