നിതിൻ ഗഡ്കരി
ന്യൂഡൽഹി: പെട്രോളിൽ എഥനോൾ ചേർത്തതുപോലെ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ ചേർക്കാൻ ഇന്ത്യ തയാറെടുക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. എഥനോൾ നേരിട്ട് ഡീസലിൽ ചേർക്കാൻ സാധിക്കില്ലെന്ന സാങ്കേതിക തടസമുള്ളതിനാലാണ് എഥനോളിൽനിന്ന് ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നത്.
ഇത് ഡീസലിന് പകരമുള്ള മികച്ചൊരു ഇന്ധനമായി മാറുമെന്നും ഊർജസ്വയംപര്യാപ്തതയിലേക്കും പുകമലിനീകരണം കുറയ്ക്കുന്നതിലേക്കുമുള്ള പ്രധാന ചുവടുവയ്പ്പാണിതെന്നും മന്ത്രി വ്യക്തമാക്കി.
ഈ സാങ്കേതികവിദ്യയുടെ ഭാഗമായി നടത്തിയ പൈലറ്റ് പ്രകടനങ്ങൾ വിജയകരമായ ഫലങ്ങളാണ് നൽകിയിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. 100 ശതമാനം എഥനോളിലും ഐസോബ്യൂട്ടനോളിലും രണ്ട് ജനറേറ്റർ സെറ്റുകൾ വിജയകരമായി പ്രവർത്തിപ്പിച്ചു കഴിഞ്ഞു. ഈ ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന എൻജിനുകൾ നിർമിക്കാൻ സാധിക്കുമെന്നാണ് ഇത് തെളിയിക്കുന്നത്. ഇത് ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി വീണ്ടും കുറയ്ക്കാൻ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Tags : Nitin Gadkari ethanol petrol isobutanol diesel