Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹിക എൽപിജി, പെട്രോൾ, ഡീസൽ വിതരണത്തിൽ യാതൊരു പ്രതിസന്ധിയുമില്ലെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. കൊമേഴ്സ്യൽ എൽപിജി വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നതല്ലാതെ എൽപിജി വിതരണത്തിൽ തടസമില്ല.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സെമിഎസൻഷൽ വിഭാഗത്തിലെ ഫാർമസ്യൂട്ടിക്കൽ, റെയിൽവേ കേറ്ററിംഗ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എൽപിജി വിതരണം വർധിപ്പിച്ചും, ഹോട്ടൽ, റസ്റ്റോറന്റ്, ഇൻഡസ്ട്രിയൽ ബേസ്ഡ് സർവീസുകളിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് അവരുടെ ആകെ ആവശ്യകതയുടെ 62 ശതമാനം എൽപിജി വിതരണം നടത്തുവാനും നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എൽപിജി കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. അതാത് താലൂക്ക് പരിധിയിൽ വരുന്ന പരാതികൾ ബന്ധപ്പെട്ട താലൂക്ക് കണ്ട്രോൾ റൂമുകളിൽ അറിയിക്കണം. അതാത് ജില്ലാ കേന്ദ്രങ്ങളിലും എൽപിജി കണ്ട്രോൾ റൂം പ്രവർത്തിച്ചു വരികയാണ്.
താലൂക്ക് കണ്ട്രോൾ റൂമിൽ അറിയിച്ചിട്ട് നടപടി തൃപ്തികരമല്ല എങ്കിൽ ബന്ധപ്പെട്ട ജില്ലാ കണ്ട്രോൾ റൂമുകളിൽ പരാതി നൽകാം. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണം നിരീക്ഷിക്കുന്നതിനായി സെക്രട്ടേറിയറ്റിൽഎൽപിജി വാർ റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സിറ്റി ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികളും നിർദ്ദേശങ്ങളും 1800 425 0290 എന്ന ടോൾ ഫ്രീ നന്പരിൽ അറിയിക്കാം.
International
കൊളംബോ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ.
38,000 മെട്രിക് ടൺ ഇന്ധനുമായി ഇന്ത്യൻ കപ്പൽ ഇന്ന് കൊളംബോയിലെത്തും. 20,000 മെട്രിക് ടൺ ഡീസലും 18,000 ടൺ പെട്രോളുമാണ് കപ്പലിലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനകൈമാറ്റം. നേരത്തേ വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ശ്രീലങ്ക പ്രശ്നം ചർച്ച ചെയ്തിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ശ്രീലങ്കയിൽ ഇന്ധനറേഷൻ നിലവിൽ വന്നിരുന്നു. പൊതുജന സേവനങ്ങൾ നാലുദിവസമായി പരിമിതപ്പെടുത്തുകയും ചെയ്തു.
National
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് മൂന്നു രൂപയായും, ഡീസൽ ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും തീരുവ കുറച്ചു. എന്നാൽ ചില്ലറ വിൽപനയില് വില കുറയാൻ സാധ്യതയില്ല.
പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ കമ്പനികൾക്ക് ആശ്വാസമാണ് നടപടി. കൂടുതല് സ്വകാര്യ എണ്ണ കമ്പനികൾ ഇന്ധന വില കൂട്ടിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചുകൊണ്ടുള്ള നടപടി.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഇന്ധനവില വൻതോതിൽ വർധിക്കുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ചില ഇന്ധനക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയും മറ്റുചില കമ്പനികൾ വിലവർധനവിന് തയാറെടുക്കുകയും ചെയ്യുന്നതിനിടെയാണ് പ്രതിസന്ധി നേരിടാൻ സർക്കാർ നടപടിയെടുത്തത്.
കഴിഞ്ഞ ദിവസം നയാര കമ്പനി പെട്രോൾ ഡീസൽ വില കൂട്ടിയിരുന്നു. പെട്രോളിന് 5.30 രൂപയും ഡീസലിന് മൂന്നു രൂപയുമാണ് വർധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറാണ് നയാര.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം പുനഃരാരംഭിച്ച് ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ വഴിയാണ് ഇന്ധനം നൽകുന്നത്.
ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് 5,000 ടൺ ഡീസൽ ചൊവ്വാഴ്ചയോടെ ബംഗ്ലാദേശിലെത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റൈസാനൂർ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യ നൽകുന്ന ഇന്ധനം ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതാണ് ബംഗ്ലാദേശിലെ കടുത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായത്. ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.
പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ കടുത്ത ഇന്ധന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടു വീലറുകൾക്ക് 10 ലിറ്ററും കാറുകൾക്ക് 40 ലിറ്ററുമായി ഇന്ധന വിതരണം പരിമിതപ്പെടുത്തിയിരുന്നു.
National
ബംഗുളൂരു: കർണാടകയിലെ ബാഗൽകോട്ടയിൽ മൂന്ന് മക്കളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം യുവതി ഡീസൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.
സമൃദ്ധി (അഞ്ച്), പ്രീതം (നാല്), സുക്ഷിത് (രണ്ട്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ രൂപ (27) എന്ന യുവതി ഗുരുതരാവസ്ഥയിൽ ബദൽകോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ രൂപയും കുട്ടികളും വീട്ടിൽ തനിച്ചായിരുന്നു. ഇന്നലെ രാവിലെ രൂപയുടെ ഭർത്താവ് ഹനുമന്ത്, മാതാവിനെ ക്ഷേത്രത്തിൽ കൊണ്ടാക്കിയിട്ട് ജോലിക്ക് പോയിരുന്നു. ഹനുമന്ത് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ വാതിൽ ബലം പ്രയോഗിച്ച് തുറന്നപ്പോഴേക്കും മൂന്ന് കുട്ടികളും മരിച്ചിരുന്നുവെന്നും രൂപയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രൂപയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴി രേഖപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.
ഹനുമന്തും രൂപയും വിവാഹിതരായിട്ട് എട്ട് വർഷമായി. ഹനുമന്തും മാതാവും രൂപയെ പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും പോലീസ് പറഞ്ഞു.
Kerala
പാലക്കാട്: ദേശീയപാതയിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്ന് ഡീസൽ മോഷ്ടിക്കുന്ന സംഘം പിടിയിൽ. യുപി സ്വദേശികളായ അഞ്ച് പേരാണ് പിടിയിലായത്. വാണിയംപാറയിൽ വച്ചാണ് ഇവർ പിടിയിലായത്.
ഡീസൽ മോഷ്ടിച്ച ശേഷം ഇവർ പോലീസ് വാഹനത്തെയും ഇടിച്ച് നിർത്താതെ രക്ഷപ്പെട്ടു. പോലീസ് പിന്തുടർന്നെത്തിയപ്പോൾ വാഹനം നിർത്തി ഡ്രൈവർമാർ ഇറങ്ങി ഓടി. തുടർന്ന് ഇവരെ വടക്കഞ്ചേരി പോലീസ് പിടികൂടുകയായിരുന്നു. വാഹനത്തിൽ നിന്നും മാരകായുധങ്ങളും കണ്ടെത്തി.
വാഹനത്തിന്റെ വലത് ഭാഗത്തുനിന്നായി പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളും മോട്ടറുകളും ഉണ്ട്. വാളയാർ മുതൽ വാഹനത്തെ പിടികൂടാൻ ശ്രമിക്കുകായിരുന്നു. പന്നിയങ്കരയിൽ വച്ച് പിടികൂടാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനം ഇടിച്ച് നിർത്താതെ പോകുകയായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നു എന്ന വ്യാപക പരാതി ഉണ്ടായിരുന്നു.
Kerala
ദീപികയുടെ വരിക്കാർക്ക് ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ വിപുലീകരിക്കുന്നു. വിജയകരമായി നടപ്പാക്കിയ "ദീപിക ഹെൽത്ത് കാർഡ്’പദ്ധതിക്കു പിന്നാലെ വരിക്കാർക്കായി "ദീപിക ഫ്യുവൽ കാർഡ്'ആണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കോട്ടയം നഗരത്തിലെ ഐഡ ജംഗഷനിലുള്ള തോമസ് ചാക്കോ ആൻഡ് കമ്പനി എച്ച്പി പെട്രോൾ പമ്പിൽനിന്നാണ് "ദീപിക ഫ്യുവൽ കാർഡ്’ഉടമകൾക്ക് പെട്രോളിനും ഡീസലിനും ഡിസ്കൗണ്ട് ലഭ്യമാക്കുന്നത്. "ദീപിക ഫ്യുവൽ കാർഡ്’ ഉപയോഗിച്ചാൽ പെട്രോളിന് ഒരു രൂപയും ഡീസലിന് 1.25 രൂപയും കുറവു ലഭിക്കും.
ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
"ദീപിക ഫ്യുവൽ കാർഡ്’ആഗ്രഹിക്കുന്ന ദീപിക വരിക്കാർ 8590988999 എന്ന നമ്പറിൽ ദീപിക കസ്റ്റമർ കെയറുമായി ബന്ധപ്പെടണം.