ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിൽ കൂട്ടപിരിച്ചുവിടലിന് വിധേയരായവർ
കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് കീഴിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 ജീവനക്കാരെ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(ജെ) പ്രകാരമുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് അഡ്മിനിസ്ട്രേഷൻ ഈ അടിയന്തര നടപടി സ്വീകരിച്ചിരിക്കുന്നത്. കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷനാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
വിവിധ തസ്തികകളിലുള്ള ജീവനക്കാരാണ് കൂട്ടനടപടിക്ക് വിധേയരായത്. 37 മൾട്ടി ടാസ്കിങ് സ്റ്റാഫുകൾ, ആറ് അപ്പർ ഡിവിഷൻ ക്ലർക്കുകൾ, മൂന്ന് ലോവർ ഡിവിഷൻ ക്ലർക്കുമാർ, ഒര് സ്റ്റെനോഗ്രഫർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഈ വർഷം നടക്കുന്ന രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണിത്. 33 വർഷം സർവീസ് പൂർത്തിയാക്കിയവർ, 56 വയസ് തികഞ്ഞവർ എന്നിങ്ങനെ മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ജീവനക്കാരുടെ സേവന റിക്കാർഡുകൾ വിലയിരുത്താൻ രൂപീകരിച്ച പ്രത്യേക റിവ്യൂ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും, ഇത് പൊതുതാത്പര്യം മുൻനിർത്തിയുള്ള നടപടിയാണെന്നുമാണ് അഡ്മിനിസ്ട്രേഷൻ നൽകുന്ന വിശദീകരണം.
സ്പെഷ്യൽ സെക്രട്ടറി പദ്മാകർ റാം ത്രിപാഠി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നടപടി ഉടൻ പ്രാബല്യത്തിൽ വരും. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമായി മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും നൽകും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾ പ്രകാരമുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും ഇവർ അർഹരായിരിക്കും.
Tags : Lakshadweep retirement Latest News