National
കൊച്ചി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ 'വാഹന നിരോധന ദിനം'ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിൽ സുപ്രധാന നിരീക്ഷണങ്ങൾ നടത്തി കേരള ഹൈക്കോടതി. പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യത്തിനുമായി ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ ഒഴിവാക്കുന്നത് നല്ല ആശയമാണെന്ന് കോടതി അഭിപ്രായപ്പെട്ടെങ്കിലും, അത് ബുധനാഴ്ച പോലുള്ള ഒരു പ്രവൃത്തിദിവസമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ ഈ പരാമർശം. മലിനീകരണം കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും ആഴ്ചയിലൊരിക്കൽ വാഹനങ്ങൾ നിരോധിക്കുന്നത് ഗുണകരമായ നീക്കമാണ്. ഇത് നടപ്പിലാക്കുന്നത് നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും.
എന്നാൽ ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകേണ്ട പ്രവൃത്തിദിവസമായ ബുധനാഴ്ച തന്നെ നിരോധനം ഏർപ്പെടുത്തുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പ്രവൃത്തിദിവസമല്ലാത്ത മറ്റൊരു ദിവസം ഇതിനായി പരിഗണിച്ചുകൂടേ എന്നും കോടതി ചോദിച്ചു. അടിയന്തര സാഹചര്യങ്ങൾ, പ്രായമായവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ആവശ്യമായ ഇളവുകൾ നൽകിക്കൊണ്ട് മാത്രമേ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കാവൂ എന്നും കോടതി ആവശ്യപ്പെട്ടു.
National
കവരത്തി: ലക്ഷദ്വീപിൽ ആഴ്ചയിലൊരിക്കൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് റംസാൻ വരെ നടപ്പിലാക്കില്ലെന്ന് അഡ്മിനിസ്ട്രേറ്റർ.
വാഹന നിരോധനത്തിനെതിരായ ഹർജിയിലാണ് റംസാൻ വരെ ഉത്തരവ് നടപ്പാക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാർച്ച് 16ന് വീണ്ടും പരിഗണിക്കും.
ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആഴ്ചയിലൊരിക്കൽ ലക്ഷദ്വീപിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നാണ് അഡ്മിനിസ്ട്രേറ്റർ അറിയിച്ചത്.
ദ്വീപ് നിവാസികൾക്കിടയിൽ കാൽനടയാത്രയും സൈക്ലിംഗും പ്രോത്സാഹിപ്പിക്കുക വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതുമാണ് ഈ പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നേരത്തെ വിശദമാക്കിയത്.
Kerala
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍നിന്ന് ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിച്ച് കോസ്റ്റ് ഗാര്‍ഡിന്റെ ജീവന്‍രക്ഷാ ദൗത്യം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് അതിവേഗ മെഡിക്കല്‍ ഇവാക്വേഷന് നടത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനത്തിലാണ് അന്പത്തിയഞ്ചുകാരനായ രോഗിയെ കൊച്ചിയിലെത്തിച്ചത്. വിമാനത്തില്‍ മൊബൈല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്(എംഐസിയു) ക്രമീകരിച്ചായിരുന്നു നടപടികള്‍.
തിങ്കളാഴ്ച വൈകുന്നേരമാണ് ഹൃദയാഘാതമുണ്ടായത്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ലക്ഷദ്വീപിലെ രോഗികളെ കൊച്ചിയിലെത്തിക്കുന്നതിന് സാധാരണയായി ഹെലികോപ്റ്ററുകളോ എയര്‍ ആംബുലന്‍സുകളോ ആണ് ഉപയോഗിക്കാറുള്ളതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമയം ലാഭിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം ഉപയോഗിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്തന്നെ എംഐസിയു സജ്ജീകരിച്ചു. രാത്രികാലത്തെ കാലാവസ്ഥാ വെല്ലുവിളികളും കടലിനു മുകളിലൂടെയുള്ള യാത്രയും പരിഗണിച്ചാണ് ഹെലികോപ്റ്ററിനു പകരം വേഗമേറിയ ഡോണിയര്‍ വിമാനം തെരഞ്ഞെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
കൊച്ചിയിലെത്തിച്ച രോഗിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഈ മാസം നടത്തുന്ന രണ്ടാമത്തെ മെഡിക്കല്‍ ഇവാക്വേഷന് ദൗത്യമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഗത്തിയില്‍നിന്ന് നടത്തുന്ന നാലാമത്തെ രാത്രികാല ദൗത്യവും.
Business
തിരുവനന്തപുരം: ആറു മാസം മുതൽ മൂന്നു വയസു വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് അങ്കണവാടി വഴി വിതരണം ചെയ്യുന്ന കുടുംബശ്രീയുടെ അമൃതം ന്യൂട്രിമിക്സ് പൂരക പോഷകാഹാരം ലക്ഷദ്വീപിലേക്കും.
ഇവിടെയുള്ള പത്തു ദ്വീപുകളിൽ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന സ്ത്രീകൾക്കും ഭാരക്കുറവുള്ള കുട്ടികൾക്കും വേണ്ടിയാണ് സന്പുഷ്ടീകരിച്ച ന്യൂട്രിമിക്സ് വാങ്ങുന്നത്.
കിലോയ്ക്ക് നൂറു രൂപ നിരക്കിൽ ആദ്യഘട്ടത്തിൽ 392 കിലോഗ്രാം ന്യൂട്രിമിക്സ് വാങ്ങാമെന്ന് അറിയിച്ചു കൊണ്ട് ലക്ഷദ്വീപ് വനിതാ ശിശുവികസന വകുപ്പ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്തു നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ അളവിൽ ഉത്പന്നം ആവശ്യമാകുമെന്നാണ് കരുതുന്നത്.
സംയോജിത ശിശുവികസന സേവന പദ്ധതി പ്രകാരം വികസിപ്പിച്ചതും ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന പൂരക പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്.
കേന്ദ്ര ഗവണ്മെന്റ് പദ്ധതിയായ ‘ടേക്ക് ഹോം റേഷൻ സ്ട്രാറ്റജി (ടിഎച്ച്ആർഎസ് ) പ്രകാരം കേരള സർക്കാരിനു കീഴിൽ വനിതാ ശിശുവികസന വകുപ്പ്, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതിയാണിത്.
നിലവിൽ സംസ്ഥാനത്താകെ 241 കുടുംബശ്രീ യൂണിറ്റുകൾ വഴി പ്രതിവർഷം ഇരുപതിനായിരത്തിലേറെ ടണ്‍ ഭക്ഷ്യമിശ്രിതം ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു വഴി ഏകദേശം 150 കോടി രൂപയുടെ വിറ്റുവരവ് യൂണിറ്റ് അംഗങ്ങളായ സ്ത്രീകൾ നേടുന്നുണ്ട്.
Kerala
തിരുവനന്തപുരം: ലക്ഷദ്വീപിലേക്ക് മരുന്നും അവശ്യസാധനങ്ങളും എത്തിക്കാൻ കടലിനു മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ ഒരുക്കാൻ വ്യോമസേന.
സൈനിക ആവശ്യങ്ങൾക്കും ആളില്ലാ ദ്വീപുകൾ അടക്കം നിരീക്ഷിക്കുന്നതിനുമായി ഡ്രോണുകൾ സജ്ജമാക്കാൻ നടപടി തുടങ്ങിയതായി വ്യോമസേന ഉപ മേധാവി എയർമാർഷൽ നർമദേശ്വർ തിവാരി പത്രസമ്മേളനത്തിൽ പറഞ്ഞു.
300 കിലോഗ്രാം വരെ ഭാരവും വഹിച്ച് 500 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന വിവിധോദ്ദേശ്യ ഡ്രോണുകളാണ് സ്വകാര്യമേഖലയുടെ സഹകരണത്തോടെ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇവ കുറഞ്ഞത് അഞ്ചു മണിക്കൂറെങ്കിലും പറക്കാനും സാധനങ്ങൾ എത്തിച്ച ശേഷം തിരികെയെത്താനും കഴിയുന്നവയാകണം.
പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്പോൾ മരുന്നും അവശ്യസാധനങ്ങളും ഇതുവഴി എത്തിക്കാനാകും. ദ്വീപുകളിൽ സൈനിക സാന്നിധ്യം ഉറപ്പാക്കാനും നിരീക്ഷണം അടക്കമുള്ള ഇന്റലിജൻസ് സംവിധാനത്തിനും ഇതുവഴി കഴിയും.
Todays Story
ലക്ഷദ്വീപില്‍ നിലവില്‍ 36 ദ്വീപുകളില്ല. അവിടെ 35 ദ്വീപുകളേ അവശേഷിക്കുന്നുള്ളു. 1968 ല്‍ 0.032 ച.കിലോമീറ്ററുണ്ടായിരുന്ന പറാളി ഒന്ന് ചെറുദ്വീപ് നാമാവശേഷമായിക്കഴിഞ്ഞു. 32 ച.കീ. വിസ്തൃതമായ ലക്ഷദ്വീപില്‍ എഴുപതിനായിരം ജനങ്ങളാണ് അധിവസിക്കുന്നത്.
ടൂറിസത്തിനും മത്സ്യസമൃദ്ധിക്കും തെങ്ങുകൃഷിക്കും പേരുകേട്ട ഇവിടത്തെ തടാകങ്ങളുടെ വിസ്തൃതി 4200 ചതുരശ്ര കിലോമീറ്ററാണ്. കടല്‍നിരപ്പ് വരുംവര്‍ഷങ്ങളില്‍ 0.78 മില്ലീമീറ്റര്‍ വീതം ഉയരുമെന്ന പഠനം യാഥാര്‍ഥ്യമായാല്‍ ലക്ഷദ്വീപിലെ ചെറുദ്വീപുകളെ ഒന്നാതെ അറബിക്കടല്‍ വിഴുങ്ങും.
നാലു ദ്വീപുകള്ക്കൂടി ആസന്നഭാവിയില്‍ കടലെടുക്കുന്ന നിലയിലാണെന്ന് ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലെ മണ്ണൊലിപ്പിനെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. ആര്.എം ഹിദായത്തുള്ള വ്യക്തമാക്കുന്നു.
ബംഗാരം, തിന്നകര, പറാളി ഒന്ന്, പറാളി രണ്ട്, പറാളി മൂന്ന് എന്നീ അഞ്ച് ദ്വീപുകളുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് ഡോ. ഹിദായത്തുള്ള പഠനം നടത്തിയത്. ഇതില്‍തന്നെ പറാളി ദ്വീപുകള്‍ക്കാണ് ഏറ്റവും ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പരമ്പരാഗത ഭൗതിക സംരക്ഷണ നടപടികള്‍ക്കു പുറമേ കണ്ടല്‍ക്കാടുകള്‍ വച്ചു പിടിപ്പിച്ച് ജൈവ കവചമൊരുക്കിയാല് ചെറുദ്വീപുകളെ കുറയെങ്കിലും രക്ഷിക്കാനാകുമെന്ന് ഹിദായത്തുള്ള നിര്‍ദേശിക്കുന്നു.
ആഗോളതാപനത്തെത്തുടര്ന്ന് കടല്‍നിരപ്പുയരുന്നത് ലക്ഷദ്വീപിനെ ഒന്നാതെ ബാധിക്കാനിടയുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 1382 ദ്വീപുകള്‍ക്കും കടല്‍നിരപ്പിലെ കയറ്റം ഭീഷണിയുയര്‍ത്തുന്നു.
ഈ സാഹചര്യത്തില്‍ ദ്വീപ് സംരക്ഷണത്തിന് പ്രാധാന്യമുണ്ട്. പറാലി രണ്ട് 80 ശതമാനവും തിന്നകര 14 ശതമാനവും പറാലി മൂന്ന് 11 ശതമാവും ബംഗാരം ഒന്‍പതു ശതമാനവും ഇല്ലാതായിക്കഴിഞ്ഞു.
പവിഴപ്പുറ്റുകളുടെ നാശവും എല്നീനോയും കടലേറ്റവും താപനില വര്‍ധനയും സമ്പന്നമായ ജൈവവൈവിധ്യത്തെ നശിപ്പിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ കടല്‍നിരപ്പ് വര്‍ധന 1.3-1.7 മി.മി. തോതിലായിരുന്നത് ഇപ്പോള്‍ ഇരട്ടി തോതിലാണ്.
സമുദ്രനിരപ്പില്‍ നിന്ന് 1-2 മീറ്റര്‍ മാത്രമാണ് ലക്ഷദ്വീപിലെ ജനവാസ ദ്വീപുകളുടെ ശരാശരി ഉയരം എന്നത് സാഹചര്യത്തിന്റെ ഗൗരവം വിളിച്ചറിയിക്കുന്നു. 1989 മുതല്‍ 2006 വരെ ലക്ഷദ്വീപിലെ അഞ്ചു ശതമാനം കരഭൂമി നഷ്ടമായതായി ഐഎസ്ആര്‍ഒ പഠനം വ്യക്തമാക്കുന്നു.
ഇതേ കാലത്ത് പവിഴപ്പുറ്റുകള്‍ക്ക് 40 ശതമാനം നാശമുണ്ടാതായി. കൃഷിയിടങ്ങള്‍ 50 അന്‍പതു ശതമാനം വരെ കടലെടുത്തുകഴിഞ്ഞു. തെങ്ങു കൃഷിയില്‍ നിന്നുള്ള വരുമാനവും ഉത്പാദനവും കുറഞ്ഞു.
മായുകയാണ് സുന്ദര്‍ബന്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ കടുവ സങ്കേതകേന്ദ്രവും ജൈവ സമ്പന്നവുമായ സുന്ദര്‍ബനും ഉപദ്വീപുകളും ഭാവിയില്‍ ഓര്‍മയാകും. 3,629.57 ച.കി. വിസ്തൃതമായ സുന്ദര്‍ബന്‍ വിനോദസഞ്ചാരികളുടെയും പരിസ്ഥിതി ഗവേഷകരുടെയും പ്രിയ ഇടമാണ്. നിലവില്‍ 101 കടുവകള്‍ സുന്ദര്‍ബാന്‍ വനാന്തരത്തിലുണ്ട്.
സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടല്‍ വനങ്ങള്‍ വളരുന്നതിനാലാണ് സുന്ദര്‍ബാന്‍ എന്ന പേരു ലഭിച്ചത്. കണ്ടല്‍ക്കാടുകളില്‍ കടുവകളെ കാണാന്‍ കഴിയുന്ന ലോകത്തിലെ ഏക പ്രദേശമാണ് ഇവിടം.
പത്മ, ബ്രഹ്മപുത്ര, മേഘ്ന നദികളുടെ സംഗമപ്രദേശത്തിലാണ് സുന്ദര്‍ബന്‍ കണ്ടല്‍ കാടുകള്‍ സ്ഥിതി ചെയ്യുന്നത്. മൂന്നൂറിനം മരങ്ങളും ഔഷധ സസ്യങ്ങളും 425 ഇനം വന്യജീവികളും ഇവിടെയുണ്ട്. രാജ്യത്ത് ഏറ്റവുമധികം ദേശാടനക്കിളികളെ നിരീക്ഷിക്കാവുന്നതും ഇവിടെയാണ്.
സുന്ദര്‍ബന്‍ നാശത്തിന് കാരണം പ്രധാനമായും കാലാവസ്ഥാ വ്യതിയാനം, ഉയരുന്ന കടല്‍നിരപ്പ്, കടല്‍ക്ഷോഭം, നഗരവല്‍ക്കരണം, മനുഷ്യരുടെ കടന്നുകയറ്റം, മലിനീകരണം, അമിത വിഭവ ചൂഷണം എന്നിവയാണ്.
സുന്ദര്‍ബന്‍ തീരത്തെ ഘൊറാമാറ, ഭന്ഗാദുനി ദ്വീപുകളിലെ കൂറ്റന്‍ കരിമ്പനകള്‍ ഓരോന്നായി നിലംപൊത്തുകയാണ്. ദിവസവും നാല്പതും അന്‍പതും പനകളെ തിരകള്‍ പിഴുതെറിയും. വെറ്റില കൃഷിയാണ് ഏറെപ്പേരുടെയും ഉപജീവനമാര്‍ഗം.
2021ലെ യാസ് ചുഴലിക്കാറ്റില്‍ 550 വെറ്റിലത്തോട്ടങ്ങളാണ് ഘൊറാമാറയില് നശിച്ചത്. ഘൊറാമാറയുടെ നീളം 1972ല്‍ 12 കിലോമീറ്ററില്‍നിന്നും 2022ല്‍ ഏഴു കിലോമീറ്ററായി ചുരുങ്ങി.